ശ്രീനിവാസന്റെ വിയോഗം മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് മാതൃഭൂമി ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പി.വി. ചന്ദ്രൻ. ഹൃദയത്തിൽ തൊട്ടാണ് അദ്ദേഹം ഓരോ സിനിമക്കും തിരക്കഥ എഴുതിയത്. കടുത്ത വിമർശന ഹാസ്യത്തിലൂടെ തന്റെ സാമൂഹ്യ കാഴ്പ്പാടുകൾ അവതരിപ്പിച്ച സിനിമകളിലെ സന്ദേശങ്ങൾ എക്കാലത്തും പ്രസക്തമാണെന്നും തന്റെ കഥാപാത്രങ്ങളിലൂടെ ശ്രീനിവാസൻ എക്കാലത്തും ജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

‘’മാതൃഭൂമി ക ഫെസ്റ്റിവലിൽ സത്യൻ അന്തിക്കാടുമായി നടത്തിയ സംഭാഷണം ഓർക്കുകയാണ്. വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്നു. എന്റെ സഹോദരൻ പി.വി.ഗംഗാധരൻ നിർമിച്ച ‘യേസ് യുവർ ഓണർ’ എന്ന സിനിമ കോഴിക്കോട്ട് ഷൂട്ട് ചെയ്യുമ്പോൾ ഇടയ്ക്കിടെ വീട്ടിൽ വരുമായിരുന്നു. നൂറുദിവസം തിയേറ്ററിൽ ഓടിയ ചിത്രമായിരുന്നു അത്. ഞങ്ങൾ നിർമിച്ച എന്നും നന്മകൾ എന്ന സിനിമയിലും ശ്രീനിവാസൻ അഭിനയിച്ചിട്ടുണ്ട്. ഞാൻ ക്ഷണിച്ച എല്ലാ പരിപാടികളിലും അദ്ദേഹം സന്തോഷപൂർവ്വം പങ്കെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു.’’

മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സിനിമകളിലൂടെയും നർമം കലർന്ന വർത്തമാനങ്ങളിലൂടെയും ശ്രീനിവാസൻ നടത്തിയ രാഷ്ട്രീയ സാമൂഹ്യ വിമർശനങ്ങൾ മലയാളിക്ക് മറക്കാൻ കഴിയില്ലെന്നും പി.വി. ചന്ദ്രൻ പറഞ്ഞു.