കൊച്ചി: മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒ.ടി.ടി റിലീസ് ചെയ്യുന്നത് മോഹന്‍ലാലിന്റെയും സംവിധായകന്‍ പ്രിയദര്‍ശന്റേയും അനുവാദത്തോടെയെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. മലയാളത്തിലെ തന്നെ ഏറ്റവും വലിയ സിനിമയാണിതെന്നും തീയേറ്ററില്‍ തന്നെ വരണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. വരാനിരിക്കുന്ന മോഹന്‍ലാലിന്റെ എല്ലാ ചിത്രങ്ങളും ഒ ടി ടി റിലീസ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

To advertise here,

ദിവസങ്ങളോളം നീണ്ട അഭ്യൂഹങ്ങൾക്കൊടുവിലാണ് മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം ഒ ടി ടി റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ് ഇന്ന് വ്യക്തമാക്കിയത്. റിലീസുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ ഇന്ന് യോഗം വിളിച്ചിരുന്നുവെങ്കിലും യോഗം ചേർന്നിരുന്നില്ല.

മരക്കാർ റിലീസുമായി ബന്ധപ്പെട്ട തീയേറ്റർ ഉടമകൾ വിട്ടു വീഴ്ച ചെയ്തിട്ടില്ലെന്ന് നിര്‍മാതാവ് ആരോപിച്ചു. ഉടമകളുമായി നേരിട്ട് ചർച്ച നടന്നില്ല. എല്ലാ സിനിമകളും ഞാൻ മോഹൻലാലിനെ വെച്ചാണ് എടുത്തിട്ടുള്ളത്. ഇനി അങ്ങോട്ടും മോഹൻലാലിനെ വെച്ച് സിനിമ ചെയ്യാനാണ് ആഗ്രഹം.

മന്ത്രി സജി ചെറിയാനുമായുള്ള മീറ്റിംഗായിരുന്നു അവസാന സാധ്യത. എന്നാൽ നിർഭാഗ്യവശാൽ അതും നടക്കാതെ പോയി. മന്ത്രിയുമായുള്ള മീറ്റിംഗ് ഇല്ലാതായതോടെയാണ് തീയേറ്ററിൽ സിനിമ ഇറക്കുന്നതിന്റെ സാധ്യതകൾ ഇല്ലാതായത്. മരക്കാർ സിനിമയ്ക്ക് 40 കോടി രൂപയോളം അഡ്വാൻസ് തന്നു എന്ന് കുറേ പ്രചരണം നടന്നു. പലരും അത് ആഘോഷമാക്കി. എന്നാൽ അത്രയും പണം എടുത്ത് തന്നിട്ടില്ലെന്ന് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി.

"മരക്കാർ റിലീസുമായി ബന്ധപ്പെട്ട് 230ഓളം തീയേറ്ററുകൾക്കാണ് എഗ്രിമെന്റുകൾ അയച്ചത്. എന്നാൽ 89 തീയേറ്ററുകളുടെ എഗ്രിമെന്റുകൾ മാത്രമാണ് തിരിച്ച് കിട്ടിയത്. പുലിമുരുകൻ വന്നതിന് ശേഷമാണ് മലയാള സിനിമയിൽ ഇത്രയും മാറ്റം വന്നത്. ആ മാറ്റത്തിന്റെ ഏറ്റവും വലിയ യാത്രയാണ് ഇപ്പോൾ നടക്കുന്നത്. അത് തുടർന്ന് കൊണ്ട് പോകണം. അന്യഭാഷകളോട് അതുപോലെ ആകുന്ന യാത്രയല്ലേ വേണ്ടത്" - ആന്റണി ചോദിച്ചു. 

മരക്കാർ റിലീസുമായി ബന്ധപ്പെട്ട് 4 കോടി 89 ലക്ഷം രൂപ തീയേറ്റർ ഉടമകൾ അഡ്വാൻസ് തന്നിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Content Highlights: Kunjali marakkar ott release - antony perumbavoor press meet