മൂന്ന് പതിറ്റാണ്ട് മുമ്പ് പുറത്തുവന്ന് ഇന്നും സംഗീതപ്രേമികളുടെ മനസില്‍ നിറസാന്നിധ്യമായിനില്‍ക്കുന്ന ഒരു സംഗീത ആല്‍ബമാണ് വസന്തഗീതങ്ങള്‍. രവീന്ദ്രന്‍ മാസ്റ്റര്‍ ഈണമിട്ട് യേശുദാസ് ആലപിച്ച എല്ലാ ഗാനങ്ങളും ഇന്നും സൂപ്പര്‍ഹിറ്റുകളാണ്. ആല്‍ബത്തിലെ ഒരു ഗാനം പിറന്നതിന് പിന്നില്‍ കൗതുകകരമായ ഒരു കഥയുണ്ട്.

To advertise here,

വെളുപ്പിന് മൂന്നുമണിക്കാണ് ആ ഗാനത്തിന്റെ പിറവി. അതിന്റെ വരികള്‍ നോക്കിയപ്പോള്‍ യുദ്ധത്തിന്റെ പശ്ചാത്തലമാണെന്നു മനസ്സിലായി. പെട്ടെന്നു പാടി നോക്കിയപ്പോള്‍ ആ വരികള്‍ക്ക് ചേര്‍ന്നൊരു ഈണം കിട്ടുകയായിരുന്നു. 

ഒപ്പമുണ്ടായിരുന്നവരെല്ലാം സ്റ്റുഡിയോയില്‍ തന്നെ കിടന്നുറങ്ങുന്നുണ്ടായിരുന്നു. പെട്ടെന്ന് അവരെ വിളിച്ചുണര്‍ത്തി, എത്രയും വേഗം കുറേ ചിരട്ടകള്‍ സംഘടിപ്പിക്കാന്‍ പറഞ്ഞു. കുതിരക്കുളമ്പടിയുടെ ശബ്ദമുണ്ടാക്കാനായിരുന്നു അത്. ചിരട്ടകള്‍ തമ്മില്‍ ഉരസിയപ്പോള്‍ കുതിരക്കുളമ്പടിയുടെ ശബ്ദം കിട്ടി. അവിടെയുണ്ടായിരുന്ന പാത്രങ്ങളും തവികളുമെടുത്ത് അങ്ങോട്ടുമിങ്ങോട്ടും തട്ടി ശബ്ദമുണ്ടാക്കാന്‍ മാഷ് ആവശ്യപ്പെട്ടു. അപ്പോള്‍ വാള്‍പ്പയറ്റുമായി.

വേഗം തന്നെ മൃദംഗവിദ്വാനായ മാവേലിക്കര കൃഷ്ണന്‍കുട്ടിയെയും വയലിനിസ്റ്റായ ശര്‍മയെയും വിളിച്ചു. മനസ്സിലുദിച്ച ട്യൂണിനെ പറ്റി പറഞ്ഞു. ആ രാത്രി തന്നെ റെക്കോര്‍ഡ് ചെയ്തില്ലെങ്കില്‍ ട്യൂണ്‍ കൈവിട്ടുപോകുമെന്നായിരുന്നു രവീന്ദ്രന്റെ വാദം. അദ്ദേഹത്തിനൊപ്പമുള്ളവര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. പുലര്‍ച്ചെ നാലുമണിയോടെ റെക്കോര്‍ഡിങ് നടന്നു. ആ പാട്ടാണ് 'മാമാങ്കം പലകുറി കൊണ്ടാടി.

1984-ല്‍ പുറത്തിറങ്ങിയ വസന്തഗീതങ്ങള്‍ എന്ന ആല്‍ബത്തിലെ ഗാനങ്ങള്‍ രചിച്ചത് ബിച്ചു തിരുമലയായിരുന്നു. പത്ത് ഗാനങ്ങളാണ് ഈ സംഗീതസമാഹാരത്തിലുണ്ടായിരുന്നത്.

(മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ 2022 ഓഗസ്റ്റ് ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)