ഗുവാഹത്തി: അസമിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുന്നപക്ഷം ഏക സിവിൽ കോഡ് (യുസിസി) നടപ്പാക്കുമെന്നും പിന്നെ ആർക്കും നാലുവിവാഹം കഴിക്കാൻ സാധിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കവേ ചായ്ഗാവിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

കോൺഗ്രസിനെതിരേ അമിത് ഷാ അതിരൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. കോൺഗ്രസ്, അസമിനെ നുഴഞ്ഞുകയറ്റക്കാർക്ക് കൈമാറിയെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പ്രകൃതിയാൽ അനുഗ്രഹീതമാണ് അസം. എന്നാൽ, കോൺഗ്രസ് അസമിനെ നുഴഞ്ഞുകയറ്റക്കാർക്ക് കൈമാറി. ഈ നുഴഞ്ഞുകയറ്റക്കാർ പാവപ്പെട്ടവരുടെ ഭൂമി തട്ടിയെടുത്തുകൊണ്ടിരിക്കുകയാണ്. അവർ കാസിരംഗ വനഭൂമി പോലും കൈവശപ്പെടുത്തിയിരിക്കുന്നു, അമിത് ഷാ ആരോപിച്ചു. അസം ബിജെപി ഭരിച്ച പത്തുവർഷത്തിനിടെ 1.5 ലക്ഷം ഏക്കർ സ്ഥലം കയ്യേറ്റക്കാരിൽനിന്ന് തിരിച്ചുപിടിച്ചതായും അദ്ദേഹം പറഞ്ഞു.

മൂന്നാംവട്ടവും സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തുന്നപക്ഷം നുഴഞ്ഞുകയറ്റക്കാരെ ഓരോരുത്തരെയായി തിരഞ്ഞുപിടിച്ച് തിരിച്ചയക്കുമെന്നും അമിത് ഷാ പറഞ്ഞു. അവരെ പുറത്താക്കാനുള്ള പ്രക്രിയയ്ക്കിടെയാണ് തിരഞ്ഞെടുപ്പ് എത്തിയത്. നിങ്ങൾ ഹിമന്തയെ വീണ്ടും മുഖ്യമന്ത്രിയാക്കൂ, നുഴഞ്ഞുകയറ്റക്കാരെ ഓരോരുത്തരെയായി കണ്ടുപിടിച്ച് പുറത്താക്കും, അദ്ദേഹം പറഞ്ഞു.