ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാര നേട്ടത്തിൽ മോഹൻലാലിനെ അഭിനന്ദിച്ച് സംവിധായകൻ ഭദ്രൻ. നേരിട്ട് അഭിനന്ദനങ്ങൾ അറിയിച്ചെങ്കിലും ലാലിനെ സ്നേഹിക്കുന്നവർക്ക് വേണ്ടി രണ്ട് വാക്ക് പറയണമെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. സ്ഫടികത്തിലെ മോഹൻലാലിന്റെ ചിത്രത്തോടൊപ്പമാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. 

To advertise here,

'ഇന്നലെ നേരിട്ട് അഭിനന്ദനങ്ങൾ അറിയിച്ചുവെങ്കിലും ലാലിനെ സ്നേഹിക്കുന്നവർക്ക് വേണ്ടി രണ്ട് വാക്ക് കൂടുതൽ എന്തെങ്കിലും പറയണമെന്ന് തോന്നി. ചില വൃക്ഷത്തിന്റെ തണ്ടുകളിൽ കായ്ക്കുന്ന ദൈവത്തിന്റെ കനികൾ ഉണ്ട്. അത് പക്വം ആവുമ്പോൾ മനുഷ്യർക്കു വേണ്ടി ചാഞ്ഞു ചുണ്ടോടു ചേർന്നു വരും. അത്തരം ഒരു വിശിഷ്ട കനിയാണ് മലയാളത്തിന്റെ മോഹൻലാൽ. വിനയവും വിദ്യയും സമാസംമം ചേർന്നു വരുമ്പോൾ ഇങ്ങനെ ചില അത്ഭുതങ്ങൾ സംഭവിക്കും, ഇതുപോലെ അർഹതപ്പെട്ട പലരെയും തള്ളിമാറ്റിക്കൊണ്ട്', അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. 

ഇന്ത്യൻ ചലച്ചിത്രകലയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം കഴിഞ്ഞദിവസമാണ് മോഹൻലാലിന് പ്രഖ്യാപിച്ചത്. ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്കും സിനിമയുടെ വികാസനത്തിനും നൽകിയ അതുല്യസംഭാവനകൾ പരിഗണിച്ചാണ് 2023-ലെ പുരസ്‌കാരം. ചൊവ്വാഴ്ച ഡൽഹിയിൽ നടക്കുന്ന ദേശീയ ചലച്ചിത്രപുരസ്‌കാര വിതരണച്ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.

ഇന്ത്യൻ ചലച്ചിത്രകലയുടെ പിതാവ് എന്നറിയപ്പെടുന്ന ദാദാസാഹേബ് ഫാൽക്കെയുടെ സ്മരണയ്ക്കായി 1969-ലാണ് കേന്ദ്രസർക്കാർ പുരസ്‌കാരം ഏർപ്പെടുത്തിയത്. ആദ്യപുരസ്‌കാരം ചലച്ചിത്രതാരം ദേവികാ റാണിക്കായിരുന്നു. തുടർന്ന് പൃഥ്വിരാജ് കപൂർ, പങ്കജ് മല്ലിക്, നൗഷാദ്, സത്യജിത് റേ, വി.ശാന്താറാം, രാജ്കപുർ, ഭൂപേൻ ഹസാരിക, മജ്‌രൂഹ് സുൽത്താൻപുരി, ദിലീപ് കുമാർ, രാജ്കുമാർ, അശോക് കുമാർ, അടൂർ ഗോപാലകൃഷ്ണൻ, ശ്യാം ബെനഗൽ, ലതാ മങ്കേഷ്‌കർ, ആശാ ഭോൺസ്‌ലെ, കെ.ബാലചന്ദർ, അമിതാഭ് ബച്ചൻ, രജനീകാന്ത്, മിഥുൻ ചക്രവർത്തി തുടങ്ങി ഇന്ത്യൻ സിനിമയിലെ പ്രതിഭകൾക്ക് പുരസ്‌കാരംലഭിച്ചു. ഇതുവരെ 54 പേർക്കാണ് പുരസ്‌കാരം നൽകിയത്. 55-ാമത് പുരസ്‌കാരമാണ് മോഹൻലാലിന്.