ശ്രീനാഥ് ഭാസി മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയ സംഭവത്തിൽ വിശദീകരണവുമായി സംവിധായകൻ അഭിലാഷ് എസ്. കുമാറും അണിയറപ്രവർത്തകരും. ഈ പ്രശ്നം സിനിമയെ നന്നായി ബാധിക്കുന്നുണ്ടെന്ന് സംവിധായകൻ കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരുവ്യക്തിയോടുള്ള വൈരാ​ഗ്യത്തിന്റെ പേരിൽ ഒരു കലാരൂപത്തെ കൊലചെയ്യുന്നതിൽ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

"സംഭവം അറിഞ്ഞയുടൻ ഹോട്ടലിൽ എന്താണ് നടന്നതെന്നുപോലും നോക്കാതെ ആ മാധ്യമപ്രവർത്തകയുടെ ഓഫീസിലേക്ക് പോവുകയായിരുന്നു. അവിടെയുണ്ടായിരുന്ന ബന്ധപ്പെട്ടവരുമായി ഇതേക്കുറിച്ച് സംസാരിച്ചു. ഹോട്ടലിലേക്ക് പോയി പിആർ ടീമിനെ കണ്ടിരുന്നു. ഭാസി ഈ വിഷയത്തിൽ മാപ്പുപറയാൻ വേണ്ടി ചെന്നിരുന്നു എന്നറിഞ്ഞു. അവിടെ ചെന്നപ്പോൾ അവരും അസ്വസ്ഥയായിരുന്നു. അവരും ദേഷ്യപ്പെട്ടു, ഭാസി ഇറങ്ങിപ്പോയി എന്നാണ് ഒരു ഭാ​ഗത്തുനിന്ന് അറിഞ്ഞത്. സഭ്യമായ രീതിയിലല്ല ഈ വിഷയം അവസാനിച്ചത്.  സംഭവം നടന്നപ്പോൾ ഞങ്ങളാരും അവിടെയുണ്ടായിരുന്നില്ല", സംവിധായകന്റെ വാക്കുകൾ.

"പടം വെള്ളിയാഴ്ച ഇറങ്ങിയപ്പോൾ നല്ല പ്രതികരണമായിരുന്നു. പക്ഷേ, ഇന്ന് ശ്രീനാഥ് ഭാസി എന്ന വ്യക്തിയോടുള്ള പ്രശ്നം സിനിമയെ ബാധിക്കുന്നുണ്ട്. ശ്രീനാഥ് ഭാസി എന്നുള്ളത് സിനിമയുടെ ഒരുഭാ​ഗം മാത്രമാണ്. പത്തുനൂറ്റമ്പത് പേരുടെ രണ്ടുവർഷത്തെ കഠിനാധ്വാനംകൊണ്ട് ഉണ്ടാക്കിയ സിനിമയാണ്. തിയേറ്ററുകളിലേക്ക് ആളുകളെ കൊണ്ടുവരുന്നത് എത്രമാത്രം ബുദ്ധിമുട്ടാണെന്ന് എല്ലാവർക്കും അറിയാം. സിനിമയ്ക്ക് ഇറക്കുന്നപോലെ തന്നെ പ്രൊമോഷനും പൈസ ഇറക്കണം. ഒരു വ്യക്തിയോടുള്ള വൈരാ​ഗ്യത്തിന്റെ പേരിൽ ഒരു കലാരൂപത്തെ കൊല ചെയ്യുന്നതിൽ വിഷമമുണ്ട്."

ഇപ്പോൾ നടത്തിയ വാർത്താ സമ്മേളനം അണിയറപ്രവർത്തകർ എടുത്ത തീരുമാനമാണ്. സിനിമ മനസിലാക്കാതെയുള്ള ചോദ്യങ്ങൾ കേട്ടപ്പോൾ നിർത്താൻ പറഞ്ഞുവെന്നാണ് ശ്രീനാഥ് ഭാസി പറഞ്ഞത്. അവതാരകയെ അപമാനിക്കുന്ന തരത്തിൽ ഒന്നും സംസാരിച്ചിട്ടില്ലെന്നാണ് നടൻ പറഞ്ഞതെന്നും സംവിധായകൻ പറഞ്ഞു.