
കോവിഡ് പ്രതിസന്ധി നേരിടുന്ന ചലച്ചിത്ര മേഖലയിലെ അടിസ്ഥാന തൊഴിലാളികൾക്ക് കെെത്താങ്ങാകാൻ ഫെഫ്ക ഒരു സിനിമയെടുക്കാൻ മുന്നോട്ടു വരണമെന്ന ആവശ്യവുമായി നിർമാതാവ് ഷിബു ജി. സുശീലൻ. ഇതിനായി ഫെഫ്ക മുന്നിട്ട് ഇറങ്ങിയാൽ ലാഭേച്ചയില്ലാതെ 10ലക്ഷംരൂപ മുടക്കാൻ തയാറാണെന്നും ഷിബു ജി. സുശീലൻ പറഞ്ഞു. ലഭിക്കുന്ന തുക കരുതലോടെ കെെകാര്യം ചെയ്താൽ ഒരുപാട് സിനിമാ പ്രവർത്തകരെ സഹായിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷിബു ജി. സുശീലന്റെ വാക്കുകൾ:
സിനിമയിലെ അടിസ്ഥാന തൊഴിലാളികൾക്ക് മുന്നോട്ടു ജീവിക്കാൻ വേണ്ടി പ്രതിഫലം ഇല്ലാതെ, ബിസിനസ് സാധ്യതയുള്ള ആർട്ടിസ്റ്റുകളെയും സാങ്കേതിക വിദഗ്ദ്ധരെയും ഉൾപ്പെടുത്തികൊണ്ട് ഒരു സിനിമ എടുക്കാൻ (എല്ലാ യൂണിയനും വേണ്ടി ) ഫെഫ്ക്ക മുന്നോട്ടു വരണമെന്ന് അഭ്യർത്ഥിക്കുന്നു. നിർമ്മാണചിലവുകൾ മുൻകൂടി കണ്ട് കൊണ്ട്
ഏറ്റവും നല്ല ഏഴ് കഥകൾ കോർത്തിണക്കി, ഏഴ് സംവിധായകർ, ഏഴ് ക്യാമറമാന്മാർ, ഏഴ് എഡിറ്റേഴ്സ്, ഏഴ് മ്യൂസിക് ഡയറക്ടറ്റേഴ്‌സ് അങ്ങനെ ഈ സിനിമയിൽ മലയാള സിനിമയിലെ ഏറ്റവും മികച്ച ആർട്ടിസ്റ്റുകളെ ഉൾപ്പെടുത്തി ഒരേ സമയം പല സ്ഥലങ്ങളിൽ ഏഴ് യൂണിറ്റ് ടീമിനെ വെച്ച് ചിത്രീകരിച്ചുകൊണ്ട് വളരെ പ്പെട്ടെന്ന് നമ്മുക്ക് ഒരു സിനിമ അഞ്ചു മുതൽ ഏഴ് ദിവസം കൊണ്ട് യാഥാർഥ്യമാക്കുവാൻ സാധിക്കും.
ഇങ്ങനെ ഒരു കാരുണ്യ പ്രവർത്തനത്തിന്റെ തുടക്കത്തിനായി ഫെഫ്ക്ക മുന്നിട്ട് ഇറങ്ങിയാൽ ലാഭേച്ചയില്ലാതെ 10ലക്ഷംരൂപ (ഈ തുക സിനിമ ബിസിനസ് ആകുമ്പോൾ തിരിച്ചു തന്നാൽ മാത്രം മതി) തരാൻ ഞാൻ തയ്യാറാണ്. ഇങ്ങനെ ഒരു സിനിമ ഉടനെ നടന്നാൽ പ്രമുഖOTT പ്ലാറ്റ്ഫോംമിൽ വലിയ ബിസിനസ് സാധ്യത ഉണ്ട്.
ഒരു പ്രതിഫലവും വാങ്ങാതെ ആർട്ടിസ്റ്റും ടെക്നിക്കൽ സൈഡിൽ എല്ലാവരും വർക്ക് ചെയ്താൽ ബിസിനസിൽ നിന്ന് ലഭിക്കുന്ന തുക (സിനിമയുടെ മറ്റ് ചിലവുകൾ കഴിച്ച്) വളരെ സത്യസന്ധതയോടെ കരുതലോടെ കൈകാര്യം ചെയ്തുകൊണ്ട് നമ്മുടെ കൂടെ ഉള്ളവരുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ വേണ്ടി സഹായിക്കാൻ പറ്റും.
ഒന്നാം ഘട്ടം കൊറോണ കഴിഞ്ഞു സിനിമ തുടങ്ങിയപ്പോൾ 5000ൽ പരം അംഗങ്ങളിൽ ജോലി കിട്ടിയത് ഏകദേശം 1360പേർക്ക് മാത്രമാണ്. ഔട്ട്ഡോർ യൂണിറ്റിൽ 780പേരിൽ നിന്ന് 200പേർക്കും, മേക്കപ്പ് യൂണിയനിൽ അസിസ്റ്റന്റ് മെംബേർസ് ഉൾപ്പെടെ 265പേരിൽ ഏകദേശം 140പേർക്കും, കൊസ്റ്യൂം യൂണിയിൻ ഏകദേശം 250പേരിൽ 100പേർക്കും, ഡ്രൈവേഴ്സ് 485 പേരിൽ മാക്സിമം 150പേർക്കും, പ്രൊഡക്ഷൻ അസിസ്റ്റന്റ് 396 പേരിൽ ഏകദേശം 200 പേർക്കും, ആർട്ട് സെക്ഷനിൽ 302 പേരിൽ ഏകദേശം 150 പേർക്കും, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സെക്ഷനിൽ അസിസ്റ്റന്റ് മാനേജർ ഉൾപ്പെടെ ഏകദേശം 450 പേരിൽ നിന്ന് 120പേർക്കും, മറ്റ് എല്ലാ സെക്ഷനിൽ നിന്നും കൂടി ഏകദേശം 300 പേർക്കും എന്നിങ്ങനെ ഒരു സിനിമ നിർമ്മിച്ചാൽ ബിസിനസിൽ നിന്ന് കിട്ടുന്ന തുക എല്ലാ യൂണിയൻ പ്രതിനിധികളും ഉൾപ്പെടുന്ന സമിതി ഒരു പുതിയ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുക.
ഈ കൊറോണ കാലം പോലെ ഇങ്ങനെ ജോലി ഇല്ലാത്ത അവസരങ്ങളിലും, അതുപോലെ ചില അത്യവശ്യ ഘട്ടങ്ങളിലും കുട്ടികളുടെ പഠനം, മരുന്ന്, ആഹാരസാധനങ്ങൾ എന്നിവയ്ക്കായി അർഹതപ്പെട്ടവരെ സഹായിക്കാൻ പറ്റും. വർഷങ്ങളായി സിനിമയിൽ ഉണ്ടായിരുന്ന പലരും ഇപ്പോൾ ശാരീരികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. അവർക്കും ഒരു നിശ്ചിത തുക മാസം തോറും സഹായിക്കാനും സാധിക്കും..
ഈ കഴിഞ്ഞ കൊറോണ കാലത്തും ഇപ്പോഴും നിരവധിപേരാണ് ജീവിക്കാൻ ബുദ്ധിമുട്ട് പറഞ്ഞു എന്നെ വിളിച്ചത്. കുട്ടികൾക്ക് പഠിക്കാൻ ബുക്ക്, പുസ്തകം, വാടക, മരുന്ന്, അങ്ങനെ എല്ലാം എവിടെ നിന്ന് തരപ്പെടുത്തും എന്നറിയാതെ ജീവിക്കുന്നവർ. ഇങ്ങനെ ഉള്ള നമ്മുടെ സിനിമാ തൊഴിലാളികളെ നമുക്ക് സഹായിക്കാൻ ഇതുവഴി പറ്റും. തുടർന്ന് അതുപോലെ ഒരു സിനിമയിൽ 10ലക്ഷം മുതൽ പ്രതിഫലം വാങ്ങുന്നവരും.
ലാഭം ലഭിക്കുന്ന സിനിമ നിർമ്മാതക്കളും ഒരു നിശ്ചിത തുക ഈ ഫണ്ടിലേക്ക് സംഭാവനയായി തന്നു സഹായിച്ചാൽ, ഇവരുടെ കുടുംബം കൂടി നമുക്ക് കരുതലോടെ കൊണ്ടുപോകുവാൻ സാധിക്കും. ഈ ഫണ്ടിൽ നിന്ന് ഒരു ആരോഗ്യ ഇൻഷുറൻസ്, ഒരു അംഗം മരണപ്പെട്ടാൽ ആ കുടുംബത്തിന് വേണ്ടി മരണഫണ്ട് ഇവയൊക്കെ നടപ്പിലാക്കാൻ സാധിക്കും.
ബാങ്ക് ലോൺ, അയൽകൂട്ട ലോണുകൾ, കറൻ്റ് ബില്ല്, ഫോൺ ബില്ല്, കേബിൾ ടിവി, ട്യൂഷൻ ഫീസ്, മറ്റു ബാധ്യതകൾ എല്ലാം വരി വരിയായി നിൽക്കുന്നു. ഇതൊന്നും നമ്മുടെ ഇല്ലായ്മയിൽ നിന്ന് മാറ്റിനിർത്താൻ പറ്റുന്നതല്ല. ഇതിൽ നിന്ന് ഒരു കൈ സഹായം നമ്മുടെ 65% അംഗങ്ങൾക്കും അനിവാര്യമാണ്..
ഇനി ആരുടെയും മുന്നിൽ കൈനീട്ടാൻ ഇടവരാതിരിക്കാൻ, നമ്മുടെ സഹപ്രവർത്തകരുടെ അതിജീവിനത്തിനായി, ഒന്നിച്ചു മുന്നേറാം, പട്ടിണിയും ദാരിദ്ര്യവും ഇല്ലാത്ത നല്ലൊരു നാളേക്കായ്.
Content Highlights: Shibu G Suseelam wants Fefka to make a film for Cinema Workers, Covid crisis
Published: 31 May 2021, 02:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented