കോഴിക്കോട്: കേരള ചലച്ചിത്ര അക്കാദമി ഓഗസ്റ്റ് ഏട്ടുമുതൽ 11 വരെ കോഴിക്കോട്ട് നടത്തുന്ന മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ തിങ്കളാഴ്ച തുടങ്ങും. ദേവഗിരി സെയ്ന്റ് ജോസഫ്‌സ് കോളേജിൽ രാവിലെ 11-ന് നടൻ സന്തോഷ് കീഴാറ്റൂർ ഉദ്ഘാടനംചെയ്യും. നടി പ്രിയാ ശ്രീജിത് പങ്കെടുക്കും.

To advertise here,

2018-നുശേഷം ഇക്കുറിയാണ് മേഖലാ ചലച്ചിത്രോത്സവം കോഴിക്കോട്ടെത്തുന്നത്. ലോകസിനിമയുടെ സമകാലിക പരിച്ഛേദമായ 58 സിനിമകളാണ് ഇതിൽ പ്രദർശിപ്പിക്കുക. കൈരളി, ശ്രീ, കോറണേഷൻ എന്നീ തിയേറ്ററുകളിലാണ് പ്രദർശനം. ദിവസവും അഞ്ച് പ്രദർശനങ്ങളുണ്ടാകും.

2024 ഡിസംബറിൽ തിരുവനന്തപുരത്തു നടന്ന 28-ാമത് ഐഎഫ്എഫ്‌കെയിൽ പ്രദർശിപ്പിച്ചവയിൽനിന്ന് തിരഞ്ഞെടുത്ത മികച്ച ചിത്രങ്ങളാണ് ഇവിടെ കാണിക്കുക.

ലോകസിനിമാ വിഭാഗത്തിൽ 14, ഇന്ത്യൻസിനിമാ വിഭാഗത്തിൽ ഏഴ്, മലയാളംസിനിമാ വിഭാഗത്തിൽ 11, അന്താരാഷ്ട്രമത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച 14 എന്നിവകൂടാതെ കാലിഡോസ്കോപ്പ് വിഭാഗത്തിൽ മലയാളം, അസ്സാമീസ് ഭാഷകളിൽനിന്ന് ഓരോന്നുവീതവും ഫീമെയിൽ ഗെയ്‌സ് വിഭാഗത്തിൽ മൂന്ന്, ഫെസ്റ്റിവൽ ഫേവറിറ്റ്‌സ് വിഭാഗത്തിൽ അഞ്ച് എന്നിങ്ങനെയും സിനിമകളുണ്ട്. പ്രശസ്തനടി ശബാന ആസ്മിക്ക് ആദരവായി അങ്കുർ എന്ന ചലച്ചിത്രത്തിന്റെ പ്രദർശനവുമുണ്ടാകും.

രജിസ്ട്രേഷൻ ഓൺലൈനിലും നേരിട്ടും
രജിസ്റ്റർ ചെയ്യുന്ന ഡെലിഗേറ്റുകൾക്കാണ് തിയേറ്ററിൽ പ്രവേശനം. 354 രൂപയാണ് ഡെലിഗേറ്റ് ഫീസ് (വിദ്യാർഥികൾ ക്ക് 177 രൂപ). https:// registration.iffk.in എന്ന ലിങ്ക് ഉപയോഗി ച്ച് ഓൺലൈനായി രജിസ്റ്റർചെയ്യാം. കൈരളി തിയേറ്ററിൽ സജ്ജമാക്കിയ ഡെലിഗേറ്റ് സെല്ലിലും രജിസ്റ്റർ ചെയ്യാൻ സൗകര്യമുണ്ട്. തിങ്കളാഴ്ച രാവിലെ 11 മുതൽ രജിസ്റ്റർചെയ്യാം. ഓൺലൈൻ രജിസ്ട്രേഷനുപുറമേ തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം മൂന്നുമുതൽ കൈരളി തിയേറ്ററിൽ സ്പോട്ട് രജിസ്ട്രേഷൻ കൗണ്ടറും പ്രവർത്തിക്കും.