ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തിയേറ്ററുകളിലെത്തുകയാണ് രാജീവ് രവി-ആസിഫ് അലി കൂട്ടുകെട്ടിലെ കുറ്റവും ശിക്ഷയും എന്ന ചിത്രം. സിനിമയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് ആസിഫ്. രാജീവ് രവി ഒരു സിനിമ ചെയ്യാമെന്ന് പറഞ്ഞ് വിളിക്കുമ്പോൾ ഭയങ്കര ആവേശമായി. പക്ഷേ പോലീസ് വേഷമാണെന്ന് പറഞ്ഞപ്പോൾ ടെൻഷനുമായി. പോലീസുകാരനാവാനുള്ള വലിപ്പമോ ലുക്കോ ഇല്ലെന്ന പേടിയായിരുന്നു അതിന് കാരണമെന്ന് താരം പറഞ്ഞു. 

To advertise here,

ക്ലബ് എഫ് എമ്മിനോടായിരുന്നു ആസിഫ് അലിയുടെ പ്രതികരണം. തിരക്കഥാകൃത്ത് സിബി തോമസുമായി ഫോണിലായിരുന്നു ചർച്ച. സിബി സാറിനെ നേരിട്ടുകണ്ടപ്പോൾ ആത്മവിശ്വാസം വന്നു. കാരണം ഞങ്ങൾ ഏകദേശം ഒരു വലിപ്പമാണ്. പിന്നെ യൂണിഫോമിട്ടു കഴിഞ്ഞപ്പോൾ മുമ്പ് കണ്ട പോലീസ് സിനിമകളുടെയൊക്കെ ഒരു സ്വാധീനം വരുന്നപോലെ തോന്നി.

ലോക്ക്ഡൗണിന്റെ സമയത്തെ ചിത്രീകരണത്തിനിടെ ഒരനുഭവം ഉണ്ടായി. മാസ്ക് നിർബന്ധമാണല്ലോ. ഷോട്ട് റെഡിയായപ്പോൾ ഞാൻ യൂണിഫോമൊക്കെയിട്ട് വാനിൽ നിന്ന് ഇറങ്ങി നടക്കാൻ തുടങ്ങിയപ്പോഴുണ്ട് പെട്ടന്നൊരാൾ വണ്ടി നിർത്തി ധൃതിയിൽ മാസ്ക് വെക്കുന്നു. ഞാൻ ശരിക്കുള്ള പോലീസ് ആണെന്ന് വിചാരിച്ചിട്ടാണ്. ഇതുപോലുള്ള ചെറിയ സംഭവങ്ങളാണ് പോലീസ് വേഷം ചെയ്യാനുള്ള ആത്മവിശ്വാസം തരുന്നത്. 

കേരളത്തിന് പുറത്തുള്ള ലൊക്കേഷനുകളിൽ ഭക്ഷണം പ്രശ്നമായിരുന്നു. പക്ഷേ താമസം അടിപൊളിയായിരുന്നു. ജയ്പൂരിൽ താമസിച്ചത് ചെറിയ ഒരു കൊട്ടാരത്തിലാണ്. കോവിഡ് ലോക്ക്ഡൗണിനിടയിൽ  നാട്ടിൽ തിരിച്ചെത്തിയപ്പോൾ ഏറ്റവും കൂടുതൽ മിസ് ചെയ്തത് ഈ കൊട്ടാരമായിരുന്നു.  ഷൂട്ട് പുനരാരംഭിച്ച ശേഷം വേണം തിരിച്ച് കൊട്ടാരത്തിൽ പോകാൻ എന്നൊക്കെയായിരുന്നു പ്രധാനചിന്ത.