ത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തിലെ മാധ്യമപ്രവര്‍ത്തകന്റെ തിരോധാനം. ദിവസങ്ങള്‍ നീണ്ട അന്വേഷണം എത്തുന്നത് നാട്ടിലെ മാന്യനായ ഒരു വ്യക്തിയിലേക്ക്. പോലീസ് പരമാവധി ചോദ്യം ചെയ്തിട്ടും അയാള്‍ ഒന്നും വിട്ടു പറയുന്നില്ല. തുടര്‍ന്നുള്ള അന്വേഷണത്തില്‍ അയാളില്‍ നിന്ന് ഒരു ഡയറി കണ്ടെടുക്കുന്നു. അതില്‍ പതിനാലോളം പേരുകള്‍ കുറിച്ചിരിക്കുന്നു. സമീപപ്രദേശത്ത് നിന്ന് വ്യത്യസ്ത കാലഘട്ടങ്ങളില്‍ കാണാതായവരുടെ പേരുകളായിരുന്നു എന്നതാണ് പോലീസിനെ നടുക്കിയത്. വിശദമായ അന്വേഷണത്തില്‍ ചുരുളഴിയുന്നത് സീരിയല്‍ കൊലയാളിയുടെ നടുക്കുന്ന ക്രൂരതയിലേക്കാണ്. ഇന്ത്യന്‍ പ്രെഡേറ്റര്‍; ദ ഡയറി ഓഫ് എ സീരിയല്‍ കില്ലര്‍ എന്ന ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത് ഉത്തര്‍പ്രദേശില്‍ നടന്ന യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ്.  ധീരജ് ജിണ്ടാല്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ ഡോക്യുമെന്ററി നെറ്റ്ഫ്‌ലിക്‌സിലാണ് റിലീസ് ചെയ്തിരിക്കുന്നത്.

To advertise here,

രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുന്‍പാണ് രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. അലഹാബാദിലെ ആജ് എന്ന പ്രാദേശിക പത്രത്തില്‍ ജോലി ചെയ്യുന്ന ധീരേന്ദ്ര സിംഗ് എന്ന മാധ്യമപ്രവര്‍ത്തകനെ കാണാതാകുന്നു. ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വരുമെന്ന വാക്കു നല്‍കിയാണ് ധീരേന്ദ്ര സിംഗ് ജോലി സ്ഥലത്തേക്ക് പോയത്. അദ്ദേഹം തിരികെ വരാതായപ്പോള്‍ പരിഭ്രാന്തരാകുന്ന കുടുംബാംഗങ്ങള്‍ ജോലി സ്ഥലത്തും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ വിശദമായി അന്വേഷിക്കുന്നു. ഒടുവില്‍ പോലീസില്‍ പരാതി നല്‍കുന്നു. ധീരേന്ദ്ര സിംഗിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആ ഗ്രാമത്തിലെ മാന്യനും മൃദുഭാഷിയുമായ ഒരു വ്യക്തിയിലേക്ക് അന്വേഷണം ചെന്നെത്തുന്നത്. തുടര്‍ന്ന് അയാളുടെ ഡയറിയിലേക്കും അവിടെ നിന്ന് ഇതുവരെ ചുരുളഴിയാത്ത ഒട്ടനവധി പേരുടെ തിരോധാനത്തിലേക്കും പോലീസ് കടന്നു ചെല്ലുന്നു. 

അനുതാപമൊട്ടുമില്ലാത്ത, മറ്റുള്ളവര്‍ക്ക് മേല്‍ അധികാരവും നിയന്ത്രണവും ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടി ഒരു സൈക്കോ നടത്തിയ കൊലപാതകമാണിതെന്നാണ് പോലീസ് ഭാഷ്യം. കൊലപ്പെടുത്തിയ ശേഷം ഇരയുടെ തലച്ചോറ് പുറത്തെടുത്ത് അത് സൂപ്പാക്കി ഭക്ഷിക്കുന്നതാണ് അയാളുടെ രീതിയെന്നും പോലീസ് പറയുന്നു. പ്രതിയായ വ്യക്തിയ്ക്ക് യാതൊരു കുറ്റബോധവുമില്ലെന്ന് പോലീസ് അടിവരയിട്ട് പറയുന്നു. 

അന്വേഷണ ഉദ്യോഗസ്ഥരും മനശാസ്ത്ര വിദഗ്ധരും ധീരേന്ദ്ര സിംഗിന്റെയും പ്രതിയുടെയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഡോക്യുമെന്ററിയില്‍ അതിഥികളായെത്തുന്നു. കൊലപാതകങ്ങളില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതി തന്നെ നേരിട്ടെത്തി, താന്‍ നിരപരാധിയാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതാണ് ഡോക്യുമെന്ററിയെ വ്യത്യസ്തമാക്കുന്നത്. ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറയുന്നത് എന്തുകൊണ്ട്? അതിനുള്ള തെളിവുകള്‍ എന്തെല്ലാം? യഥാര്‍ഥത്തില്‍ ഇയാള്‍ കുറ്റം ചെയ്തിട്ടുണ്ടോ? പിന്നോക്ക സമുദായത്തിലെ അംഗമായ ഇയാളുടെ രാഷ്ട്രീയ വളര്‍ച്ചയില്‍ അസൂയാലുക്കളായവരുടെ ചതിയോ?  ഇതെല്ലാം പ്രേക്ഷകരുടെ യുക്തിയ്ക്ക് വിട്ടു നല്‍കുകയാണ് ഇന്ത്യന്‍ പ്രെഡേറ്റര്‍; ദ ഡയറി ഓഫ് എ സീരിയല്‍ കില്ലര്‍.