നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കിയ 'തുറമുഖം' ഏറെ അനിശ്ചിതത്വത്തിനൊടുവില്‍ തിയേറ്ററില്‍ എത്തിയിരിക്കുകയാണ്. ഗോപന്‍ ചിദംബരന്‍ രചനയും രാജീവ് രവി ഛായാഗ്രഹണവും നിര്‍വഹിച്ച  ചിത്രം താരസമ്പന്നം കൂടിയാണ്. 

To advertise here,

നിവിന്‍ പോളിയെക്കൂടാതെ അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത്, ജോജു, പൂര്‍ണിമ ഇന്ദ്രജിത്ത് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സുകുമാര്‍ തെക്കേപ്പാട്ടും ജോസ് തോമസും ചേര്‍ന്നാണ് തുറമുഖം ചിത്രം നിര്‍മിച്ചിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം തിയേറ്ററുകളില്‍ എത്തിച്ചത്. 

തുറമുഖത്തെ മികച്ചതാക്കാന്‍ പരിശ്രമിച്ചവരില്‍ പ്രധാനികളായ മറ്റുചിലര്‍ കൂടിയുണ്ട്. കലാസംവിധായകന്‍ ഗോകുല്‍ ദാസ്, കാസ്റ്റിങ് ഡയറക്ടര്‍ സുനിത, കളറിസ്റ്റ് ജയദേവ് തിരുവായ്പതി തുടങ്ങിയവർ

മറഞ്ഞ കാലത്തെ വീണ്ടെടുത്ത കലാ സംവിധായകന്‍
 
മികച്ച കലാ സംവിധായകനുള്ള 2021 ലെ കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ് കരസ്ഥമാക്കിയ ചിത്രമാണ് തുറമുഖം. അന്താരാഷ്ട്ര തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട രാജീവ് രവിയുടെ കമ്മട്ടിപ്പാടത്തിന് സെറ്റ് ഒരുക്കിയ ഗോകുല്‍ദാസാണ തുറമുഖത്തിലും ഒപ്പമുള്ളത്. കമ്മട്ടിപ്പാടത്തിനും ഗോകുല്‍ദാസിന് മികച്ച കലാസംവിധാനത്തിനുള്ള പുരസ്‌കാരം നാഗരാജിന്റെ കൂടെ ലഭിച്ചിരുന്നു. പീരിയോഡിക്കല്‍ സിനിമ ചെയ്യുന്നതില്‍ അല്ലെങ്കില്‍ അതിന്റെ സെറ്റ് അണിയിച്ചൊരുക്കുന്നതില്‍ കഴിവ് തെളിയിച്ചയാളാണ് ഗോകുല്‍ദാസ്. ഇന്ത്യന്‍ സിനിമകളില്‍, പ്രത്യേകിച്ച് മലയാള ചലച്ചിത്ര ലോകത്തെ ശ്രദ്ധേയനാണ് ഗോകുല്‍ ദാസ്.

placeholder
ഗോകുല്‍ദാസ് | photo: special arrangements

തൃശ്ശൂര്‍ ഗവണ്‍മെന്റ് കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍ നിന്ന് ഫൈന്‍ ആര്‍ട്സ് ബിരുദം പൂര്‍ത്തിയാക്കിയ ശേഷം, പ്രശസ്ത കലാസംവിധായകരായ സാബു സിറില്‍, സുനില്‍ ബാബു എന്നിവര്‍ക്കൊപ്പം  സഹ കലാ സംവിധായകാനായി ഗോകുല്‍ ദാസ് ജോലി ചെയ്തു. തുടര്‍ന്ന് സായാഹ്നം എന്ന ചിത്രത്തില്‍ കലാസംവിധാനം ചെയ്തുകൊണ്ടായിരുന്നു സ്വതന്ത്ര കലാ സംവിധായകന്‍ എന്ന രീതിയില്‍ ഗോകുല്‍ദാസിന്റെ തുടക്കം. ആ ചിത്രത്തിന് തന്നെ 2000-ലെ മികച്ച കലാസംവിധാനത്തിനുള്ള തന്റെ ആദ്യ കേരള സംസ്ഥാന അവാര്‍ഡ് ഗോകുല്‍ കരസ്ഥമാക്കി. അറുപത്തഞ്ചോളം സിനിമകള്‍ ഇതുവരെ ഗോകുല്‍ ദാസ് ചെയ്തു. 2000, 2006, 2016 തുടങ്ങിയ വര്‍ഷങ്ങളില്‍ മികച്ച കലാ സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. ഓര്‍മ്മയില്‍ നിന്നുപോലും പോയ് മറഞ്ഞ ഒരു കാലത്തെയാണ് ഗോകുല്‍ദാസ് തന്റെ കലാസംവിധാനത്തിലൂടെ തുറമുഖത്തില്‍ വീണ്ടെടുത്തത്. 

സുനിതയുടെ കാസ്റ്റിങ് മികവിലൊരുങ്ങിയ തുറമുഖം

നീണ്ട  താരനിരയുള്ള തുറമുഖത്തില്‍ കാസ്റ്റിങ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചത് സി.വി. സുനിതയാണ്. ഡോക്യുമെന്ററി സിനിമകളുടെ സംവിധായിക, ടെലിവിഷന്‍ അവതാരക, ടെലിവിഷന്‍ ഷോകളുടെ പ്രൊഡ്യൂസര്‍ ,ചലച്ചിത്ര താരം എന്നിങ്ങനെ പല മേഖലകളില്‍ കഴിവ് തെളിയിച്ച സുനിത ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ് ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നാണ് അഭിനയം പഠിച്ചത്. തുറമുഖത്തിനായി കാസ്റ്റിങ് കാള്‍ വിളിച്ചപ്പോള്‍ തന്നെ ഓരോ ദിവസവും ഓഡിഷന് നിരവധിപേർ വന്നിരുന്നു. ഒരു ദിവസം തന്നെ ഇരുന്നൂറില്‍ പരം ഓഡിഷന്‍ വരെ എടുക്കേണ്ടതായി വന്നിരുന്നു സുനിതയ്ക്ക്. അതില്‍ എല്ലാവര്‍ക്കും അഭിനയിക്കാന്‍  അവസരം കിട്ടിയില്ലെങ്കില്‍ പോലും അഭിനയിക്കാന്‍ ആഗ്രഹവും അതെ സമയം കോണ്‍ഫിഡന്‍സും ഇല്ലാതെ വന്ന പലര്‍ക്കും സുനിതയുടെ ഓഡിഷന്‍, മുന്‍പ് പോയ പല ഓഡിഷനെക്കാളും ഏറെ ഇഷ്ടമായായാണ് അവർ പറയുനനത്.  എത്ര ധൈര്യം കുറഞ്ഞവര്‍ക്കും സുനിത കൊടുക്കുന്ന ആത്മവിശ്വാസം ഓഡിഷനില്‍ പങ്കെടുത്തവര്‍ക്കറിയാം. 

placeholder
സുനിത | photo: special arrangements

ആളുകളുടെ സ്വഭാവം അനുസരിച്ചു അവര്‍ക്ക് ധൈര്യം നല്‍കി അവരുടെ ഉള്ളിലെ അഭിനയ പ്രതിഭയെ കണ്ടെത്തുന്നതില്‍ സുനിതക്കു അസാമാന്യ പാടവമുണ്ട്. അങ്ങനെ കണ്ടെത്തിയ കുറേപേര്‍ തുറമുഖം സിനിമയിലുണ്ട്. അതില്‍ ചിലര്‍ വളരെ പ്രധാന കഥാപാത്രങ്ങളുമാണ്. തൊട്ടപ്പന്‍ എന്ന സിനിമയിലെ അമ്മ മേരി, പറവയിലെ ഉമ്മ, ഈടയിലെ സഖാവ് രാധിക തുടങ്ങിയ സുനിത ചെയ്ത കഥാപാത്രങ്ങള്‍ ചിലര്‍ക്കെങ്കിലും ഓര്‍മ്മകാണും. തുറമുഖത്തിന് പുറമെ രാജീവ് രവി തന്നെ സംവിധാനം ചെയ്ത കുറ്റവും ശിക്ഷയും, ക്രിസ്റ്റിയുടെ അടിയൊഴുക്ക്, ഈട തുടങ്ങിയ ചലച്ചിത്രങ്ങളുടെയും കാസ്റ്റിങ് ഡയറക്ടര്‍ ആയി സുനിത സി വി. പ്രവര്‍ത്തിച്ചു. 

തുറമുഖം ചമയ്ക്കാന്‍ ജയദേവ് തിരുവായ്പതിയും

'കളറിസ്റ്റ്' എന്ന ടൈറ്റില്‍ സിനിമ കാണുമ്പോള്‍ പലരും കണ്ടിട്ടുണ്ടാകും. പക്ഷെ, സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാകും കളറിസ്റ്റിന്റെ ജോലി ശരിക്കും എന്താണെന്ന് അറിയുകയുണ്ടാവുക. തുറമുഖത്തില്‍ കളറിസ്റ്റിന്റെ റോള്‍ വളരെ പ്രധാനപ്പെട്ടതാണ്. പഴയ ഒരു കാലത്തെ കാണിക്കുമ്പോള്‍ എത്രമാത്രം ശ്രദ്ധ അതില്‍ വേണമെന്നത് ക്യാമറ കൈകാര്യം ചെയ്യുന്ന ആളെ പോലെ ചിന്തിക്കുന്ന ഒരാളായിരിക്കണം അതിന് വേണ്ട കളര്‍ നിശ്ചയിക്കുന്ന ആളും. അങ്ങനെ മൂന്നു കാലഘട്ടം തുറമുഖത്തില്‍ കാണിക്കുന്നതില്‍ ജയദേവ് തിരുവായ്പതി എന്ന സിനിമ കളറിസ്റ്റിനു വലിയ പങ്കുണ്ട്. 

placeholder
ജയദേവ്  | photo: special arrangements

ജയദേവ് തിരുവായ്പതി സിനിമാ കളറിസ്റ്റാകാനുള്ള യാത്ര ആരംഭിച്ചത് 1998-ലാണ്. ഒട്ടുമിക്ക ഇന്ത്യന്‍ ഭാഷകളിലെയും സിനിമകള്‍ക്ക് പിന്നില്‍ ജയദേവിന്റെ പേര് കാണാം. ചാര്‍ലി, അന്നയും റസൂലും എന്നീ ചിത്രങ്ങള്‍ക്ക് മികച്ച കളറിസ്റ്റിനുള്ള രണ്ട് സംസ്ഥാന അവാര്‍ഡുകള്‍ ജയദേവ് തിരുവായ്പതി നേടിയിട്ടുണ്ട്. ഗാങ്സ് ഓഫ് വാസിപൂര്‍, രംഗ് ദേ ബസന്തി, ദേവ് ഡി, ചോക്കലേറ്റ് തുടങ്ങിയ സിനിമകളിലും അദ്ദേഹം പ്രവര്‍ത്തിച്ചു.