പഴയ തെക്കന്‍ ദേശത്തെ വീരയോദ്ധാക്കകുടെ കഥ പറയുന്ന 'കാളിയന്‍' എന്ന പൃഥ്വിരാജ് ചിത്രത്തിന്റെ സംഗീത ചര്‍ച്ചകള്‍ക്കായി തിരുവനന്തപുരത്തെത്തിയ രവി ബസ്റൂര്‍ ആയോധനകലയിലെ കേരളീയ താളങ്ങള്‍ തേടി കളരിപരിശീലന കേന്ദ്രം സന്ദര്‍ശിച്ചു. 

To advertise here,

കാളിയന്റെ സംവിധായകന്‍ കൂടിയായ ഡോ മഹേഷിന്റെ നേതൃത്വത്തില്‍ നേമത്ത് പ്രവര്‍ത്തിക്കുന്ന അഗസ്ത്യം കളരിയിലാണ് കെ ജി എഫ് ചിത്രങ്ങളുടെ സംഗീതത്തിലൂടെ തരംഗം സൃഷ്ടിച്ച രവി ബസ്റൂര്‍  അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത് . കാളിയന്‍ സിനിമയില്‍ തെക്കന്‍ കളരി സമ്പ്രദായത്തിലുള്ള പയറ്റുകള്‍ക്ക് സവിശേഷ സ്ഥാനമുണ്ട്.

വേണാടും മധുര സാമ്രാജ്യവുമായുള്ള പോരാട്ടത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കപ്പെടുന്ന കഥയിലെ ഈ പ്രത്യേകത മനസ്സിലാക്കിയ രവി ബസ്റൂര്‍ കളരിപ്പയറ്റ് കാണാന്‍ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു .അഗസ്ത്യത്തിലെ പഠിതാക്കള്‍ അവതരിപ്പിച്ച അഭ്യാസമുറകള്‍ ആവേശത്തോടെ കണ്ടിരുന്ന രവി ബസ്റൂര്‍ കളരി ഗുരുക്കള്‍ കൂടിയായ മഹേഷിനോട് വിശദാംശങ്ങള്‍ ചോദിച്ച് മനസ്സിലാക്കി  കാളിയന്റെ തിരക്കഥാകൃത്ത് ബി ടി അനില്‍കുമാര്‍  നിര്‍മ്മാതാവ് രാജീവ് ഗോവിന്ദന്‍ എന്നിവരും ബസ്റൂറിനൊപ്പമുണ്ടായിരുന്നു. കളരി സംഘങ്ങള്‍ക്കൊപ്പം ഫോട്ടോ എടുത്ത ശേഷം വീണ്ടും കാണാം എന്ന വാക്കുകളോടെയാണ് രവി ബസ്റൂര്‍ മടങ്ങിയത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയ രവി ബസ്റൂറിന് സിനിമയില്‍ കാളിയനാവുന്ന പൃഥ്വിരാജാണ് കഥയും സന്ദര്‍ഭങ്ങളും വിശദീകരിച്ചു കൊടുത്തത്.