ജയ്പൂർ: രാജസ്ഥാനിലെ കോട്ടയിൽ വീടിന് തീപ്പിടിച്ച് ബാലതാരം ഉൾപ്പെടെ രണ്ട് സഹോദരങ്ങൾ മരിച്ച വാർത്ത പുറത്തുവന്നിരുന്നു. എട്ടുവയസ്സുകാരൻ വീർ ശർമയും സഹോദരനും പതിനഞ്ചുകാരനായ ശൗര്യ ശർമയുമാണ് മരിച്ചത്. ഇരുവരുടെയും മരണത്തിൽ തകർന്നിരിക്കുകയാണ് മാതാപിതാക്കളായ റിത ശർമയും ജിതേന്ദ്ര ശർമയും. മക്കൾ പോയെന്നും ജീവിതത്തിലെ വെളിച്ചം എന്നെന്നേക്കുമായി ഇല്ലാതായെന്നും ഇനി എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നും ഹൃദയവേദനയോടെ പറയുകയാണ് ഇരുവരും.

To advertise here,

എന്താണ് ഇനി ചെയ്യേണ്ടതെന്ന് ഞങ്ങൾക്കറിയില്ല. ഞങ്ങളുടെ ജീവിതത്തിലെ വെളിച്ചം എന്നെന്നേക്കുമായി ഇല്ലാതായി. അവർ രണ്ടുപേരും ഏതുനിമിഷവും ഓടിവരുമെന്നൊക്കെ തോന്നും- മാതാപിതാക്കൾ പറയുന്നു.

മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയത്താണ് അപകടം നടക്കുന്നത്. കുട്ടികൾ കിടന്നുറങ്ങുന്ന സമയത്താണ് അപകടമുണ്ടായതെന്ന് അധ്യാപകൻ കൂടിയായ ജിതേന്ദ്ര ശർമ പറയുന്നു. വീട്ടിലാകെ പുകമയമാണെന്ന് ഒരാൾ പറഞ്ഞപ്പോഴാണ് ഓടിയെത്തിയത്. വാതിൽ പൊളിച്ച് അകത്തേക്ക് കടന്നപ്പോൾ എല്ലായിടത്തും പുകയായിരുന്നു. ഒന്നും കാണാൻ കഴിഞ്ഞിരുന്നില്ല.- അദ്ദേഹം പറഞ്ഞു.

ആശുപത്രിയിൽ കൊണ്ടുപോവുന്ന സമയത്ത് മക്കളിലൊരാൾക്ക് ബോധമുണ്ടായിരുന്നുവെന്നും ജിതേന്ദ്രശർമ പറഞ്ഞു. പക്ഷേ ഇരുവരും അമിതമായി കാർബൺ മോണോക്സൈഡ് ശ്വസിച്ചിരുന്നു. ഡോക്ടർമാർക്ക് ഒന്നും ചെയ്യാനായില്ല. എന്റെ രണ്ടുമക്കളും മരിച്ചു. നിസ്സഹായനായി നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ. - അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീമദ് രാമായൺ എന്ന സീരിയലിലെ പുഷ്കൽ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ തരമാണ് വീർ ശർമ. അനന്തപുര പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ദീപ്ശ്രീ ബിൽഡിങ്ങിലാണ് തീപ്പിടിത്തമുണ്ടായത്. സംഭവം നടക്കുമ്പോൾ വീർ ശർമയും പതിനാറുകാരനായ സഹോദരനും വീട്ടിൽ തനിച്ചായിരുന്നു. ഞായറാഴ്ച രണ്ടുമണിയോടെയാണ് തീപ്പിടിത്തം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ.

ഷോർട്ട് സർക്യൂട്ട് ആണ് തീപ്പിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനമെന്ന് കോട്ട സിറ്റി എസ്പി തേജസ്വിനി ഗൗതം പറഞ്ഞു. കുട്ടികൾ ഉറങ്ങുന്ന സമയത്താകാം തീപടർന്നതെന്നും തീപ്പൊള്ളലിനേക്കാൾ പുക ശ്വസിച്ചതാവാം മരണകാരണമായതെന്നും തേജസ്വിനി പറഞ്ഞു.

വീടിന് ചുറ്റും പുക കണ്ടതോടെ അയൽവാസികൾ വാതിൽ തല്ലിപ്പൊളിച്ച് അകത്തെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. അബോധാവസ്ഥയിലായിരുന്ന കുട്ടികളെ ഉടനെ പുറത്തെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തീപിടിത്തത്തിന്റെ യഥാർഥ കാരണത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.