കാത്തിരുന്ന് കിട്ടിയ നിമിഷമാണിതെന്നും അത് എത്രത്തോളമുണ്ടെന്ന് വിവരിക്കാനാവില്ലെന്നും നടൻ ഇന്ദ്രൻസ്. ദേശീയ ചലച്ചിത്ര പുരസ്കാരം സ്വീകരിക്കാൻ ഡൽഹിയിലെത്തിയപ്പോൾ മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

സ്വപ്നം കാണുന്നതിന് പരിധിയില്ലല്ലോ എന്ന് ഇന്ദ്രൻസ് പറഞ്ഞു. എങ്ങനെയൊക്കെയോ വന്ന് സംഭവിക്കുന്നതാണിതെല്ലാം. സ്വന്തം കുടുംബത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സംവിധായകൻ റോജിൻ തോമസ് ഹോം എന്ന ചിത്രമൊരുക്കിയത്. അത് അദ്ദേഹം പറഞ്ഞുതരുമ്പോൾ നമുക്കും ഇതൊക്കെ സംഭവിച്ചിട്ടുണ്ടല്ലോ എന്ന് അറിയാനാവും. പിന്നെ ഒന്ന് മനസുവെച്ചാൽ അങ്ങനെയാവാൻപറ്റുമെന്നും അദ്ദേഹം പറഞ്ഞു.

ചെറുപ്പത്തിൽ പരസ്പരം കളിയാക്കുമല്ലോ. അന്നൊന്നും കുടക്കമ്പി വിളി പോലുള്ള പ്രയോ​ഗങ്ങൾ വിഷമമായി തോന്നിയിരുന്നില്ല. അഭിനയിക്കുമ്പോൾ അതുപോലുള്ള കഥാപാത്രങ്ങൾ ചേരുന്നുണ്ട്. നമ്മൾ ചെയ്യുമ്പോൾ മറ്റേയാൾ ചിരിക്കുന്നുണ്ടെങ്കിൽ നമ്മൾ ജയിച്ചു എന്ന് തോന്നും.  പക്ഷേ ഇപ്പോ ആ പേര് വിളിക്കുമ്പോൾ ആളുകൾക്ക് പേടിയും കൂടിയായെന്നും ഇന്ദ്രൻസ് കൂട്ടിച്ചേർക്കുന്നു.

റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമര്‍ശത്തിനാണ് ഇന്ദ്രന്‍സ് അര്‍ഹനായത്. കോവിഡ് കാലത്ത് വളരെ കഷ്ടപ്പെട്ട് എടുത്ത സിനിമയാണ് ഹോം. എന്നേക്കാള്‍ ഒരുപാട് കഷ്ടപ്പെട്ടവരുണ്ട്. ആ സിനിമയ്ക്ക് ജനങ്ങളില്‍ നിന്ന് അംഗീകാരം ലഭിച്ചു എന്നായിരുന്നു പുരസ്കാര പ്രഖ്യാപനവേളയിൽ ഇന്ദ്രന്‍സിന്റെ പ്രതികരണം.