ന്ത്യയിലെ ആദ്യ ഇലക്ട്രിക് മോട്ടോറിന്റെ സ്രഷ്ടാവ് ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ജീവിതകഥ സിനിമയാവാൻ ഒരുങ്ങുകയാണ്. ആർ. മാധവനാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. റോക്കട്രി: ദി നമ്പി ഇഫക്ട് എന്ന സിനിമയിൽ നമ്പി നാരായണൻ ആയി അതിഗംഭീരം പ്രകടനം കാഴ്ചവെച്ചതിനു ശേഷം മാധവൻ ചെയ്യുന്ന ബയോപിക്കാണിത്. കൃഷ്ണകുമാർ രാമകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ജി.ഡി.എൻ' എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തെക്കുറിച്ചും ജി.ഡി. നായിഡുവിനെക്കുറിച്ചും തന്റെ ബോധ്യങ്ങൾ പറയുകയാണ് മാധവൻ.

To advertise here,

ജി.ഡി. നായിഡു ബഹുമുഖ പ്രതിഭയായിരുന്നുവെന്ന് മാധവൻ പറഞ്ഞു. 'ജി.ഡി. നായിഡു അസാധാരണമായ ദീർഘവീക്ഷണമുള്ള വ്യക്തി ആയിരുന്നു. അദ്ദേഹം ശാസ്ത്രജ്ഞനോ, വ്യവസായിയോ മാത്രമായിരുന്നുവെന്നത് തെറ്റിദ്ധാരണയാണ്. അദ്ദേഹം ജീവകാരുണ്യപ്രവർത്തകനും സസ്യശാസ്ത്രജ്ഞനും പരുത്തികർഷകനും കൂടിയായിരുന്നു. സ്ത്രീ വിദ്യാഭ്യാസത്തെയും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെയും കുറിച്ച് അദ്ദേഹത്തിന് വലിയ കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നു. നൂറുവർഷം മുൻപ് തമിഴ് ജനതക്കായി അദ്ദേഹം നടപ്പാക്കാൻ ആഗ്രഹിച്ച കാര്യങ്ങളാണ് ഇന്ന് നാം പ്രാവർത്തികമാക്കുന്നത്. അതുകൊണ്ടു തന്നെയാണ് സിനിമയുടെ ഭാഗമാകാൻ ഞാൻ ആഗ്രഹിച്ചത്', മാധവൻ മനസുതുറന്നു.

'ഇന്നത്തെ യുവതലമുറ വളരെ ബുദ്ധിമാന്മാരാണ്. അവർക്കെല്ലാം പറഞ്ഞു കൊടുത്തു പഠിപ്പിക്കേണ്ട ആവശ്യമില്ല. ചെറിയ പ്രോത്സാഹനം നൽകിയാൽ മതി, അവർ സ്വയം അന്വേഷിച്ച് കാര്യങ്ങൾ മനസിലാക്കും. പുതിയ തലമുറ ജി.ഡി. നായിഡുവിനെക്കുറിച്ചു അറിയേണ്ടത് വളരെ പ്രധാനമാണ്. കാരണം, അദ്ദേഹം കാലത്തിനു മുൻപേ സഞ്ചരിച്ച മഹാനാണ്. പ്രായോഗികതയിലൂന്നി കാര്യങ്ങൾ പഠിച്ചെടുക്കാനാണ് അദ്ദേഹം എന്നും പറഞ്ഞിരുന്നത്. ഇന്ന് നിർമിത ബുദ്ധിയുടെ വരവോടെ എല്ലാം പഠിക്കേണ്ടതില്ലെന്നും, പ്രായോഗികമായി ആവശ്യമായ കാര്യങ്ങൾ മാത്രം പഠിച്ചാൽ മതിയെന്നും നമുക്ക് മനസിലാകുന്നു. അദ്ദേഹം ദീർഘവീക്ഷണത്തോടെ ഇത്തരം നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അത് ആളുകളിലേക്ക് എത്തേണ്ടത് ആവശ്യമാണ്', മാധവൻ അഭിപ്രായപ്പെട്ടു.

'ജി.ഡി. നായിഡു അർഹിക്കുന്ന അംഗീകാരം അദ്ദേഹത്തിന് ലഭിക്കണം. അതിന് ആരംഭംകുറിച്ചുകഴിഞ്ഞു. അടുത്തിടെ കോവൈയിൽ (കോയമ്പത്തൂർ) ഒരു ഫ്‌ലൈഓവറിന് അദ്ദേഹത്തിന്റെ പേര് നൽകി. ഇന്ത്യ മുഴുവൻ അദ്ദേഹത്തെ അറിയുകയും, അദ്ദേഹത്തിന്റെ ജീവിതകഥ പാഠ്യപദ്ധതിയുടെ ഭാഗമാവുകയും ചെയ്യുന്ന ദിവസമായിരിക്കും സിനിമയുടെ യഥാർഥ വിജയം', മാധവൻ കൂട്ടിച്ചേർത്തു.