കൊച്ചി: സിനിമ നയരൂപീകരണ സമിതിയുടെ ആദ്യ ചർച്ച ശനിയാഴ്ച കൊച്ചിയിൽ. ചലച്ചിത്ര നിർമാതാക്കളുമായാണ് ചർച്ച നടത്തുക. രാവിലെ പതിനൊന്ന് മണിക്ക് ഹോട്ടൽ താജിൽവെച്ചാണ് ആദ്യ ചർച്ച. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ചർച്ചയിൽ പങ്കെടുക്കും.  സംവിധായകന്‍ ഷാജി എന്‍ കരുണ്‍ ആണ് സമിതിയുടെ അധ്യക്ഷന്‍. 

To advertise here,

ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍ ചെയര്‍മാനായ പത്തംഗ കമ്മിറ്റിയെ ആണ് സിനിമാ നയരൂപീകരണത്തിനുള്ള നിര്‍ദ്ദേശങ്ങളും കരട് നയം രൂപീകരിക്കുന്നതിനായി നിയോ​ഗിച്ചത്. ഷാജി എന്‍. കരുണ്‍ ചെയര്‍മാനും സാംസ്‌കാരികവകുപ്പ് സെക്രട്ടറി മിനി ആന്റണി സമിതി കണ്‍വീനറുമായ കമ്മറ്റിയില്‍ സി.പി.എം. എം.എല്‍.എയും നടനുമായ മുകേഷ്, മഞ്ജു വാര്യര്‍, ഫെഫ്ക ജനറല്‍ സെക്രട്ടറി കൂടിയായ സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍, നടി പത്മപ്രിയ, ഛായാഗ്രാഹകന്‍ രാജീവ് രവി, നടി നിഖിലാ വിമല്‍, നിര്‍മാതാവ് സന്തോഷ് കുരുവിള, ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രന്‍ എന്നിവരെയാണ് അംഗങ്ങളായി നിശ്ചയിച്ചിരുന്നത്. 

എന്നാൽ ലൈം​ഗിക പീഡനാരോപണം ഉയർന്നതിന് പിന്നാലെ എം എൽ എ മുകേഷ് സമിതിയിൽ ഉൾപ്പെട്ടത് വലിയ വിവാദമായിരുന്നു. പിന്നാലെ മുകേഷിനെ സമിതിയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. മുകേഷ് ഒഴികെയുള്ള അം​ഗങ്ങളാണ് ശനിയാഴ്ച ചർച്ചയിൽ പങ്കെടുക്കുക. 

അതേസമയം  വ്യക്തിപരമായ കാരണങ്ങളാൽ നടി പത്മപ്രിയ, ബി ഉണ്ണികൃഷ്ണൻ എന്നിവർ ചർച്ചയിൽ പങ്കെടുക്കില്ലെന്നാണ് വിവരം. നവംബർ മാസത്തിൽ സിനിമ കോൺക്ലേവ് നടത്താനിരിക്കെ അതിന് മുന്നോടിയായാണ് സിനിമ നയരൂപീകരണ സമിതി ചർച്ച നടത്തുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ സംഘടനകളുമായി ചർച്ച നടത്തും.