ബിജെപി അധികാരത്തിൽ വന്നത് മുതൽ വിദ്യാഭ്യാസരംഗത്തെ നശിപ്പിക്കാനാണ് ശ്രമിച്ചതെന്നും അഖിലേഷ് പറഞ്ഞു

ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. പരീക്ഷാ പേപ്പർ ചോർച്ചാ വിരുദ്ധ ബില്ലിന്മേലുള്ള പത്ത് മണിക്കൂർ ചർച്ചയിൽ പങ്കെടുത്ത് ലോക്‌സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര വിദ്യാഭ്യാസമന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാനെ പുറത്താക്കിക്കൊണ്ട് പ്രധാനമന്ത്രിയെ രക്ഷിക്കുകയാണ് ചെയ്തത് എന്ന് അഖിലേഷ് പറഞ്ഞു.
'ധർമേന്ദ്ര പ്രധാൻ പാർലമെന്റിൽ എത്തിയപ്പോൾ സഭയ്ക്ക് പുറത്ത് അദ്ദേഹത്തിന് സ്വീകരണം ലഭിച്ചു. (ബിജെപി) അംഗങ്ങൾക്കുണ്ടായ വലിയ ആശ്വാസവും തലനാരിഴയ്ക്ക് രക്ഷപ്പെട്ട വലിയ പ്രതിസന്ധിയും എന്താണെന്ന് ഊഹിക്കാവുന്നതാണ്. ഒരു 'പ്രധാനെ' പുറത്താക്കിക്കൊണ്ട് നിങ്ങൾ 'പ്രധാനമന്ത്രി'യെ ഫലപ്രദമായി രക്ഷപ്പെടുത്തി.' - അഖിലേഷ് യാദവ് പറഞ്ഞു.
'കേന്ദ്രസർക്കാരിനെ കീഴടങ്ങാൻ നിർബന്ധിതരാക്കിയ രാജ്യത്തെ യുവാക്കളുടെ മനോവീര്യത്തേയും ഐക്യത്തേയും ഞാൻ അഭിവാദ്യം ചെയ്യുന്നു. സർക്കാർ കരുതിയത് തങ്ങൾ അജയ്യരാണ് എന്നാണ്. എന്നാൽ 'വളയ്ക്കാൻ നിങ്ങൾക്ക് അറിയാമെങ്കിൽ ലോകം തന്നെ വളയും' എന്ന് യുവാക്കൾ തെളിയിച്ചു. സർക്കാരിനെ അവർ തലകുനിപ്പിച്ചു. മന്ത്രിയെ രാജി വെക്കാൻ നിർബന്ധിതനാക്കി.' -അഖിലേഷ് തുടർന്നു.
രക്ഷിതാക്കളുടെ പിന്തുണ ലഭിച്ച ആദ്യ വിദ്യാർഥി പ്രക്ഷോഭമാണ് ഇപ്പോൾ നടന്നതെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ പരിഭ്രാന്തരാകുകയും പേടിക്കുകയും ചെയ്യുമ്പോഴാണ് ആവശ്യങ്ങൾ അംഗീകരിക്കപ്പെടുക. ഇത് നമ്മൾ 2020-2021-ൽ നടന്ന കർഷക പ്രക്ഷോഭത്തിലും കണ്ടതാണ്. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ സർക്കാർ വിവാദമായ മൂന്ന് കർഷകനിയമങ്ങളും പിൻവലിച്ചുവെന്നും അഖിലേഷ് പറഞ്ഞു.
'യുവാക്കളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടുവെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. കേവലം തമാശയായി തുടങ്ങിയ ഒരു പാർട്ടിക്ക് പോലും സുപ്രധാന ശക്തിയായി മാറാൻ കഴിയുമെന്ന് സർക്കാർ മനസിലാക്കി.'
'ബിജെപി അധികാരത്തിൽ വന്നത് മുതൽ വിദ്യാഭ്യാസരംഗം, പരീക്ഷകൾ, സർവകലാശാലകൾ എന്നിവയെ ഒറ്റനിറം പൂശി നശിപ്പിക്കാനാണ് ശ്രമിച്ചത്. ഇത് വിദ്യാർഥികൾക്കിടയിൽ വലിയ രോഷം സൃഷ്ടിച്ചു. അതുകൊണ്ടാണ് പ്രതിഷേധങ്ങൾ ഇത്ര വലുതാകുകയും ലോകത്തെ ഏറ്റവും വലിയ പാർട്ടിക്ക് വഴങ്ങേണ്ടിയും വന്നത്. സമീപനം മാറേണ്ടതായുണ്ട്.' -അഖിലേഷ് യാദവ് പറഞ്ഞു.
Content Highlights: Samajwadi Party leader Akhilesh Yadav slammed the BJP in Lok Sabha during the anti-paper leak bill debate, alleging that the government sacrificed Education Minister Dharmendra Pradhan to save the Prime Minister amidst massive youth protests.
Published: 28 Jul 2026, 08:44 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented