
വ്യവസ്ഥയ്‌ക്കെതിരേയുള്ള യുദ്ധമാണ് മനോജ് കാനയുടെ സിനിമകള്‍. സമൂഹത്തിന്റെ റിയാലിറ്റികളോട് സംവേദനം ചെയ്യുന്നതാകണം തന്റെ സിനിമയെന്ന അദ്ദേഹത്തിന്റെ നിര്‍ബദ്ധബുദ്ധി ഖെദ്ദയിലും വ്യക്തമായി കാണാന്‍ കഴിയും. സാമൂഹിക മാധ്യമങ്ങളും സ്മാര്‍ട്ടും ഫോണും മലയാളി മധ്യവര്‍ഗത്തെ എത്തരത്തില്‍ ബാധിച്ചുവെന്ന സൂക്ഷ്മ നീരീക്ഷണമായി ഖെദ്ദയെ കാണാം.
ഖെദ്ദ കണ്ടു മറക്കുന്ന കേവലമൊരു സിനിമാകാഴ്ചയല്ല. മറിച്ച് കണ്ടിരിക്കുമ്പോഴും കണ്ടിറങ്ങുമ്പോളും പ്രേക്ഷക ഹൃദയത്തെ വല്ലാത്തെ കുടുക്കിക്കളയുന്നതൊരു യാഥാര്‍ത്ഥ്യമായി ഖെദ്ദ മുന്നില്‍ നില്‍ക്കും. ബിഗ്‌സ്‌ക്രീനിലെ സാങ്കല്‍പിക കഥാപാത്രങ്ങളില്‍ പലര്‍ക്കും നമുക്ക് ചുറ്റുമുള്ളവരുടെ മുഖമാണ്. ഒരോ കഥാപാത്രങ്ങളും നമ്മുടെ ചുറ്റും ജീവിക്കുന്നവരായി സിനിമ നമ്മളില്‍ തോന്നലുണ്ടാക്കും. ഫോണും അതിനെചുറ്റിയുള്ള അപകടക്കുഴികളും ചര്‍ച്ച ചെയ്തും വാര്‍ത്തകള്‍ കണ്ടും മടുത്തിരിക്കുന്നതായും പുറമേ നിന്നും തോന്നുമെങ്കിലും മലയാള സിനിമ ഇതുവരെ സമീപിക്കാത്ത തരത്തില്‍ ഈ യാഥാര്‍ത്ഥ്യത്തെ തന്റെ സിനിമയിലേയ്ക്ക് സന്നിവേശിപ്പിക്കാന്‍ മനോജ് കാനയുടെ സംവിധാന മികവിന് കഴിഞ്ഞിട്ടുണ്ട്.
ഐശ്വര്യയെന്ന കാമാരക്കാരി മകളെ ചതിക്കുഴിയില്‍ നിന്ന് രക്ഷിക്കാന്‍ ഇറങ്ങിത്തിരിക്കുന്ന അങ്കണവാടി ടീച്ചറായ സവിതയുടെ മാത്രം കഥയല്ല ഖെദ്ദ. സ്മാര്‍ട്ട്‌ഫോണിന് ശേഷം മലയാളി മനസിന് സംഭവിക്കുന്ന പരിവര്‍ത്തനങ്ങളുടെ സൂക്ഷ്മ വായനയാണ് സിനിമയിലുള്ളത്. ഇടത്തരം കുടുംബത്തില്‍ സ്ത്രീ അനുഭവിക്കുന്ന സാമ്പത്തികവും-മാനസികവുമായ പ്രശ്‌നങ്ങളെ സിനിമയിലുടനീളം കാണുവാന്‍ കഴിയും. ഖെദ്ദയെന്നാല്‍ കെണിയെന്നാണര്‍ത്ഥം. കര്‍ണാടകയില്‍ മറ്റും മൃഗങ്ങളെ പിടിക്കാനുള്ള കെണിയാണിത്. എന്നാല്‍ കെണിയെ തകര്‍ക്കാന്‍ ഇറങ്ങിത്തിരിക്കുന്നയാള്‍ തന്നെ കെണിയലകപ്പെടുന്നതാണ് കഥയുടെ കാതല്‍.
സിനിമയിലുടനീളം പ്രത്യക്ഷപ്പെടുന്ന എലി ഒരു സിമ്പലാണ്. എലിയെപ്പേടിച്ച് ഇല്ലം ചുടണോയെന്ന പഴഞ്ചൊല്ലിന് ഓര്‍മ്മപ്പെടുത്തുന്നതാണ് ഈ കഥ. തൊഴിലില്ലായ്മ, മദ്യപാനം, ലഹരി തുടങ്ങിയ വിഷയങ്ങള്‍ കുടുംബം എന്ന വ്യവസ്ഥയെ എത്തരത്തില്‍ ബാധിക്കുന്നുവെന്നും സിനിമയില്‍ കാണാം. സവിതയെന്ന അങ്കണവാടി ടീച്ചറായി ആശാ ശരത്തിന്റെ അഭിനയം അതിഗംഭീരമായി. സ്ത്രീ, പ്രണയം, കുടുംബം,സമൂഹം എന്നിങ്ങനെയുള്ള സമവാക്യങ്ങളില്‍ സങ്കീര്‍ണമാകുന്ന ഒരു ചെറിയ കുടുംബത്തിന്റെ കഥയാണിത്. പ്രണയിച്ച് വിവാഹിതാരാകുന്ന രണ്ടുപേരാണ് ട്യൂറ്റോറിയല്‍ അധ്യാപകനായ രവീന്ദ്രനും സവിതയും. അവരുടെ സാമ്പത്തിക അടിത്തറയില്ലാത്ത ജീവിതത്തിലേയ്ക്ക് മകള്‍ ഐശ്വര്യയും കടന്നുവന്നതോടെ കുടുംബം കടക്കെണിയിലാകുന്നു.
അങ്കണവാടിയില്‍ ജോലി ചെയ്തും അച്ചാറുണ്ടാക്കിയും തുണി തയ്ച്ചും കുടുംബം പുലര്‍ത്തുന്ന സവിത ശക്തയായ കുടുംബിനിയാകുന്നു. മദ്യപാനിയായ ഭര്‍ത്താവിനെയും മകളുടെ സ്വപ്‌നങ്ങളെയും തന്റെ പ്രാരാബ്ദങ്ങള്‍ക്കിടയിലും അവര്‍ ഊട്ടിവലുതാക്കുന്നു. ഒരു മൂളിപ്പാട്ട് പോലും പാടാന്‍ മറന്ന സ്‌നേഹത്തോടെയുള്ള ഒരു വാക്ക് പോലും കേള്‍ക്കാനില്ലാതായ അവരുടെ ജീവിതത്തിലേയ്ക്ക് നായകനായെത്തുന്നത് ഒരു സ്മാര്‍ട്ട് ഫോണാണ്. പഠനത്തില്‍ ശ്രദ്ധ കുറയുന്ന മകളെ രക്ഷിക്കാന്‍ ഫോണ്‍ ഉപയോഗിച്ചു തുടങ്ങുന്ന സവിതയുടെ ജീവിതം തന്നെ ഫോണെന്ന കെണിയില്‍ കുരുങ്ങിയില്ലാതാകുന്നു.
ആശാ ശരത്തിന്റെ മകളായ ഉത്തരാ ശരത്താണ് ഐശ്വര്യയെന്ന കഥാപാത്രമായി സിനിമയിലെത്തിയത്. തന്റെ അരങ്ങേറ്റ ചിത്രത്തില്‍ത്തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഉത്തരയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഉത്തരവാദിത്വങ്ങളെ ഭയപ്പെടുന്ന അനാവശ്യകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിതം ശിഥിലമാക്കുന്ന രവീന്ദ്രനെന്ന കഥാപാത്രമായി സുധീര്‍ കരമനയും സിനിമയിലെത്തുന്നുണ്ട്. സുദേവ് നായരുടെ അഖില്‍ എന്ന കഥാപാത്രത്തിന് നമ്മുക്ക് ചുറ്റുമുള്ള ഒരുപാട് പേരുടെ മുഖമാണ്.സിനിമ കണ്ടുതീരും വരെ തീരെയും മടുപ്പിക്കാത്ത വിധത്തില്‍ ഉദ്വേഗം നിറഞ്ഞതായിരുന്നു കഥയുടെ ഒഴുക്ക്.
പ്രണയവും പകയും മാനസികാസംഘര്‍ഷങ്ങളുമെല്ലാം മികച്ചരീതിയില്‍ സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്. തികച്ചും സാധാരണമായ കാഴ്ചകളില്‍ നിന്നും പ്രേക്ഷകരെ മനസ്സിരുത്തി ചിന്തിപ്പിക്കുന്നതിനുള്ള വിത്ത് പാകുകയാണ് മനോജ് കാന. ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയില്‍ ഒരു നിമിഷം പോലും ബോറടിപ്പിക്കുന്നതായി ഒന്നുമില്ല. സിനിമ കണ്ടിറങ്ങുമ്പോള്‍ നെഞ്ചിലൊരു വിങ്ങലായ് ഐശ്വര്യയും അവളുടെ അമ്മ സവിതയും നമ്മളില്‍ നിറയും. നമ്മുടെ മൊബൈല്‍ ഫോണിലേയ്ക്ക് നമ്മള്‍ ഒരിക്കല്‍ക്കൂടി സംശയത്തോടെ നോക്കും.അതുതന്നെയാണ് സിനിമയുടെ വിജയവും.
Content Highlights: khedda movie, manoj kana, asha sarath, sudev nair,
Published: 02 Dec 2022, 03:50 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented