ഒരു സ്ത്രീയെന്ന പരിഗണന നല്‍കാതെയാണ് ശ്രീനാഥ് തന്നെ ചീത്തവിളിച്ചതെന്ന് പരാതിക്കാരിയായ അവതാരക. തന്റെ ചോദ്യങ്ങള്‍ക്ക് നിലവാരമില്ല എന്നതാണ് മുപ്പത് ശതമാനം അഭിപ്രായപ്പെടുമ്പോള്‍ എഴുപത് ശതമാനത്തോളം തന്നെ പിന്തുണയ്ക്കുന്നുണ്ടെന്ന് അവതാരക പറയുന്നു. ഒരു നടന്റെ നടിയുടെ കിടപ്പറ രഹസ്യങ്ങളിലേക്കൊന്നും പോയിട്ടില്ല. ആളുകള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ കണ്ടാല്‍ മതി. തന്നെ പിന്തുണയ്ക്കുന്നവര്‍ ഉണ്ടെന്ന ഉറപ്പുള്ളതുകൊണ്ടാണ് ശക്തമായി  മുന്നോട്ട് പോകുന്നത്.

To advertise here,

ശ്രീനാഥ് ഭാസി അഭിമുഖത്തിന് വൈകിയാണ് എത്തിയത്. അതെക്കുറിച്ച് സംസാരിച്ചിരുന്നു. ശ്രീനാഥ് ഭാസിയെ കാണാതെയായപ്പോള്‍ ഉറങ്ങിപ്പോയെന്ന് എനിക്കൊപ്പമുള്ള കുട്ടി പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, താന്‍ ഉറങ്ങിയിട്ട് മൂന്ന് ദിവസമായെന്ന്. ഒരു ദിവസം ഉറങ്ങിയില്ലെങ്കില്‍ എനിക്ക് ഭ്രാന്തായിപ്പോകുമെന്ന് ഞാന്‍ അദ്ദേഹത്തോട് പറയുകയും ചെയ്തു. അതുകൊണ്ടാണ് നിങ്ങള്‍ അവിടെ ഇരിക്കുന്നതെന്നും താന്‍ ശ്രീനാഥ് ഭാസിയായി ഇവിടെ നില്‍ക്കുന്നത് എന്നുമായിരുന്നു അദ്ദേഹം പറഞ്ഞ മറുപടി. 

അഭിമുഖം തുടങ്ങിയതിന് ശേഷം അഞ്ചര മിനിറ്റിന് ശേഷമാണ് ഭാവം മാറിയത്. ഒരിക്കലും അത് പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹം അസ്വസ്ഥത കാണിച്ചപ്പോള്‍ തന്നെ ഞാന്‍ ചോദിച്ചു, ശ്രീനാഥ് ഭാസി എന്തുതരം ചോദ്യങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന്. നിങ്ങള്‍ പരസ്പരം സംസാരിച്ച് തീരുമാനിക്കൂ, എന്ന് പറഞ്ഞ് മൂന്ന് ക്യാമറകളും ഓഫാക്കി എന്ന് ഉറപ്പുവരുത്തിയാണ് ചീത്ത വിളി ആരംഭിച്ചത്- അവതാരക പറഞ്ഞു.

അതേസമയം, അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചോ എന്ന് പരിശോധിക്കുയാണ് പോലീസ്. ഭാസിയുടെ നഖം, തലമുടി, രക്തം എന്നിവയുടെ സാമ്പിളുകള്‍ പോലീസ് പരിശോധനയ്ക്ക് അയച്ചു. നടനോടും ചട്ടമ്പി എന്ന ചിത്രത്തിന്റെ നിര്‍മാതാവിനോടും ഇന്ന് ഹാജരാകണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ശ്രീനാഥ് ഭാസിയെ മരട് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് താരത്തെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ വാക്കാലുള്ള ചില പരാതികളും പോലീസിന് ലഭിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ അഭിമുഖത്തിന്റെ ദൃശ്യങ്ങളടക്കം പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. അറസ്റ്റിലായതിനു ശേഷം ശ്രീനാഥ് ഭാസിയുടെ നഖം, തലമുടി, രക്തം എന്നിവ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ നിന്ന് ശേഖരിച്ചിരുന്നു. 

തന്നോട് മോശമായി പെരുമാറിയെന്ന അവതാരകയുടെ പരാതിയെത്തുടര്‍ന്ന് അഭിമുഖത്തിന്റെ അതുവരെയുള്ള ദൃശ്യങ്ങള്‍ ഹോട്ടലില്‍നിന്ന് പോലീസ് ശേഖരിച്ചിരുന്നു. ഈ ദൃശ്യങ്ങളില്‍ ചില അസ്വാഭാവികതകള്‍ കണ്ടു. ഇതേത്തുടര്‍ന്ന് അഭിമുഖത്തിന്റെ മുഴുവന്‍ വീഡിയോയും കണ്ടപ്പോഴാണ് ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നോ എന്ന സംശയം പോലീസിന് തോന്നിയത്. ഇത് ദൂരീകരിക്കാനാണ് നടന്റെ രക്തസാമ്പിളുകള്‍ ഉള്‍പ്പെടെ ശേഖരിച്ച് പരിശോധനയ്ക്കയച്ചത്.