രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനംചെയ്ത മോഹന്‍ലാല്‍ ചിത്രം 'ആറാംതമ്പുരാന്‍' ആദ്യഘട്ടത്തില്‍ തന്നെ നായകനാക്കി പദ്ധതിയിട്ടിരുന്ന ചിത്രമാണെന്ന് നടന്‍ മനോജ് കെ. ജയന്‍. ഇക്കാര്യം അടുത്തിടെ മണിയന്‍പിള്ള രാജു പറഞ്ഞപ്പോഴാണ് താന്‍ അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. യാദൃച്ഛികമായി സിനിമയുടെ കഥകേട്ട മണിയന്‍പിള്ള രാജുവാണ് മോഹന്‍ലാലിനെ ചിത്രത്തില്‍ നായകനാക്കിയാല്‍ നന്നായിരിക്കുമെന്ന് സംവിധായകനോട് പറഞ്ഞതെന്നും മനോജ് കെ. ജയന്‍ പറഞ്ഞു. ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് മനോജ് കെ. ജയന്‍ ഇക്കാര്യം പറഞ്ഞത്.

To advertise here,

'ഈയിടെ മണിയന്‍പിള്ള രാജു പറയുമ്പോഴാണ് അറിയുന്നത്. മദ്രാസില്‍വെച്ച് യാദൃച്ഛികമായി കഥാപാത്രത്തേയും സിനിമയേയും കുറിച്ച് അദ്ദേഹം കേട്ടു. 'അസുരവംശം' കഴിഞ്ഞ ഇടനേ ഇത് പ്ലാന്‍ ചെയ്യുകയായിരുന്നു. എന്നെവെച്ചുതന്നെ. ബിജു മേനോനും ഉണ്ടെന്ന് തോന്നുന്നു. മണിയന്‍പിള്ള രാജുവിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു, 'ഇത് ലാലിനെപ്പോലെ ഒരാള്‍ ചെയ്താല്‍ വേറൊരു ലെവലിലേക്ക് മാറും. നമുക്ക് അങ്ങനെ ഒന്ന് ആലോചിച്ചുകൂടേ എന്ന്'. അപ്പോള്‍ ഷൈജി കൈലാസ് ലാലിന്റെ ഡേറ്റ് കിട്ടുമോ എന്ന് ചോദിച്ചു. അത് താന്‍ അറേഞ്ച് ചെയ്യാമെന്ന് പറഞ്ഞ് മണിയന്‍പിള്ള രാജു സുരേഷ് കുമാറിനെ കാണുകയും അവര്‍ തമ്മില്‍ ചര്‍ച്ച ചെയത് സിനിമ അങ്ങോട്ടുമാറി എന്നുള്ളതാണ് കഥ',- മനോജ് കെ. ജയന്‍ പറഞ്ഞു.

'ഇതൊന്നും അറിയാത്ത ഞാന്‍, ഈയിടയ്ക്കാണ് അറിയുന്നത്. അതാണ് ഇതിനകത്തെ ഏറ്റവും വലിയ കോമഡി. മനോജ് കെ. ജയന്‍ ഇതൊക്കെ ചെയ്താല്‍ പൊളിഞ്ഞ് പാളീസായി പോയേനെ എന്നൊക്കെ പലതും പറയുന്നുണ്ട്. ലാലേട്ടനും തിലകന്‍ ചേട്ടനും വേണ്ടിവെച്ച സിനിമയാണ് 'ചമയം'. മുരളിയേട്ടനും എനിക്കും പകരം അവരായിരുന്നു. അവരുടെ ഡേറ്റ് വിഷയം കാരണം മാറിപ്പോയതാണ്. അങ്ങനെ അവരെ മാറ്റി മുരളിയേയും എന്നേയുംവെച്ചു ചെയ്തു. ഞാന്‍ ചെയ്തിരുന്നെങ്കില്‍ എന്റേതായ ചെറിയ സിനിമയായി അതങ്ങ് പോയേനേ', മനോജ് കെ. ജയന്‍ കൂട്ടിച്ചേര്‍ത്തു.