ന്യൂഡല്‍ഹി: ബിബിസിയുടെ ഡല്‍ഹി,മുംബൈ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനെ പിന്തുണച്ച് ബിജെപി. ബിബിസിയെ 'ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ കോര്‍പ്പറേഷന്‍' എന്നാണ് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ വിശേഷിപ്പിച്ചത്. ഇന്ത്യാവിരുദ്ധ പ്രൊപ്പഗണ്ടയാണ് ബിബിസി നടപ്പാക്കുന്നത്. തെറ്റുകളൊന്നും ചെയ്തിട്ടില്ലെങ്കില്‍ റെയ്ഡിനെ എന്തിനാണ് ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

To advertise here,

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിരോധത്തിലാക്കുന്ന ഡോക്യുമെന്ററി ബിബിസി പുറത്തിറക്കിയതിന് പിന്നാലെയാണ് ചൊവ്വാഴ്ച ബിബിസിയുടെ ഇന്ത്യയിലെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നത്. 

നിങ്ങള്‍ രാജ്യത്തെ നിയമം പാലിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ക്ക് മറയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ ഭയപ്പെടേണ്ടതില്ലെന്ന് ബിജെപി വാക്താവ് പറഞ്ഞു. ഉദ്യോഗസ്ഥരെ അവരുടെ ജോലിചെയ്യാന്‍ അനുവദിക്കണം. ഇന്ത്യാവിരുദ്ധ പ്രൊപ്പഗണ്ടയാണ് ബിബിസി നടപ്പാക്കുന്നത്. കോണ്‍ഗ്രസിനും ബിബിസിക്കും ഒരേ അജണ്ടയാണുള്ളത്. 

വിഷം ചീറ്റാത്തിടത്തോളം കാലം എല്ലാ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്ന രാജ്യമാണ് ഇന്ത്യയെന്നും ബിജെപി വാക്താവ് പറഞ്ഞു. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് എല്ലായ്‌പ്പോഴും ഇന്ത്യാവിരുദ്ധര്‍ക്കൊപ്പം നില്‍ക്കുന്നതെന്നും ഗൗരവ് ഭാട്ടിയ ചോദിച്ചു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ബിബിസിയെ നിരോധിച്ചിട്ടുണ്ട് എന്ന കാര്യം കോണ്‍ഗ്രസ് ഓര്‍മിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ ബിബിസി ഓഫീസുകളില്‍ റെയ്ഡല്ല നടത്തിയതെന്നും സര്‍വേയാണ് നടത്തിയെന്നും വിശദീകരിച്ചുകൊണ്ട് ആദായനികുതി വകുപ്പ് രംഗത്തെത്തി. 'ട്രാന്‍സ്ഫര്‍ പ്രൈസിങ് നിയമങ്ങള്‍ ബിബിസി ബോധപൂര്‍വ്വം പാലിക്കാത്തതും ലാഭത്തിലെ തിരിച്ചടവ് സംബന്ധിച്ച വീഴ്ചയും' ആണ് 'സര്‍വേ'യിലേക്ക് നയിച്ചതെന്ന് ആദായനികുതി വകുപ്പ് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. റെയ്ഡിന്റെ സ്വഭാവത്തിലുള്ളതല്ല ഇപ്പോഴത്തെ നടപടിയെന്നും ആദായ നികുതി വകുപ്പ് വിശദീകരിച്ചു.