സംഗീതത്തിനും യാത്രക്കും പ്രാധാന്യം നൽകി ഏഴ് നവാഗതർ ചേർന്ന് അണിയിച്ചൊരുക്കിയ ട്രാവൽ ഡ്രാമാ ചിത്രം ഫാർ നാളെ മുതൽ തിയേറ്ററുകളിലേക്കെത്തും. ഗോകർണ ബീച്ചിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ യാത്രാ ചിത്രം പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കഥയാണ് പറയുന്നത്.  സോണി മ്യൂസിക്കിലൂടെ ഇതിനോടകം ഹിറ്റാണ് ചിത്രത്തിലെ ഗാനങ്ങൾ.

To advertise here,

ഹൃദയം, വെളിപാടിന്റെ പുസ്തകം തുടങ്ങിയ സിനിമകളിൽ അഭിനയിച്ച കോപ്പി റൈറ്റർ കൂടിയായ പ്രവീൺ പീറ്ററിന്റെ ആദ്യ സംവിധാന സംരംഭമാണ് ഫാർ. ഒരു സുഹൃത്ത് കൂട്ടായ്മയുടെ ഭാഗമായി വളരെ ചുരുങ്ങിയ ബഡ്ജറ്റിലായിരുന്നു ചിത്രത്തിന്റെ നിർമാണം.

നിരവധി സംവിധായകരുടെ സ്വപ്നങ്ങളും നിശ്ചയദാർഢ്യവും സ്ഥിരോത്സാഹവും എന്നെ വളരെയധികം ആകർഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് പ്രവീൺ പറഞ്ഞു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഫാർ എന്ന പേര് സൂചിപ്പിക്കുന്നത് പോലെ വളരെ നീണ്ട ഒരു യാത്ര തന്നെയായിരുന്നു. നിരവധി പ്രതിസന്ധികൾ അഭിമുഖീകരിച്ചെങ്കിലും ഒത്തൊരുമിച്ച് ക്ഷമയോടെ മുന്നോട്ട് പോകാൻ സാധിച്ചു. സ്വതന്ത്ര സിനിമയിലേക്കുള്ള ഈ യാത്ര ഞങ്ങളെ പോലുള്ള നിരവധി സിനിമാ മോഹികൾക്ക് പ്രചോദനമാകുമെന്ന് കരുതുന്നതായും സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ പ്രവീൺ കൂട്ടിച്ചേർത്തു. ജോർജ്ജ് എൽസ്യൂസ്, പീറ്റർ തെറ്റയിൽ എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. 

രണ്ട് ഉറ്റ സുഹൃത്തുക്കൾ ഒരു അംബാസെഡർ കാറിൽ ഗോകർണയിലേക്ക് റോഡ് യാത്ര നടത്തുന്നതും പിന്നീടുണ്ടാകുന്ന സംഭവങ്ങളുമാണ് നിഗൂഢതകളും സൗഹൃദവും പ്രണയവും പറയുന്ന ചിത്രത്തിന്റെ ഇതിവൃത്തം. 2019-ന്റെ തുടക്കത്തിൽ മൂന്ന് ഷെഡ്യൂളുകളിലായി 45 ദിവസത്തെ ചിത്രീകരണം പൂർത്തിയാക്കിയെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തിൽ പോസ്റ്റ് പ്രൊഡക്ഷൻ  ജോലികൾക്കും ആവശ്യമായ പാച്ച് ഷൂട്ടുകൾക്കും കാലതാമസം നേരിട്ടിരുന്നു. 

മറിയം വന്നു വിളക്കൂതി, 2018 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ  ഐറീന മിഹാൽകോവിച്ചാണ് ചിത്രത്തിലെ പ്രധാന താരങ്ങളിൽ ഒരാൾ. പ്രവീൺ പീറ്റർ, അഭിനവ് മണികണ്ഠൻ, നിള ചെവിരി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. ജോസഫ് ജെയിംസ്  (എഡിറ്റിംഗ്), അജീഷ് ആന്റോ (സംഗീത സംവിധാനം), ഫാസ് അലി (ഛായാഗ്രഹണം), ഉണ്ണി വർഗീസ്, അമൃത സുരേശൻ (കലാ സംവിധാനം, പ്രൊഡക്ഷൻ ഡിസൈൻ), ജിതിൻ ജോസഫ്, എൽദോസ് ഐസക് (ശബ്ദ സംയോജനം) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ഫാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സംവിധായകൻ അനുരാഗ് കശ്യപും സെക്കൻഡ് ലുക്ക് പോസ്റ്റർ നടി കീർത്തി സുരേഷുമാണ്  പുറത്തിറക്കിയത്. പ്രധാന നഗരങ്ങളിൽ പി.വി.ആർ, ഐനോക്സ്, സിനിപോളിസ്, മൈ സിനിമാസ് തുടങ്ങിയവയിലൂടെ റിലീസ് ചെയ്യുന്നതിനാൽ ആഴത്തിലുള്ള ദൃശ്യാനുഭവമാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്.