ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു. ഒരു സൈനികന് ഏറ്റുമുട്ടലില്‍ പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച മുതല്‍ ആരംഭിച്ച ഏറ്റുമുട്ടലില്‍ ഇതോടെ കൊല്ലപ്പെട്ട ഭീകരവാദികളുടെ എണ്ണം അഞ്ചായി.  പുല്‍വാമയിലെ അഖല്‍ വനത്തിലാണ് ഏറ്റുമുട്ടല്‍.  വനത്തില്‍ ഭീകരവാദികളുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സൈനിക നടപടി തുടങ്ങിയത്. ഓപ്പറേഷന്‍ അഖല്‍ എന്ന് പേരിട്ടാണ് ഭീകരവിരുദ്ധ നടപടി ആരംഭിച്ചത്. 

To advertise here,

സൈന്യവും സിആര്‍പിഎഫും ജമ്മുകശ്മീര്‍ പോലീസും സംയുക്തമായാണ് ഭീകരവിരുദ്ധ ദൗത്യം നടത്തുന്നത്. ഏറ്റമുട്ടല്‍ തുടരുകയാണെന്നാണ് വിവരം. വെള്ളിയാഴ്ചയാണ് മേഖലയില്‍ ഭീകരവാദികളുണ്ട് എന്ന് വിവരം സുരക്ഷാസേനയ്ക്ക് ലഭിക്കുന്നത്. തുടര്‍ന്ന് നടന്ന തിരച്ചില്‍ ഭീകരവാദികള്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ത്തു. ദൗത്യം വെള്ളിയാഴ്ച രാത്രിയില്‍ നിര്‍ത്തിവെച്ചെങ്കിലും ശനിയാഴ്ച വീണ്ടും ഏറ്റുമുട്ടല്‍ ആരംഭിച്ചു. ശനിയാഴ്ചത്തെ ആക്രമണത്തില്‍ മൂന്നുപേരെ സുരക്ഷാ സേന വധിച്ചിരുന്നു.

ലഷ്‌കറെ തോയ്ബയുടെ ഘടകമായ ടിആര്‍എഫ് ഭീകരവാദികളാണ് ഇവരെന്നാണ് സൈന്യം പറയുന്നത്. ഭീകരവാദികളുടെ ആശയവിനിമയങ്ങള്‍ പിടിച്ചെടുക്കുന്നതുള്‍പ്പെടെ അത്യാധുനിക ഉപകരണങ്ങളുപയോഗിച്ചുള്ള കമാന്‍ഡോ ഓപ്പറേഷനാണ് നടക്കുന്നത്.