ആരാണ് റാമോജി റാവു? എളുപ്പമല്ല ഈ ചോദ്യത്തിനുള്ള ഉത്തരം. സിനിമയാകട്ടെ മാധ്യമരംഗമാകട്ടെ വ്യവസായമാകട്ടെ കൈവച്ച മേഖലകളിലെല്ലാം അദ്ദേഹം വെന്നിക്കൊടി പാറിച്ചു.ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച് ഇന്ത്യന്‍ സിനിമയിലും രാഷ്ട്രീയത്തിലുമെല്ലാം വലിയ സ്വാധീനം ചെലുത്തിയ റാമോജി റാവു ഇന്ന് ഓര്‍മയായെങ്കിലും അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്ക് മരണമില്ല.
1983-ല്‍ റാമോജി റാവു സ്ഥാപിച്ച ചലച്ചിത്ര നിര്‍മാണ കമ്പനിയായ ഉഷാകിരൺ മൂവീസിന്റെ ബാനറില്‍ നിരവധി സൂപ്പര്‍ ഹിറ്റുകള്‍ പിറന്നപ്പോഴാണ് ഫിലിം സിറ്റി എന്ന ആഗ്രഹം അദ്ദേഹത്തിന്റെ മനസ്സില്‍ ഉദിക്കുന്നത്. ചലച്ചിത്രരംഗത്ത് ഉഷകിരണ്‍ മൂവീസ് വലിയ സ്വാധീനമാണ് അക്കാലത്ത് ചെലുത്തിയത്. ഹോളിവുഡിലെ യൂണിവേഴ്‌സല്‍ സ്റ്റുഡിയോ ആയിരുന്നു റാമോജി റാവുവിന് പ്രചോദനമായത്. 1990 കളിലാണ് ഫിലിം സിറ്റിയുടെ പ്രാഥമിക ജോലികള്‍ ആരംഭിക്കുന്നത്. ഹൈദരാബാദിലെ വിജയവാഡയിലെ ഹയാത്‌നഗറിൽ 1996 -ല്‍ ഫിലിം സിറ്റി തുറന്നു. കാലക്രമേണ 2000 ഏക്കറോളം ഭൂമിയില്‍ അത് പടര്‍ന്നുപന്തലിച്ചു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര സ്റ്റുഡിയോ സമുച്ചയമായി ഗിന്നസ് റെക്കോഡും സ്വന്തമാക്കി. ഇന്ത്യയിലെ വിവിധ ഭാഷകളിലായി ആയിരക്കണക്കിന് ചിത്രങ്ങളാണ് അവിടെ പിറന്നത്. അത്ഭുതങ്ങളുടെയും ആശ്ചര്യങ്ങളുടെയും സ്വപ്‌നഭൂമിയായ ഫിലിം സിറ്റി പിന്നീട് വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനായി. ഓരോ വര്‍ഷവും 1.5 ദശലക്ഷത്തിലധികം സന്ദര്‍ശകരാണ് ഇവിടെ എത്തിച്ചേരുന്നത്.
റാമോജി ഫിലിം സിറ്റി സ്ഥാപകനും ഈനാട് ഗ്രൂപ്പ് ഉടമയുമായ റാമോജി റാവു അന്തരിച്ചു
ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പെഡപരുപ്പുടിയിലായിരുന്നു റാവുവിന്റെ ജനനം. ആര്‍ക്കും തകര്‍ക്കാനാകാത്ത നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവുമായിരുന്നു റാവുവിന്റൈ കരുത്ത്. ഒപ്പം കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും. വ്യവസായത്തിലും സിനിമയിലും മാത്രമല്ല മാധ്യമരംഗത്തും വിദ്യാഭ്യാസരംഗത്തുമെല്ലാം അദ്ദേഹം പടര്‍ന്നുപന്തലിച്ചു. ഈനാട് പത്രം, ഇടിവി നെറ്റ്‌വര്‍ക്ക്, രമാദേവി പബ്ലിക് സ്‌കൂള്‍, പ്രിയ ഫുഡ്സ്, ഉഷാകിരണ്‍ മൂവീസ്, മയൂരി ഫിലിം ഡിസ്ട്രിബ്യൂഷന്‍, മാര്‍ഗദര്‍സി ചിറ്റ് ഫണ്ട്, ഡോള്‍ഫിന്‍ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ്, കലാഞ്ജലി എന്നിങ്ങനെ വിവിധ വ്യവസായ സംരംഭങ്ങള്‍ അദ്ദേഹം സ്ഥാപിച്ചു. ഒരുകാലത്ത് ആന്ധ്ര രാഷ്ട്രീയത്തെ പോലും നിയന്ത്രിക്കുന്നവരില്‍ പ്രധാനിയായി. വൈ.എസ് രാജശേഖര റെഡ്ഡിയും റാമോജി റാവുവും തമ്മിലുള്ള മത്സരവും പോരും തെലുഗു രാഷ്ട്രീയത്തില്‍ ഒരു കാലത്ത് വലിയ കോളിളക്കം സൃഷ്ടിച്ചു.
ചലച്ചിത്ര കമ്പനിയായ ഉഷാകിരണ്‍ മൂവീസിന്റെ ബാനറില്‍ നിരവധി സൂപ്പര്‍ ഹിറ്റുകളാണ് റാവു സമ്മാനിച്ചത്. ഹിന്ദി, മലയാളം, തെലുഗു, തമിഴ്, കന്നട, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിലായി ഏതാണ്ട് 80 സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. ദേശീയ ചലച്ചിത്ര പുരസ്‌കാരവും നാലു ഫിലിംഫെയര്‍ അവാര്‍ഡുകളും നേടിയിട്ടുണ്ട്. 2000 ല്‍ പുറത്തിറങ്ങിയ 'നുവ്വേ കാവാലി' എന്ന സിനിമയ്ക്കാണ് ദേശീയ പുരസ്‌കാരം ലഭിച്ചത്. പത്രപ്രവര്‍ത്തനം, സാഹിത്യം, വിദ്യാഭ്യാസം എന്നിവയില്‍ നല്‍കിയ സംഭാവനകള്‍ക്ക് 2016ല്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ഈടിവി, ഈനാട് അടക്കമുള്ള വന്‍കിട മാധ്യമസ്ഥാപനങ്ങളുടെ ഉടമയാണ്.1986 ല്‍ ടി.കൃഷ്ണയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'പകരത്തിന് പകരം' എന്ന മലയാള ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയാണ്.
Content Highlights: ramoji rao passed away, film producer, businessman, Telugu cinema, YSR, Eenadu, politics
Published: 08 Jun 2024, 10:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented