സിനിമക്കാരുടെ ഇടയിലുള്ള സൗഹൃദങ്ങൾക്ക് ആഴമില്ലെന്ന വിമർശനം പൊതുവേയുണ്ട്. എന്നാൽ അതിൽ വിയോജിപ്പുണ്ടെന്നാണ് അന്തരിച്ച നടി ഉഷറാണി വ്യക്തമാക്കിയിരുന്നു. സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലായിരുന്നു മാതൃദിനത്തോടനുബന്ധിച്ച് ഉഷ റാണി മാതൃഭൂമി ഡോട്ട്കോമിന് ഒരു  പ്രത്യേക അഭിമുഖത്തിൽ അങ്ങനെ പറഞ്ഞത്. ഭർത്താവ് എൻ. ശങ്കരൻനായരുടെ വിയോ​ഗത്തിന് ശേഷം മകന്റെ പഠനത്തിന് ഉഷ റാണിയെ സഹായിച്ചത് നടൻ മോഹൻലാൽ ആയിരുന്നു.

To advertise here,

''മോഹൻലാലിനോട് എനിക്ക് തീർത്താൽ തീരാത്ത നന്ദിയുണ്ട്. എന്റെ മകന്റെ പഠനത്തിന് സ്‌പോൺസർ ചെയ്തത് മോഹൻലാൽ ആയിരുന്നു. എനിക്കത് തുറന്ന് പറയാൻ യാതൊരു മടിയുമില്ലെന്ന് മാത്രമല്ല അഭിമാനവുമുണ്ട്.

ഇതൊക്കെ എന്തിനാണ് മറ്റുള്ളവരോട്  പറയുന്നത് എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. എന്നാൽ പ്രതിസന്ധിയിൽ സഹായവുമായി എത്തുന്നവരെ മറക്കാൻ ഞാൻ പഠിച്ചിട്ടില്ല. അതുകൊണ്ടാണ് ഈ അവസരത്തിൽ‌ ഞാൻ‌ പറയുന്നത്. ഇന്ന് എന്റെ മകൻ ജോലി ചെയ്ത് നന്നായി കുടുംബം നോക്കുന്നു.

വായിക്കാം​: 19 കാരി ഉഷ 51 വയസ്സുള്ള ശങ്കരൻ നായരോട് പറഞ്ഞു; 'അങ്കിള്‍ ഐ വാണ്ട് ടു മാരീ യൂ

ലോക്ക്ഡൗൺ കാലത്ത് എന്നെത്തേടി ഒരു ഫോൺ കോൾ വന്നിരുന്നു, ''ഞാൻ ലാൽ ആണ്. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ? എന്ത് തന്നെയാണെങ്കിലും പറയാൻ മടിക്കരുത്.'' അദ്ദേഹത്തിന്റെ ശബ്ദം കേട്ടപ്പോൾ സന്തോഷം കൊണ്ടെന്റെ കണ്ണ് നിറഞ്ഞുപോയി. എന്നെ മാത്രമല്ല എല്ലാവരെയും അദ്ദേഹം വിളിച്ച് കുശലാന്വേഷങ്ങൾ നടത്തിയെന്നാണ് ഞാൻ അറിഞ്ഞത്. ആവശ്യക്കാർക്ക് വേണ്ട സഹായവും എത്തിച്ചു. എല്ലാത്തിനും മോഹൻലാലിനോട് എനിക്ക് തീർത്താൽ തീരാത്തത്ര നന്ദിയുണ്ട്.

എന്റെ പ്രാർഥനയിലെന്നും മോഹൻലാലിന് സ്ഥാനമുണ്ട്. അദ്ദേഹത്തെയും കുടുംബത്തെയും ജഗദീശ്വരൻ കാത്ത് രക്ഷിക്കട്ടെ എന്ന് ഞാൻ ഈ അവസരത്തിൽ പറയുന്നു. എനിക്ക് സിനിമയിൽ അവസരം നൽകിയ എല്ലാ സംവിധായകരോടും നിർമാതാക്കളോടും കൂടി ഞാൻ നന്ദി പറയുന്നു''- ഉഷ റാണി പറഞ്ഞു.

വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു ഉഷ റാണിയുടെ അന്ത്യം. ചെന്നെെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

ബാലതാരമായാണ് ഉഷാറാണി സിനിമാരംഗത്തെത്തിയത്. മുപ്പതോളം സിനിമകളില്‍ ബാലതാരമായി അഭിനയിച്ച ഉഷാറാണി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഇരുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 

ശിവാജി ഗണേശന്‍, എംജിആര്‍, കമല്‍ഹാസന്‍, പ്രേംനസീര്‍ എന്നിവര്‍ക്കൊപ്പം അഭിനയിച്ച ഉഷാറാണി വിവാഹത്തിന് ശേഷം കുറച്ചുകാലം അഭിനയം നിര്‍ത്തിയിരുന്നു. പിന്നീട് മകന്‍ ജനിച്ച് എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തി. തിരിച്ചുവരവില്‍ അകം, തലസ്ഥാനം, ഏകലവ്യന്‍, ഭാര്യ തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയവേഷത്തിലെത്തി.

മോഹൻലാലടക്കം ഒട്ടനവധി സിനിമാപ്രവർത്തകർ ആദരാഞ്ജലിയർപ്പിച്ചു

Content Highlights: Actress usha Rani about Mohanlal kindness