തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ നടന്‍ സിദ്ദിഖിന് വിദേശത്ത് പോകാന്‍ ഒരു മാസത്തെ അനുമതി നല്‍കി തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി. 

To advertise here,

യു.എ.ഇ., ഖത്തര്‍ എന്നി രാജ്യങ്ങളില്‍ പോകാന്‍ തനിക്ക് അനുമതി വേണമെന്ന് ആവശ്യപ്പെട്ട് സിദ്ദിഖ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മൂന്നിന്റെതാണ് ഉത്തരവ്.

യു എ ഇയില്‍  19/9/25 മുതല്‍ 24/9/ 25 വരെയും ഖത്തറില്‍ 13/10/25 മുതല്‍ 18/10/25 വരെയും യാത്ര ചെയ്തശേഷം കോടതിയില്‍ പാസ്‌പോര്‍ട്ട് തിരികെ നല്‍കണമെന്നാണ് വ്യവസ്ഥ. 

 പാസ്‌പോര്‍ട്ട് കോടതിയില്‍ നല്‍കണമെന്നതായിരുന്നു ജാമ്യം അനുവദിക്കുന്ന വേളയിലെ ഒരു ഉപാധി.  ഈ വ്യവസ്ഥയിലാണ് കോടതി ഇളവ് നല്‍കിയത്. തനിക്ക് വിദേശത്ത് ചില സിനിമ ചിത്രീകരണങ്ങളും ചില ചടങ്ങുകളിലും പങ്കെടുക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് പാസ്‌പോര്‍ട്ട് വിട്ടുകിട്ടാനായി സിദ്ദിഖ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവനടിയെ തിരുവനന്തപുരത്തെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗത്തിനിരയാക്കിയെന്നാണ് സിദ്ദിഖിനെതിരായ പരാതി. നടി പരാതിയില്‍ പറഞ്ഞ ദിവസം സിദ്ദിഖ് ഹോട്ടലില്‍ താമസിച്ചതിനും നടി അവിടെ വന്നതിനും തെളിവുണ്ട്. നടിക്ക് സന്ദേശമയച്ചതടക്കം തെളിവുകളും അന്വേഷണ സംഘം കുറ്റപത്രത്തില്‍ പറയുന്നുണ്ട്.