തിരുവനന്തപുരം: സിനിമ മേഖലയിലെ പ്രതിസന്ധികളും തര്‍ക്കങ്ങളും പരിഹരിക്കാന്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സമവായത്തിലെത്തി സിനിമാസംഘടനകള്‍. ജിഎസ്ടിയും വിനോദനികുതിയും ഉള്‍പ്പെടെ ഇരട്ടനികുതി ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം തത്ത്വത്തില്‍ സര്‍ക്കാര്‍ അംഗീകരിച്ചു. 

To advertise here,

സിനിമയെ വ്യവസായമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും വൈദ്യുതിനിരക്ക് ഇളവും സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിച്ചതോടെ ഈ മാസം നടത്താനിരുന്ന പണിമുടക്ക് കേരള ഫിലിം ചേംബര്‍ പിന്‍വലിച്ചു. മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ ഫിലിം ചേംബര്‍, നിര്‍മാതാക്കള്‍, തിയേറ്റര്‍ ഉടമകള്‍, വിതരണക്കാര്‍ എന്നിവരുടെ സംഘടനാപ്രതിനിധികള്‍ പങ്കെടുത്തു. 

സംഘടനകള്‍ ഉയര്‍ത്തിയ വിവിധ വിഷയങ്ങളില്‍ അനുകൂല നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് മന്ത്രി പറഞ്ഞു. വിനോദനികുതി അടക്കമുള്ള വിഷയങ്ങള്‍ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുമായി ചര്‍ച്ച നടത്തും. വൈദ്യുതി നിരക്കില്‍ ഇളവു വേണമെന്ന ആവശ്യം പരിശോധിക്കും. 

സിനിമയെ വ്യവസായമായി പ്രഖ്യാപിക്കണം എന്ന ആവശ്യത്തില്‍ അനുകൂല നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും വരുന്ന സിനിമാ കോണ്‍ക്ലേവില്‍ ഇക്കാര്യം ചര്‍ച്ചചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഇ-ടിക്കറ്റിങ് സംവിധാനം വരുന്നതോടെ സ്വകാര്യ കമ്പനികളുടെ ചൂഷണം അവസാനിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. യോഗത്തില്‍ വിവിധ ചലച്ചിത്രസംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.