ന്യൂഡൽഹി: പ്രാദേശികഭാഷയ്ക്കായുള്ള ദക്ഷിണേന്ത്യൻ എംപിമാരും കേന്ദ്രമന്ത്രിമാരും തമ്മിലുള്ള തർക്കത്തിൽ വഴിത്തിരിവ്. ജോൺ ബ്രിട്ടാസ് എംപിക്ക് മലയാളത്തിൽ മറുപടി നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പുതിയ രീതിക്ക് തുടക്കമിട്ടു. മോദിസർക്കാരിൽ പല മന്ത്രിമാരും ഹിന്ദിയിൽമാത്രം മറുപടിക്കത്തുകളയക്കുന്നത് ദക്ഷിണേന്ത്യയിലെ എംപിമാരുടെ വിമർശനത്തിന് കാരണമായിരുന്നു. ഇംഗ്ലീഷിൽ മറുപടി നൽകുന്നതായിരുന്നു കീഴ്വഴക്കം. എന്നാൽ, ചില മന്ത്രിമാർ ഹിന്ദിയിൽമാത്രം മറുപടി നൽകുകയായിരുന്നു. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണിതെന്ന ആരോപണവും ഉയർന്നു. ഈ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ മലയാളത്തിലുള്ള മറുപടി.

To advertise here,

ഇതുവരെ എംപിമാരുടെ കത്തിന് ഹിന്ദിയിലും ഇംഗ്ലീഷിലും മറുപടി നൽകുന്ന രീതിയാണ് അമിത് ഷാ പിന്തുടർന്നത്.

ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) രജിസ്‌ട്രേഷൻ വിജ്ഞാപനവുമായി ബന്ധപ്പെട്ട് ഒക്ടോബർ 22-ന് ബ്രിട്ടാസ് അയച്ച കത്തിന് മറുപടിയായാണ് നവംബർ 14-ന് അമിത് ഷാ ബ്രിട്ടാസിന് കത്തയച്ചത്.

ജോൺ ബ്രിട്ടാസ് അയച്ച കത്തുകിട്ടി എന്ന് അമിത് ഷാ കത്തിൽ വക്തമാക്കുന്നു നന്ദിയോടെ താങ്കളുടെ അമിത് ഷാ എന്നെഴുതി ഒപ്പിട്ടാണ് മറുപടി. നേരത്തേ കേന്ദ്ര റെയിൽവേ സഹമന്ത്രി രവനീത് സിങ് ബിട്ടു ഹിന്ദിയിൽ നൽകിയ കത്തിന് മലയാളത്തിൽ മറുപടിയയച്ച് ജോൺ ബ്രിട്ടാസ് പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.

1990-ൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന മുലായംസിങ് യാദവ് ഹിന്ദിയിൽ അയച്ച കത്തിന് കേരളമുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാർ മലയാളത്തിൽ മറുപടി അയച്ച സംഭവവുമുണ്ടായിരുന്നു.