ആരാധകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഗായകനും സംഗീത സംവിധായകനും നടനുമായ സുബീൻ ഗാർഗിന്‍റെ(52) മരണം.  സിംഗപുരില്‍ സ്‌കൂബാ ഡൈവിങിനിടെയുണ്ടായ അപകടത്തിലാണ് ഗാര്‍ഗ് മരണപ്പെട്ടത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. നോര്‍ത്ത് ഈസ്റ്റ്  ഫെസ്റ്റിവലിലെ പരിപാടിയില്‍ പാടാനിരുന്നതായിരുന്നു അദ്ദേഹം. 

To advertise here,

ഗായകനായും സംഗീത സംവിധായകനായും നടനായും തിളങ്ങിയ കലാകാരനാണ് സുബീൻ ഗാർഗ് . 90 കളില്‍ ജനിച്ചവരുടെ കൗമാരകാലത്തെ വിറപ്പിച്ച യാ ആലീ എന്ന ഒരൊറ്റ പാട്ട് മതി സുബീന്‍ ഗാര്‍ഗിനെ ഓര്‍മിക്കാന്‍. എത്ര തവണ ആ പാട്ട് കേടിട്ടുണ്ടാവും! 2006 ല്‍ പുറത്തിറങ്ങിയ ഗാങ്സ്റ്റര്‍ എന്ന ചിത്രത്തിലേതായിരുന്നു ആ പാട്ട്. സയ്യീദ് ഖാദ്രിയുടെ വരികൾക്ക് ഈണം പകർന്നത് പ്രീതം ചക്രബോർത്തിയാണ്. പിന്നീട് ക്രിഷ് 3 എന്ന ചിത്രത്തിലെ ദില്‍ തൂഹി ബത്താ എന്ന പാട്ടും അദ്ദേഹം ആലപിച്ചു. 

സംഗീത പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് സുബീനിന്റെ വരവ്. അമ്മ ഇലി ബോര്‍താക്കൂർ ഒരു ഗായികയായിരുന്നു. മജിസ്‌ട്രേറ്റായിരുന്ന അച്ഛന്‍ മോഹിനി  ബോര്‍താക്കൂർ കബില്‍ താക്കൂര്‍ എന്ന പേരില്‍ കവിതയും ഗാനരചനയും നടത്തിയിരുന്നു. 

2002ല്‍ ഒരു സ്റ്റേജ് പരിപാടിയ്ക്കായുള്ള യാത്രയ്ക്കിടെയാണ് നടിയും ഗായികയുമായിരുന്ന സുബീനിന്റെ ഇളയ സഹോദരി ജോങ്ഗി ബോര്‍താക്കൂർ വാഹനാപകടത്തില്‍ മരിച്ചത്. 

അമ്മയില്‍ നിന്ന് സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചു തുടങ്ങിയ സുബീന്‍ 1990 കളിലാണ് തന്റെ കരിയര്‍ ആരംഭിക്കുന്നത്. ആസാമീസ് ഗാനങ്ങളിലൂടെ ശ്രദ്ധേയനായി. നിരവധി സംഗീത ആല്‍ബങ്ങള്‍ പുറത്തിറങ്ങി. ഗദ്ദര്‍ (1995), ദില്‍സേ (19980, ഡോലി സജാ കെ രഖ്‌ന (1998), ഫിസ (2000), കാണ്‍ഠേ (2002) തുടങ്ങിയ ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്. 

ബോളിവുഡിലെ സൂബീനിന്റെ ഏറ്റവും വലിയ ഹിറ്റ് ഗാനമായിരുന്നു യാ ആലി. 2006 ലെ ഗ്ലോബല്‍ ഇന്ത്യന്‍ ഫിലിം അവാര്‍ഡ്‌സിലെ മികച്ച ഗായകനുള്ള പുരസ്‌കാരം സുബീനിന് ലഭിച്ചു. 2009 ല്‍ എക്കോസ് ഓഫ് ദി സൈലന്‍സ് എന്ന നോണ്‍ ഫീച്ചര്‍ ഫിലിമിലെ ഗാനങ്ങള്‍ക്ക് മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്‌കാരവും നേടി. ആസാമീസ്, ഹിന്ദി ഭാഷകളില്‍ ഒട്ടേറെ സംഗീത ആല്‍ബങ്ങള്‍ ഒരുക്കിയിട്ടുള്ള അദ്ദേഹം ബംഗാളി ചിത്രങ്ങള്‍ക്ക് വേണ്ടിയും സംഗീതം ഒരുക്കിയിട്ടുണ്ട്.