മകൻ ആര്യന്‍ ഖാന്റെ മുംബൈ ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം  ഷാരൂഖ് ഖാൻ പല പ്രശ്‌നങ്ങളിലൂടെയും കടന്നുപോയിരുന്നു. കേസുമായി ബന്ധപ്പെട്ട് മുന്‍ അറ്റോര്‍ണി ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ മുകുള്‍ റോഹ്തഗിയെ ആണ് ഷാരൂഖ് സമീപിച്ചത്. ആര്യന്റെ കേസ് ഏറ്റെടുക്കാന്‍ ഷാരൂഖ് തന്നെ നിര്‍ബന്ധിച്ചതായും സംഭവസമയത്ത് ഇംഗ്ലണ്ടിലായിരുന്ന തനിക്ക് മുംബൈയിലേക്ക് തിരിച്ച് വരാന്‍ പ്രൈവറ്റ് ജെറ്റ് ഏര്‍പ്പാടാക്കിയതായും കേസ് വാദിച്ച മുകുള്‍ റോഹ്തഗി പറഞ്ഞു. 

To advertise here,

റിപ്പബ്ലിക് ടി.വിയിലെ 'ദ ലീഗല്‍ സൈഡ് ഓഫ് തിംഗസ്' എന്ന പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് താന്‍ ആര്യന്‍ കേസുമായി ബന്ധപ്പെട്ടത് എങ്ങനെയാണ് എന്ന് അദ്ദേഹം വ്യക്തമാക്കിയത്. സാധാരണയായ ഒരു ജാമ്യാപേക്ഷ ആയിരുന്നെങ്കിലും പ്രശസ്തനായ വ്യക്തി ഉള്‍പ്പെട്ടത്  മാധ്യമശ്രദ്ധ ആകര്‍ഷിച്ചു. 

കേസുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാന്‍ വിളിക്കുമ്പോള്‍ യു.കെയില്‍ അവധിക്കാലം ആഘോഷിക്കുകയായിരുന്നു മുകുള്‍. ഷാരൂഖ് ഖാനുമായി ബന്ധമുള്ള മറ്റൊരാളാണ് മുകുളിനെ ആദ്യം വിളിച്ചത്. ബോംബെ ഹൈക്കോടതിയില്‍ നടക്കുന്ന കേസിനായി അവധിക്കാലം മാറ്റിവെക്കാന്‍ സമ്മതമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ  മറുപടി. പിന്നീട് ഷാരൂഖ് ഖാന്‍ തന്നെ നേരിട്ട് വിളിക്കുകയും അദ്ദേഹത്തിനോടും ഇതേ മറുപടി മുകുള്‍ നല്‍കി. 

"ഞാൻ സമ്മതിക്കില്ല എന്ന് മനസിലാക്കിയ അദ്ദേഹം എന്‍റെ ഭാര്യയോട് സംസാരിക്കണമെന്ന് പറഞ്ഞു. ആവശ്യക്കാരന്‍ എന്ന നിലയില്‍ മാത്രം കാണരുതെന്നും ' ഞാനൊരു അച്ഛനാണ്' എന്നും ഷാരൂഖ് പറഞ്ഞു. പിന്നീട് ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഞാൻ കേസ് ഏറ്റെടുത്തത്" അദ്ദേഹം പറഞ്ഞു. തന്നെ വിളിക്കുമ്പോള്‍ ഷാരൂഖ് വികാരഭരിതനായിരുന്നെന്നും മുകുള്‍ പങ്കു വെച്ചു. 

കേസ് നടത്തുന്നതില്‍ ഷാരൂഖിന് വളരെ വലിയ പങ്കുണ്ടായിരുന്നു. ഇംഗ്ലണ്ടില്‍ നിന്നും വരാന്‍ അദ്ദേഹം എനിക്ക് പ്രൈവറ്റ് ജെറ്റ് വാഗ്ദാനം ചെയ്‌തെങ്കിലും ചെറിയ വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ താല്‍പര്യം ഇല്ലാത്തത് കാരണം നിരസിക്കുകയായിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുംബൈയില്‍ താന്‍ താമസിക്കുന്ന സ്ഥലത്തെത്തിയ ഷാരൂഖ് കേസിനാവശ്യമായ പല കുറിപ്പുകളും തയ്യാറാക്കിയിരുന്നു. അദ്ദേഹം തയ്യാറാക്കിയ കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ജാമ്യത്തിനായി വാദിച്ചത്. ആര്യന് ജാമ്യം ലഭിച്ചതിന് ശേഷം അവധിദിവസങ്ങള്‍ ആസ്വദിക്കാനായി താന്‍ തിരിച്ച് പോയതായും മുകുള്‍ പറഞ്ഞു. 

2021 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. 
ആഡംബര കപ്പലില്‍ നടത്തിയ റെയ്ഡില്‍ ആര്യന്‍ ഖാന്‍ അടക്കമുള്ളവരെ എന്‍.സി.ബി. സംഘം അറസ്റ്റ് ചെയ്തത്. എന്നാല്‍ എന്‍.സി.ബി. സോണല്‍ ഡയറക്ടറായിരുന്ന സമീര്‍ വാംഖഡെയ്ക്കെതിരേ ഇതിനുപിന്നാലെ പലവിധ ആരോപണങ്ങളും ഉയര്‍ന്നു. ആര്യന്‍ ഖാനെ കേസില്‍ കുടുക്കി പണം തട്ടിയെടുക്കാനുള്ള നീക്കം നടന്നതായും വെളിപ്പെടുത്തലുകളുണ്ടായിരുന്നു. കേസില്‍ അറസ്റ്റിലായി ജയിലില്‍ പോകേണ്ടിവന്ന ആര്യന്‍ ഖാന്, ആഴ്ചകള്‍ക്ക് ശേഷമാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.