മികച്ച വിജയം നേടിയ രാമലീലയ്ക്ക് ശേഷം ദിലീപ് - അരുൺ ഗോപി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'ബാന്ദ്ര'യുടെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ വെച്ച് നടന്നു. താരനിബിഢമായിരുന്ന പരിപാടിയിൽ ദിലീപ്, തമന്ന, അരുൺ ഗോപി, ചിത്രത്തിന്റെ നിർമ്മാതാക്കൾ എന്നിവരെ കൂടാതെ സംവിധായകന്മാരായ ജോഷി, ഷാജി കൈലാസ്, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, നടന്മാരായ ജോജു ജോർജ്, സിജു വിൽസൺ തുടങ്ങിയവരും പങ്കെടുത്തു.  

To advertise here,

മാസ്സ് ആക്ഷൻ ഗ്യാങ്സ്റ്റർ സിനിമയായിട്ടാണ് ചിത്രം എത്തുന്നെങ്കിലും കുടുംബ ബന്ധങ്ങളുടെ ആഴം സംസാരിക്കുന്ന ഒരു ഫാമിലി ഡ്രാമ കൂടിയാണിതെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. പാൻ ഇന്ത്യൻ താരനിര ചിത്രത്തിനായി അണിനിരക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിൻ്റെ തിരക്കഥ ഉദയകൃഷ്ണയാണ് ഒരുക്കിയിരിക്കുന്നത്.

ഒരിടവേളയ്ക്ക് ശേഷമാണ് മാസ് ലുക്കിൽ ഫൈറ്റും ഡാൻസും ഒക്കെ ഉൾപ്പെടുന്ന ചിത്രവുമായി ദിലീപ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഏഴ് വർഷങ്ങൾക്ക് ശേഷമാണ് താൻ ഒരു ഹീറോയിനൊപ്പം നൃത്തം ചെയ്യുന്നതെന്നാണ് ദിലീപ് സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ പറഞ്ഞത്. ടീസർ കണ്ട് പലരും ബാന്ദ്ര ഒരു ​ഗ്യാങ്സ്റ്റർ ഡോൺ സിനിമയാണെന്നാണ് കരുതിയിരിക്കുന്നതെന്നും എന്നാൽ ബാന്ദ്രയിലൂടെ താൻ പറയാൻ പോകുന്നത് ഒരു പക്വതയുള്ള പ്രണയകഥയാണെന്നുമാണ് സിനിമയെ കുറിച്ച് സംവിധായകൻ അരുൺ ​ഗോപി പറഞ്ഞത്. തമന്ന ഭാട്ടിയ നായികയാകാൻ സമ്മതം മൂളിയില്ലായിരുന്നുവെങ്കിൽ ബാന്ദ്ര ഒരിക്കലും സംഭവിക്കില്ലായിരുന്നുവെന്നും ദിലീപ് ഓഡിയോ ലോഞ്ച് ചടങ്ങിനിടെ പറഞ്ഞു.

തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്. സിദ്ദിഖ്, കലാഭവൻ ഷാജോണ്‍, ഗണേഷ് കുമാർ തുടങ്ങി വമ്പൻ താരനിരബാന്ദ്രയിലുണ്ട്‌. ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണിത്. ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം - സാം സി എസ്, എഡിറ്റിംഗ് - വിവേക് ഹര്‍ഷന്‍, കലാസംവിധാനം - സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ - രംഗനാഥ് രവി, വസ്ത്രാലങ്കാരം - പ്രവീണ്‍ വര്‍മ്മ. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ മൂന്ന് പേർ ചേർന്നാണ് സംഘട്ടനങ്ങൾ ഒരുക്കുന്നത്. അൻബറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്ഷൻ കോറിയോഗ്രാഫർമാർ.