തിരുവനന്തപുരം: 2023-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ സമര്‍പ്പണം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. തിരുവനന്തപുരം  നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായി.

To advertise here,

കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വിലങ്ങിടാന്‍ ശ്രമിക്കുന്ന സ്വേച്ഛാധിപത്യ പ്രവണതകള്‍ക്കെതിരെ കലാലോകം പ്രതിരോധം ഉയര്‍ത്തേണ്ട സന്ദര്‍ഭമാണിതെന്ന് ചടങ്ങിന്റെ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 'സിനിമ കേവലം കച്ചവടം മാത്രമല്ല, കലാകാരന്റെ ആത്മപ്രകാശനവും സമൂഹത്തിന്റെ സാംസ്‌കാരിക പ്രതിനിധാനവും രാഷ്ട്രീയ വിമര്‍ശനത്തിനുള്ള ഉപാധിയും കൂടിയാണ്. ആ സത്തയുള്‍ക്കൊണ്ട് ഇനിയും മികച്ച ചലച്ചിത്ര സൃഷ്ടികള്‍ മലയാള സിനിമയില്‍ നിന്നുണ്ടായി വരണം. അതിനുള്ള പ്രചോദനവും ഊര്‍ജവും പകരാന്‍ ഈ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്ക് സാധിക്കട്ടെ. മലയാള സിനിമ കൂടുതല്‍ ഉയരങ്ങള്‍ താണ്ടട്ടെ', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി. ഡാനിയേല്‍ പുരസ്‌കാരത്തിന് സംവിധായകന്‍ ഷാജി എന്‍. കരുണ്‍ അര്‍ഹനായി. പൃഥ്വിരാജ് സുകുമാരന്‍, ഉര്‍വശി, ബ്‌ളെസി, വിജയരാഘവന്‍, റസൂല്‍ പൂക്കുട്ടി, വിദ്യാധരന്‍ മാസ്റ്റര്‍, ജിയോ ബേബി, ജോജു ജോര്‍ജ്, റോഷന്‍ മാത്യു, സംഗീത് പ്രതാപ് തുടങ്ങി 48 പേരാണ് 2023 അവാര്‍ഡ് ജേതാക്കള്‍.