പ്രൊഡക്ഷന്‍ കണ്‍ട്രോള്‍മാര്‍ക്കെതിരായി താന്‍ നടത്തിയ പരാമര്‍ശത്തില്‍നിന്ന് ഒരടി പിന്നോട്ടില്ലെന്ന്‌ നിര്‍മാതാവ് സാന്ദ്രാ തോമസ്. അഭിമുഖത്തിലെ തന്റെ പരാമര്‍ശത്തിനെതിരേ ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് യൂണിയന്‍ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് സാന്ദ്ര നിലപാട് വ്യക്തമാക്കിയത്. നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും അവര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

To advertise here,

'നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. പറഞ്ഞതില്‍നിന്ന് ഒരടി പിന്നോട്ടില്ല. കേസ്‌ നിയമപരമായി നേരിടും. വാര്‍ത്താമാധ്യമങ്ങളിലൂടെയുള്ള അറിവുകള്‍ക്കപ്പുറം നിയമസംവിധാനങ്ങളില്‍നിന്ന് ഔദ്യോഗികമായി ഒരറിയിപ്പും ലഭിച്ചിട്ടില്ല. കിട്ടുന്ന മുറക്ക് ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കും', സാന്ദ്രാ തോമസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നിര്‍മാതാവും പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവുമായ എന്‍.എം. ബാദുഷയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചാണ് സാന്ദ്രാ തോമസിന്റെ പ്രതികരണം. 'പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെ അടച്ചാക്ഷേപിച്ച് ഓണ്‍ലൈന്‍ ചാനലില്‍ അഭിമുഖം നല്‍കിയതില്‍ നിര്‍മാതാവ് സാന്ദ്രാ തോമസിനെതിരേ ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്‌ യൂണിയന്‍ നിയമനടപടികള്‍ ആരംഭിച്ചു', എന്നായിരുന്നു ബാദുഷ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് യൂണിയന്‍ പ്രസിഡന്റാണ് ബാദുഷ.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെ മോശക്കാരാക്കുന്ന പ്രസ്താവനയാണ് സാന്ദ്രാ തോമസ് നടത്തിയതെന്നാണ് യൂണിയന്റെ ആരോപണം. അഭിഭാഷക ശ്രുതി ഉണ്ണി കൃഷ്ണന്‍ മുഖേന എറണാകുളം സബ് കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ചെയ്തുവെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി ഷിബു ജി. സുശീലന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു. 50 ലക്ഷം രൂപയാണ് സാന്ദ്രയില്‍നിന്ന് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.

രണ്ടുമാസം മുന്‍പ് ഒരുയൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരേ സാന്ദ്രാ തോമസ് നടത്തിയ പരാമര്‍ശമാണ് യൂണിയനെ ചൊടിപ്പിച്ചത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്ന തസ്തിക ഇനി മലയാള സിനിമയില്‍ ആവശ്യമില്ലെന്നായിരുന്നു സാന്ദ്രാ തോമസിന്റെ പരാമര്‍ശം. അവരിപ്പോള്‍ ആര്‍ട്ടിസ്റ്റ് മാനേജേഴ്‌സ് ആണ്. ആ തസ്തികയുടെ പേര് മാറ്റി ആര്‍ട്ടിസ്റ്റ് മാനേജേഴ്‌സ് എന്നാക്കണം. പ്രൊഡക്ഷന്‍ കണ്‍ട്രോളിങ്ങല്ല അവര്‍ ചെയ്യുന്നത്. അതിനേക്കുറിച്ച് ഒരു ധാരണയുമില്ലാത്തവരാണവര്‍. ഇതുകേള്‍ക്കുന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ തനിക്കെതിരെ വന്നാലും യാഥാര്‍ത്ഥ്യം ഇതാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വന്ന് കാര്യങ്ങള്‍ ചെയ്യുമ്പോള്‍ എല്ലാം കട്ട് ചെയ്യും. തന്റെ കൂടെ പ്രവര്‍ത്തിച്ച പല പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരും പൈസക്കാരായി ഫ്‌ളാറ്റും വീടും കാറുമെല്ലാം വാങ്ങിയിട്ടുണ്ട്. തനിക്ക് മനസിലാവാത്ത രീതിയില്‍ മോഷ്ടിച്ചോളൂ എന്ന് താന്‍ തന്നെ ചിലരോട് പറഞ്ഞിട്ടുണ്ട്. അതും ഗതികെട്ടിട്ടാണ് പറഞ്ഞത്. ഫെഫ്ക്ക വാളെടുക്കുന്നതുകൊണ്ടാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെ ഒഴിവാക്കാത്തത്. അതിനുള്ള സ്വാതന്ത്ര്യം ഇവിടെ നിര്‍മാതാവിനില്ലെന്നും സാന്ദ്ര പറഞ്ഞിരുന്നു.