ചെന്നൈ: സൂപ്പർ സ്റ്റാർ വിജയിയുടെ പുതിയ ചിത്രമായ ജനനായകൻ ഓൺലൈനിൽ ലീക്കായ സംഭവത്തിൽ മുഖ്യപ്രതിയെ ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്ത് ചെന്നൈ പോലീസ് സൈബർ ക്രൈം വിഭാഗം. ഈ സിനിമയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച ആറുപേരെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഇത് ചോർത്തിയതിലെ പ്രധാന പ്രതിയാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്.

To advertise here,

ജനനായകൻ ചോർത്തിയതിലെ പ്രധാന പ്രതി ഒരു ഫ്രീലാൻസ്‌ എഡിറ്ററും സിനിമയിൽ ഉൾപ്പെടെ അസിസ്റ്റന്റ് എഡിറ്ററായി ജോലി ചെയ്യുന്നയാളുമാണ്. ഇയാൾ മറ്റൊരു ചിത്രത്തിന്റെ എഡിറ്റിങ്ങുമായി ബന്ധപ്പെട്ട് ജനനായകൻ എഡിറ്റ് ചെയ്ത സ്റ്റുഡിയോയിൽ ഉണ്ടായിരുന്നു. അവിടെ നിന്നും അനധികൃതമായി ജനനായകന്റെ ദൃശ്യങ്ങൾ കൈകലാക്കി പുറത്തെത്തിച്ച ശേഷം ഓൺലൈനിൽ ഉൾപ്പെടെ പ്രചരിപ്പിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

പ്രധാന പ്രതിക്കൊപ്പം സഹായികളായി ഉണ്ടായിരുന്ന രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാന പ്രതിയായ അസിസ്റ്റന്റ് എഡിറ്റർ ഈ സിനിമയുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്നില്ലെന്നാണ് വിവരം. ഈ അറസ്‌റ്റോടെ ജനനായകന്റെ ചോർച്ചയുമായി ബന്ധപ്പെട്ട് പിടിയിലാകുന്നവരുടെ എണ്ണം ഒമ്പതായി. ജനനായകന്റെ വ്യാജപതിപ്പ് പ്രദർശിപ്പിക്കുന്നതിൽ നിന്ന് ഇന്റർനെറ്റ് സേവനദാതാക്കൾ, കേബിൾ ടിവി എന്നിവരെ വിലക്കി കൊണ്ടുള്ള ഉത്തരവ് ഇന്ന് മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നു.

ഈ സംഭവവുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റിന് പിന്നാലെ തന്നെ ചിത്രം പ്രചരിപ്പിച്ച 300-ഓളം ലിങ്കുകൾ നീക്കം ചെയ്തിരുന്നു. പരാതിക്ക് പിന്നാലെ ഭാരതീയ ന്യായ സംഹിതയുടേയും ഐടി ആക്ടിന്റേയും പകർപ്പവകാശ നിയമത്തിന്റേയും സിനിമാറ്റോഗ്രഫി ആക്ടിന്റേയും വിവിധ വകുപ്പുകൾ ചേർത്ത് സംസ്ഥാന സൈബർ ക്രൈം ഇൻവസ്റ്റിഗേഷൻ സെന്റർ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിനായി പ്രത്യേകസംഘങ്ങളെ നിയോഗിക്കുകയുമായിരുന്നു.