രാമോജി ഫിലിം സിറ്റിയുമായി ബന്ധപ്പെട്ട തന്റെ മുന്‍പ്രസ്താവനയില്‍ വിശദീകരണവുമായി നടി കജോള്‍. ലോകത്തെ ഏറ്റവും പ്രേതബാധയുള്ള സ്ഥലമായാണ് തനിക്ക് രാമോജി ഫിലിം സിറ്റി അനുഭവപ്പെട്ടത് എന്ന മുന്‍പ്രസ്താവന വലിയ ചര്‍ച്ചയായിരുന്നു. ഇതിലാണ് കജോള്‍ വിശദീകരണം നല്‍കിയത്. കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും തീര്‍ത്തും സുരക്ഷിതമായ ഇടമാണ് രാമോജി ഫിലിം സിറ്റിയെന്നാണ് കജോള്‍ ഇപ്പോള്‍ എക്‌സില്‍ കുറിച്ചിരിക്കുന്നത്.

To advertise here,

'മാ എന്ന സിനിമയുടെ പ്രചാരണത്തിനിടയില്‍ രാമോജി ഫിലിം സിറ്റിയെക്കുറിച്ച് നടത്തിയ മുന്‍പരാമര്‍ശത്തില്‍ വിശദീകരണം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വര്‍ഷങ്ങളായി രാമോജി ഫിലിം സിറ്റിയില്‍ ഞാന്‍ നിരവധി സിനിമകള്‍ ചിത്രീകരിക്കുകയും അവിടെ പലതവണ താമസിക്കുകയും ചെയ്തിട്ടുണ്ട്. സിനിമാ ചിത്രീകരണത്തിന് അതൊരു വളരെ പ്രൊഫഷണലായ അന്തരീക്ഷമാണെന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്, ധാരാളം വിനോദസഞ്ചാരികള്‍ അവിടെവന്ന് ആസ്വദിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. അതൊരു നല്ല വിനോദകേന്ദ്രമാണ്. കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും തീര്‍ത്തും സുരക്ഷിതവുമാണ്' എന്നാണ് കജോള്‍ എക്‌സില്‍ കുറിച്ചത്.

ഗലാട്ട ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കജോള്‍ വലിയ ചര്‍ച്ചയായ പരാമര്‍ശം നടത്തിയത്. 'എനിക്ക് അസ്വസ്ഥത തോന്നിയ സ്ഥലങ്ങളില്‍ ഞാന്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ലോകത്തിലെ ഏറ്റവും പ്രേതബാധയുള്ള സ്ഥലങ്ങളില്‍ ഒന്നായിട്ടാണ് എനിക്ക് രാമോജി ഫിലിം സിറ്റി അനുഭവപ്പെട്ടത്. വ്യക്തിപരമായി ഞാന്‍ അവിടെ പ്രേതങ്ങളെ കണ്ടിട്ടില്ലെങ്കിലും, ഭയാനകമായ ഒരുതരം ഊര്‍ജ്ജം അനുഭവപ്പെട്ടു' എന്നായിരുന്നു അന്ന് കജോള്‍ പറഞ്ഞത്.

രാമോജിയിലെ പ്രേതാനുഭവങ്ങളെക്കുറിച്ച് സംസാരിക്കുന്ന ആദ്യത്തെ സെലിബ്രിറ്റിയല്ല കാജോള്‍. മുന്‍പ് തപ്സി പന്നു, ചലച്ചിത്രകാരന്‍ രവി ബാബു, രാഷി ഖന്ന, സംവിധായകന്‍ സുന്ദര്‍ സി. തുടങ്ങിയവര്‍ ഈ സ്ഥലത്തെക്കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെച്ചിരുന്നു. ഈ മാസം 27-നാണ് കജോള്‍ മുഖ്യവേഷത്തിലെത്തുന്ന 'മാ' എന്ന ഹൊറര്‍ ചിത്രം പുറത്തിറങ്ങുന്നത്.