ചെന്നൈ: ടി.ടി.വി. ദിനകരന്റെ പാര്‍ട്ടിയായ അമ്മ മക്കള്‍ മുന്നേട്ര കഴകം (എ.എം.എം.കെ) ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി. നയിക്കുന്ന എന്‍.ഡി.എ. മുന്നണിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. ഏതെങ്കിലും രണ്ട് പാര്‍ട്ടികള്‍ കൈകോര്‍ത്ത് തിരഞ്ഞെടുപ്പിനെ നേരിടുന്നതില്‍ ഒരു തെറ്റുമില്ലെന്ന് എ.എം.എം.കെ. നേതാവ് ടി.ടി.വി. ദിനകരന്‍ പറഞ്ഞു. നേരത്തേ ബി.ജെ.പിയെ ശക്തമായി വിമര്‍ശിച്ചിരുന്ന നേതാവായിരുന്നു ദിനകരന്‍. 

To advertise here,

'കേന്ദ്രത്തിലെ ബി.ജെ.പി. സര്‍ക്കാര്‍ തമിഴ്‌നാട്ടിലെ കര്‍ഷകരേയും ജനങ്ങളേയും ദോഷകരമായി ബാധിക്കുന്ന പല പദ്ധതികളും നടപ്പാക്കാന്‍ മുമ്പ് ശ്രമിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അവരുടെ നിലപാട് മാറ്റി. അതുകൊണ്ടാണ് ഇപ്പോള്‍ ഞാന്‍ അവരെ ശക്തമായി വിമര്‍ശിക്കാത്തത്.' -മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ദിനകരന്‍ പറഞ്ഞു.

2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എ.എം.എം.കെയുടെ ആരുമായി സഖ്യത്തിലേര്‍പ്പെടുമെന്ന കാര്യം ശരിയായ സമയത്ത് പറയാമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ. സ്ഥാപകനേതാവുമായ എം.ജി. രാമചന്ദ്രന്റെ (എം.ജി.ആര്‍) 107-ാം ജന്മദിനത്തില്‍ അദ്ദേഹത്തിന് ആദരമര്‍പ്പിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമോ എന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല. 

അതേസമയം തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വവുമായി (ഒ.പി.എസ്) ചേര്‍ന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് ടി.ടി.വി. ദിനകരന്‍ സ്ഥിരീകരിച്ചു. രാഷ്ട്രീയത്തില്‍ ഒന്നിച്ചുചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പനീര്‍സെല്‍വവും താനും തീരുമാനിച്ചെന്നും സി.പി.ഐയും സി.പി.എമ്മും പോലെയുള്ള ബന്ധമാകും തങ്ങള്‍ തമ്മിലെന്നും ദിനകരന്‍ പറഞ്ഞു. 2023 മേയിലാണ് ദിനകരനും പനീര്‍സെല്‍വവും എ.ഐ.എ.ഡി.എം.കെയില്‍ നിന്ന് പുറത്താക്കപ്പെടുന്നത്.