തിരുവനന്തപുരം: മറ്റൊരാളുടെ ജീവൻ രക്ഷിക്കുന്നതിനായി സ്വന്തം ലൈഫ് ജാക്കറ്റ് ഊരി നൽകി ജീവൻ വെടിഞ്ഞ തിരുവനന്തപുരം കല്ലിയൂർ തെറ്റിച്ചിവിള സ്വദേശി രാജേഷിന്റെ മക്കളുടെ ഭാവി വിദ്യാഭ്യാസം ഏറ്റെടുത്ത് മെഗാസ്റ്റാർ മമ്മൂട്ടിയും എം.ജി.എം. ഗ്രൂപ്പും. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും പ്രമുഖ വിദ്യാഭ്യാസ ശൃംഖലയായ എം.ജി.എം. ഗ്രൂപ്പും സംയുക്തമായി നടപ്പാക്കുന്ന 'വിദ്യാമൃതം' പദ്ധതിയിലൂടെയാണ് രാജേഷിന്റെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുന്നത്.

To advertise here,

നടൻ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 40,000 പേരുടെ ലോകവ്യാപക രക്തദാന ക്യാമ്പയിന്റെ ഭാഗമായി, എം.ജി.എം. ഗ്രൂപ്പിലെ 7,500 വിദ്യാർഥികൾ പങ്കാളികളാകുന്ന 'ജീവാമൃതം' രക്തദാന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് കിളിമാനൂർ എം.ജി.എം. ടെക്നോളജിക്കൽ ക്യാമ്പസിൽ നിർവഹിച്ച് സംസാരിക്കവേ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്.

കണ്ണൂർ ചെറുപുഴയിൽ മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് 36-കാരനായ രാജേഷ് ദുരന്തത്തിൽപ്പെട്ടത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന രാജേഷിന്റെ വേർപാടോടെ നിർധനരായ കുടുംബവും കുട്ടികളും കടുത്ത പ്രതിസന്ധിയിലായിരുന്നു.

തുടർന്ന് രമേശ് ചെന്നിത്തല അന്തരിച്ച രാജേഷിന്റെ ഭവനം സന്ദർശിച്ച് കുടുംബത്തിന്റെ ദുരവസ്ഥ മനസ്സിലാക്കുകയും എം.ജി.എം. ഗ്രൂപ്പ് ചെയർമാനും കെയർ ആൻഡ് ഷെയർ വൈസ് ചെയർമാനുമായ ഗീവർഗീസ് യോഹന്നാനുമായി ബന്ധപ്പെട്ട് കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു.

ഉടൻ തന്നെ ഗീവർഗീസ് യോഹന്നാൻ വിഷയം മമ്മൂട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് മമ്മൂട്ടിയുടെ നിർദേശപ്രകാരം കുട്ടികളുടെ പഠനം പൂർണമായും ഏറ്റെടുക്കാൻ തീരുമാനിച്ചു.

എം.ജി.എം. ഗ്രൂപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ നഴ്‌സറി മുതൽ പോസ്റ്റ് ഗ്രാജുവേഷൻ വരെയുള്ള ഏത് കോഴ്‌സുകളിലും കുട്ടികൾ പഠിക്കാൻ ആഗ്രഹിക്കുന്ന കാലമത്രയും പൂർണമായും സൗജന്യമായി പഠിക്കാനുള്ള സൗകര്യമാണ് 'വിദ്യാമൃതം' പദ്ധതിയിലൂടെ ഒരുക്കുന്നത്. സാമൂഹിക പ്രതിബദ്ധത മുൻനിർത്തി ഉടനടി വിഷയത്തിൽ ഇടപെടുകയും സഹായഹസ്തം നീട്ടുകയും ചെയ്ത മമ്മൂട്ടിയെയും കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനെയും എം.ജി.എം. ഗ്രൂപ്പിനെയും രമേശ് ചെന്നിത്തല അഭിനന്ദിച്ചു.