മുംബൈ: എന്‍.സി.പി നേതാവും മുന്‍മന്ത്രിയുമായ ബാബ സിദ്ദിഖി കൊല്ലപ്പെട്ടതിന് പിന്നാലെ ബിഷ്‌ണോയ് വിഭാഗത്തെ പ്രകീർത്തിച്ചുകൊണ്ടുള്ള ബോളിവുഡ് നടൻ വിവേക് ഒബ്രോയിയുടെ പഴയ വീഡിയോ വൈറലാകുന്നു. 

To advertise here,

സല്‍മാന്‍ ഖാനെതിരെ വധഭീഷണിയുമായി നടക്കുന്ന ലോറന്‍സ് ബിഷ്‌ണോയിയേയും സംഘത്തേയുംകുറിച്ച് ചര്‍ച്ചകള്‍ കൊടിമ്പിരിക്കൊണ്ടിരിക്കുമ്പോഴാണ് 2023 ഫെബ്രുവരിയില്‍ ദുബായിലെ ഒരു ചടങ്ങില്‍ വെച്ച് വിവേക് ഒബ്രോയ് ബിഷ്‌ണോയ് വിഭാഗത്തെ പ്രകീര്‍ത്തിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.

'ബിഷ്‌ണോയ് വിഭാഗത്തെപ്പറ്റി ഗൂഗിളില്‍ പരതി നോക്കൂ. എന്റെ വീട്ടിലുള്‍പ്പടെ എല്ലാ വീടുകളിലും പശുവിന്‍ പാലാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. എന്നാല്‍ മറ്റെവിടെയും കാണാനാകാത്ത ഒരു കാഴ്ച നിങ്ങള്‍ക്ക് ബിഷ്‌ണോയ് വിഭാഗത്തിലുള്ളവരുടെ വീടുകളില്‍ കാണാം. അമ്മയെ നഷ്ടപ്പെട്ട മാനിന് സ്വന്തം കുഞ്ഞിന് പാല്‍ നല്‍കുന്ന കരുതലോടെ മടിയിലെടുത്ത് പാല്‍ നല്‍കുന്ന അമ്മമാരാണ് ബിഷ്‌ണോയ് വിഭാഗത്തിലുള്ളത്. ഇത് നിങ്ങള്‍ക്ക് മറ്റൊരിടത്തും കാണാന്‍ കഴിയില്ല.' വിവേക് ഒബ്രോയിയുടെ വാക്കുകൾ. 

സല്‍മാന്‍ ഖാനും വിവേക് ഒബ്രോയിയും തമ്മില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളാണ് ഒരു വര്‍ഷം മുമ്പുള്ള വീഡിയോ വീണ്ടും പ്രചരിക്കുന്നതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐശ്വര്യ റായിയുമായി പ്രണയത്തിലായിരിക്കുമ്പോള്‍ വിവേകിനെ സല്‍മാന്‍ ഭീഷണിപ്പെടുത്തിയിരുന്നു എന്ന ആരോപണം 2003-ല്‍ നടന്ന പത്രസമ്മേളനത്തല്‍ 
വിവേക് ഒബ്രോയ് ഉന്നയിച്ചിരുന്നു.

ബാബാ സിദ്ദിഖി കൊല്ലപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തോട് വളരെ അടുപ്പമുണ്ടായിരുന്ന നടന്‍ സല്‍മാന്‍ ഖാന് ഉപദേശവുമായി ബിജെപി എം.പി ഹര്‍നാഥ് സിങ് യാദവും രംഗത്തെത്തിയിരുന്നു. കൃഷ്ണമൃഗത്തെ വേട്ടയാടിയതിന് സല്‍മാന്‍ ഖാന്‍ ബിഷ്‌ണോയ് വിഭാഗക്കാരോട് മാപ്പ് പറയണമെന്ന് അദ്ദേഹം എക്‌സിലൂടെ കുറിക്കുകയായിരുന്നു.