Nanpakal Nerathu Mayakkam
സുന്ദരമായ പകൽസ്വപ്നം പോലെ ഒരു ചിത്രം. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ 'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രത്തെ ലളിതമായി ഇങ്ങനെ വിശേഷിപ്പിക്കാം. പതിവ് രീതികളിൽനിന്ന് ലിജോ വഴിമാറി നടക്കുന്ന ചിത്രം പുതുമയുള്ള ചലച്ചിത്രാനുഭവമാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ അന്താരാഷ്ട്ര മത്സര വിഭാഗത്തിലായിരുന്നു ചിത്രത്തിന്റെ വേൾഡ് പ്രീമിയർ.
കുടുംബവുമൊത്തുള്ള വേളാങ്കണ്ണി യാത്ര കഴിഞ്ഞുള്ള മടക്കത്തിലാണ് മൂവാറ്റുപുഴക്കാരനായ ജെയിംസും (മമ്മൂട്ടി) സംഘവും. മടക്കയാത്രയിൽ സംഘം ഉച്ചമയക്കത്തിലായിരിക്കേ ഇടയ്ക്ക് എഴുന്നേൽക്കുന്ന ജെയിംസ് ഡ്രൈവറോട് വണ്ടി നിർത്താൻ ആവശ്യപ്പെടുന്നു. വിശാലമായ കൃഷിയിടത്തിനു നടുവിലെ വിജനപാതയിൽ നിർത്തിയ വാഹനത്തിൽ നിന്നിറങ്ങുന്ന അയാൾ നേരേ അടുത്തുള്ള തമിഴ് ഗ്രാമത്തിലേക്ക് പോവുകയാണ്. അവിടെ ഏവരെയും അമ്പരപ്പിച്ചുകൊണ്ടയാൾ ഏതാനും വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ട സുന്ദരം എന്ന തമിഴ് ഗ്രാമീണനായി പരകായപ്രവേശം നടത്തുന്നു.
എടുപ്പിലും നടപ്പിലും സംസാരത്തിലും സുന്ദരമായി മാറുന്ന ജെയിംസിന് ഗ്രാമത്തിലെ ഓരോ ആളുകളെയും സുന്ദരത്തിന്റെ ജീവിതത്തിലുണ്ടായ സംഭവങ്ങളും വരെ അറിയാം. രൂപത്തിൽ ജെയിംസും വ്യക്തിത്വത്തിൽ സുന്ദരവുമായി മാറുന്ന കഥാപാത്രം ഗ്രാമത്തിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും അയാളെ തിരിച്ചു കൊണ്ടുപോകാൻ കൂടെ വന്നവർ നടത്തുന്ന ശ്രമങ്ങളുമാണ് നൻപകലിനെ മുന്നോട്ട് നയിക്കുന്നത്. ജെയിംസലെ മാറ്റങ്ങളും അതുണ്ടാക്കുന്ന ആശയക്കുഴപ്പങ്ങളും കൗതുകമായും ചിരിയായും ദുരന്തമായും പ്രേക്ഷകനിൽ വന്നുനിറയുന്നു.
ബഹളമായമായ കഥപറച്ചിലിന് പേരുകേട്ട ലിജോ ഇത്തവണ 'സമാധാനത്തിന്റെ പാത'യാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഗഹനമായ ദൃശ്യങ്ങളിലൂടെയും ലളിതമായ ചലനങ്ങളിലൂടെയും തേനി ഈശ്വറിന്റെ ക്യാമറ ഒപ്പിയെടുത്ത പുറംകാഴ്ചകളിലൂടെ സംവിധായകൻ ചിത്രത്തിന്റെ അന്ത:സത്ത പ്രേക്ഷകനിലേക്ക് സന്നിവേശിപ്പിക്കുന്നു. ടെലിവിഷനിൽ നിന്നും റേഡിയോയിൽ നിന്നുമൊക്കെയുള്ള പഴയകാല തമിഴ് പാട്ടുകളും സിനിമാ ഡയലോഗുകളും വഴി രംഗങ്ങൾക്ക് വ്യത്യസ്തമായൊരു പശ്ചാത്തലവും ആഴത്തിലുള്ള അർത്ഥവും നൽകാൻ ചിത്രത്തിനായി.
മമ്മൂട്ടിയെ പോലൊരു നടൻ എത്തുമ്പോഴും ഒരു കഥാപാത്രത്തിൽ കേന്ദ്രീകരിക്കാതെ കഥയെ പിന്തുടരുന്ന രീതി തന്നെയാണ് ലിജോ നൻപകലിലും സ്വീകരിച്ചിരിക്കുന്നത്. അതേസമയം, പ്രമേയത്തെ കൂടുതൽ തീവ്രമായി പ്രേക്ഷകരിലേക്കെത്തിക്കാൻ മമ്മൂട്ടിയിലെ പ്രതിഭയെ സംവിധായകൻ പരമാവധി ഉപയോഗപ്പെടുത്തുന്നുമുണ്ട്. കള്ള്ഷാപ്പിലെയും നാട്ടുകവലയിലെയും ഗ്രാമത്തിൽനിന്ന് തിരികെ കൊണ്ടുപോകാൻ ഭാര്യയും മകനും കൂടെയുള്ളവരും എത്തുമ്പോഴുമുള്ള രംഗങ്ങൾ അതിന് ചില ഉദാഹരണങ്ങൾ മാത്രം. ഈ ദീർഘരംഗങ്ങളിലെ ഒറ്റയാൾ പ്രകടനത്തിലൂടെ മമ്മൂട്ടി , ഒരു അതുല്യനടന് മാത്രം കഴിയുന്ന കയ്യടക്കത്തോടെയും മെയ്വഴക്കത്തോടെയും, സ്ക്രീനിന് പുറത്തിരിക്കുന്ന പ്രേക്ഷകനെ മാത്രമല്ല സ്ക്രീനിലുള്ള മറ്റു കഥാപാത്രങ്ങളെയും കാഴ്ചക്കാരാക്കി മാറ്റുന്നു.
വൈചിത്ര്യങ്ങൾ നിറഞ്ഞ കഥ ലളിതമായി അവതരിപ്പിക്കുമ്പോഴും, തുടക്കത്തിൽ പരാമർശിക്കുന്ന തിരുക്കുറൾ മൊഴി പോലുള്ള സൂചനകളിലൂടെ നൻപകൽ പ്രേക്ഷകനെ കൂടുതൽ അർത്ഥതലങ്ങൾ തേടാൻ പ്രേരിപ്പിക്കുന്നുണ്ട്. ആ അധികവയന, ചിത്രത്തിന്റെ മൂലകഥയ്ക്ക് കൂടി അവകാശിയായ സംവിധായകൻ ലിജോ ജോസും തിരക്കഥാകൃത്ത് എസ്.ഹരീഷും ആസ്വാദകരുടെ ഭാവനയ്ക്ക് വിടുകയാണ്.
Content Highlights: Nanpakal Nerathu Mayakkam Review, booking, theater, Mammootty Lijo Jose Pellissery film
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..