മുംബൈ: മഹാരാഷ്ട്രയിൽ ഏകനാഥ് ഷിന്ദേ നയിക്കുന്നതാണ് യഥാർത്ഥ ശിവസേനയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഷിന്ദേ പക്ഷം എന്ന് വിളിക്കേണ്ടി വന്നിരുന്ന സാഹചര്യം മാറിയെന്നും ഇപ്പോൾ ഒരേയൊരു ശിവസേന മാത്രമേ നിലവിലുള്ളൂവെന്നും കോലാപുരിൽ നടന്ന നന്ദി പ്രകടന റാലിയിൽ കേന്ദ്രമന്ത്രി പറ‍ഞ്ഞു.

To advertise here,

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി) വിഭാഗത്തിൽ വലിയ പ്രതിസന്ധി നിലനിൽക്കെയാണ് അമിത് ഷായുടെ ഈ പ്രസ്താവനകൾ. 'ഓപ്പറേഷൻ ടൈഗർ' വഴി യുബിടി വിഭാഗത്തിലെ ഒമ്പതിൽ ആറ് പാർലമെന്റ് അംഗങ്ങളെയും കൂട്ടത്തോടെ ഷിന്ദേ പക്ഷത്തേക്ക് എത്തിച്ചെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് മഹാരാഷ്ട്രയിൽ ഉദ്ധവ് പക്ഷം തകർച്ചയിലേക്ക് നീങ്ങുകയാണെന്ന് അമിത് ഷാ പരസ്യമായി പ്രഖ്യാപിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച ഡൽഹിയിൽ ചേർന്ന ശിവസേന (യുബിടി) പാർലമെന്ററി പാർട്ടി യോഗത്തിൽ ആകെയുള്ള ഒൻപത് ലോക്‌സഭാ എംപിമാരിൽ മൂന്ന് പേർ മാത്രമാണ് പങ്കെടുത്തത്. ബാക്കിയുള്ള ആറ് എംപിമാരും യോഗത്തിൽ നിന്ന് വിട്ടുനിന്നിരുന്നു. ഇതോടെ യോഗങ്ങളിൽ നിന്ന് വിട്ടുനിന്ന എംപിമാർക്കെതിരെ പാർട്ടി നടപടി ആരംഭിച്ചു.

ലോക്‌സഭയിലെ പാർട്ടിയുടെ ചീഫ് വിപ്പ് അനിൽ ദേശായി വിട്ടുനിന്ന എംപിമാർക്ക് ഔദ്യോഗികമായി കാരണംകാണിക്കൽ നോട്ടീസ് അയച്ചു. 24 മണിക്കൂറിനുള്ളിൽ രേഖാമൂലം വിശദീകരണം നൽകണമെന്നും അല്ലാത്തപക്ഷം ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം (കൂറുമാറ്റ നിരോധന നിയമം) അയോഗ്യതാ നടപടികൾ നേരിടേണ്ടി വരുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു.

അർവിന്ദ് സാവന്ത്, രാജഭാഭു വാജെ, അനിൽ ദേശായി എന്നീ മൂന്ന് എംപിമാർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്. നാഗേഷ് ആഷ്ടികർ, സഞ്ജയ് ദേശ്മുഖ്, സഞ്ജയ് ജാദവ്, സഞ്ജയ് ദിന പാട്ടീൽ, ഓം പ്രകാശ് രാജെ നിംബാൽക്കർ, ഭാവസാഹേബ് വാക്ചൗർ എന്നിവർക്കാണ് പാർട്ടി നോട്ടീസ് അയച്ചിരിക്കുന്നത്.

ഇതിനിടെ ശിവസേന (യുബിടി) പക്ഷത്ത് പുതിയ കൂറുമാറ്റ ഭീഷണികൾ ശക്തമാകുന്നതിനിടെ, പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് ഉദ്ധവ് താക്കറെയും വ്യക്തമാക്കി. പാർട്ടിയുടെ സ്ഥാപകൻ ബാൽ താക്കറെ ഒരിക്കലും അധികാരത്തിന് പിന്നാലെ പോയിട്ടില്ലെന്ന് അനുസ്മരിച്ച ഉദ്ധവ്, താൻ അധികാരമോഹിയല്ലെന്നും വേണ്ടിവന്നാൽ ഈ നിമിഷം അധ്യക്ഷ പദവി ഒഴിഞ്ഞുതരാമെന്നും പറഞ്ഞു. പാർട്ടി പ്രവർത്തകർക്ക് തന്നിൽ വിശ്വാസമില്ലെന്ന് തോന്നുമ്പോൾ പദവി ഒഴിയാൻ താൻ സന്നദ്ധനാണെന്നും, എന്നാൽ തന്നെ പിന്തുണയ്ക്കുന്ന ശിവസൈനികർ കൂടെയുള്ളിടത്തോളം കാലം ഏതൊരു വെല്ലുവിളിയെയും പർവ്വതം പോലെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.