പത്തുവർഷം മുമ്പ് ഒന്നിച്ച് സിനിമയിൽ അഭിനയിച്ച തന്നെ ധ്യാൻ ശ്രീനിവാസൻ വിദേശത്ത് ആൾക്കൂട്ടത്തിൽനിന്ന് തിരിച്ചറിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് നടനും ഗാനരചയിതാവുമായ ഉണ്ണി കെ. കാർത്തികേയൻ. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലാണ് ഉണ്ണി തന്റെ സന്തോഷം പങ്കുവെച്ചത്. അയർലൻഡിലെ ആൾക്കൂട്ടത്തിന് ഇടയിൽനിന്ന് ഒട്ടും പ്രതീക്ഷിക്കാതെയാണ് ധ്യാൻ തിരിച്ചറിഞ്ഞതെന്നും ഉണ്ണി കുറിച്ചു. 'ഒരേമുഖം' എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.

To advertise here,

പൃഥ്വിരാജ് നായകനായ ജി. മാർത്താണ്ഡന്റെ 'പാവാട' എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി അഭിനയത്തിൽ സജീവമായത്. 'തോപ്പിൽ ജോപ്പൻ', 'ഒരേമുഖം', 'ഡ്രൈവിങ് ലൈസൻസ്' ഉൾപ്പെടെ ചിത്രങ്ങളിൽ അഭിനയിച്ചു. 'ഹലോ നമസ്‌തേ'യിൽ ഡബ്ബ് ചെയ്യുകയും 'അനുഗ്രഹീതൻ ആന്റണി'ക്കുവേണ്ടി പാട്ടെഴുതുകയും ചെയ്തു. 'സുനാമി'യിൽ ഗാനം ആലപിച്ചു. ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകനായിരുന്നു.

ഉണ്ണി കെ. കാർത്തികേയൻ പങ്കുവെച്ച കുറിപ്പിൽനിന്ന്:

'ഒരേമുഖം' എന്ന സിനിമ ഷൂട്ട് കഴിഞ്ഞു പോയിട്ട് കൃത്യം പത്ത് വർഷം കഴിഞ്ഞു. ഒട്ടും പ്രതീക്ഷിക്കാതെ ഓർഗാനിക്കായി ഉണ്ടായ ഒരു റീയൂണിയനാണ്. പ്ലാൻഡ് അല്ല.

അയർലൻഡിലെ ആൾക്കൂട്ടത്തിനു ഇടയിൽനിന്ന് ധ്യാൻ എന്നെ കണ്ടുപിടിച്ചതാണ്. ശരിക്കും സർപ്രൈസ്ഡ് ആയത് ഞാനാണ്. ഇപ്പോഴും ഈ മനുഷ്യൻ എന്നെ ഓർക്കുന്നല്ലോ. മറന്നുകാണും എന്നാണ് ഞാൻ കരുതിയത്.

നന്ദിയുണ്ട് ധ്യാൻകുട്ടാ, ഒരു റീ- എൻട്രി തന്നതിന്. ശരിക്കും ഒരു റീ- എൻട്രി ഉണ്ട്. ആ കാര്യമാണ് ഞങ്ങൾ സംസാരിച്ചത് (അത് എന്താണെന്നു പിന്നീട് പറയാം).