പുറത്തിറങ്ങാനിരിക്കുന്ന ചിത്രം 'ദ പെറ്റ് ഡിറ്റക്ടീവി'ന്റെ പ്രൊമോഷനായി രസകരമായ വീഡിയോ പങ്കുവെച്ച് നടന്‍ ഷറഫുദ്ദീന്‍. 'ദ പെറ്റ് ഡിറ്റക്ടീവി'ന്റെ നിര്‍മാതാവുകൂടിയായ ഷറഫുദ്ദീന്‍ മോഹന്‍ലാലിനെ ഫോണില്‍ വിളിക്കുന്നതായി ചിത്രീകരിക്കുന്ന റീലാണ് പങ്കുവെച്ചത്. 'രാവണപ്രഭു' റീ- റിലീസ് തീയതി മാറ്റണമെന്ന് അഭ്യര്‍ഥിക്കാനായി മോഹന്‍ലാലിനെ വിളിക്കുന്നതായാണ് റീലിലുള്ളത്. ഒക്ടോബര്‍ 10-ന് റിലീസ് ചെയ്യേണ്ടിയിരുന്ന 'ദ പെറ്റ് ഡിക്ടടീവ്' 16-ലേക്ക് മാറ്റിയതായി അറിയിച്ചുകൊണ്ടുള്ളതാണ് റീല്‍. 

To advertise here,

ഷറഫുദ്ദീന്‍ ഒരു നമ്പറിലേക്ക് വിളിക്കുന്നു. ഫോണ്‍ എടുത്ത ആളെ ആന്റണി എന്നാണ് ഷറഫുദ്ദീന്‍ അഭിസംബോധന ചെയ്യുന്നത്. ‘ലാലേട്ടനോട് സംസാരിക്കണം’ എന്ന് ഷറഫുദ്ദീന്‍ ആവശ്യപ്പെടുമ്പോള്‍, മോഹന്‍ലാലിന്റേതിനോട് സാമ്യമുള്ള ശബ്ദത്തിലൊരാള്‍ മറുതലയ്ക്കല്‍ സംസാരിച്ചു തുടങ്ങുന്നു.

ഷറഫുദ്ദീന്‍ തന്റെ ചിത്രത്തിന്റെ പേര് പറഞ്ഞ ശേഷം തനിക്ക് ഒരു അഭ്യര്‍ഥനയുണ്ടന്ന് പറയുന്നു. തന്റെ കൈയിലുള്ള പണം മുഴുവന്‍ ചേര്‍ത്ത് കഷ്ടപ്പെട്ടാണ് സിനിമ നിര്‍മിച്ചതെന്ന് ഷറഫുദ്ദീന്‍ പറയുമ്പോള്‍, താനും ആന്റണിയുമെല്ലാം ഇങ്ങനെയാണ് ചെയ്യുന്നതെന്ന് മറുതലയ്ക്കലുള്ള ആള്‍ മറുപടി നല്‍കുന്നു.

ഒക്ടോബര്‍ പത്താം തീയതിയാണ് തന്റെ ചിത്രത്തിന്റെ റിലീസെന്ന് ഷറഫുദ്ദീന്‍ പറയുന്നു. അന്നുതന്നെയാണ് മോഹന്‍ലാലിന്റെ 'രാവണപ്രഭു' 4K റീ- റിലീസ് എന്നും കൂട്ടിച്ചേര്‍ത്തു. ‘ഒരു ലാലേട്ടനെപ്പോലും എനിക്ക്‌ താങ്ങാന്‍ കഴിയില്ല. അപ്പോഴാണ് രണ്ടുലാലേട്ടന്‍ ഒരുമിച്ച് വരുന്നത്. കരിമേഘകെട്ടഴിഞ്ഞുവീണത് എന്റെ നെഞ്ചത്താണ് ലാലേട്ടാ', എന്ന്‌ പറഞ്ഞ ശേഷം 'രാവണപ്രഭു' റീ- റിലീസ് തീയതി മാറ്റാന്‍ പറ്റുമോയെന്ന് ഷറഫുദ്ദീന്‍ മടിച്ചുമടിച്ചു ചോദിച്ചു.

'രാവണപ്രഭു'വില്‍ രഞ്ജിത്തുതന്നെ സിനിമയില്‍ എഴുതിയ കാര്യമാണെന്ന് പറഞ്ഞശേഷം. 'ഇത് ഞാന്‍ ജയിക്കാന്‍വേണ്ടി മാത്രം കളിക്കുന്ന കളിയാണ്', എന്ന ഡയലോഗില്‍ ഫോണ്‍കോള്‍ അവസാനിക്കുന്നു. ഒക്ടോബര്‍ പതിനാറിലേക്ക് തങ്ങളുടെ ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിയെന്ന് അറിയിച്ചുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.