
കുറച്ചുകാലം മുമ്പ്, ഒരു വേനൽക്കാലത്ത് നാട്ടുകാർക്ക് കുടിവെള്ളം എത്തിക്കാൻ ചാടിയിറങ്ങി, മമ്മൂട്ടി. വെയിൽ കാളുമ്പോൾ അപരനെയോർത്ത് മനസിന് തീപിടിക്കുന്ന സ്വഭാവക്കാരനായതുകൊണ്ട് ചെയ്തതാണ്. പക്ഷേ, എന്തിലും വിവാദം വേവിച്ച് ഭക്ഷിക്കാൻ ശ്രമിക്കുന്ന ഒരുകൂട്ടർ ആ നന്മയ്ക്ക് മീതേ വിറകുകൂട്ടി. ആരോപണങ്ങൾ ആളി. സൂര്യൻപോലും അതുകണ്ട് നാണിച്ചു. ആ നാളുകളിലൊന്നിൽ, ഒരു നട്ടുച്ചയിൽ, സ്വകാര്യ സംഭാഷണത്തിൽ മമ്മൂട്ടി പറഞ്ഞു: 'ആർക്കും വേണ്ടെങ്കിൽ ഞാനങ്ങ് നിർത്തിയേക്കാം...'
ഒരു കൊച്ചുകുട്ടിയുടെ നിസ്സഹായതയുണ്ടായിരുന്നു ആ വാക്കുകളിൽ; തെറ്റിദ്ധരിക്കപ്പെടുന്നവന്റെ ഉൾനനവും. അന്ന് വാക്കുകൊണ്ട് ഏറ്റവും കൂടുതൽ വേദനിപ്പിച്ചൊരാളെ കുറിച്ച് പറയവേ മമ്മൂട്ടി ചോദിച്ചു: 'ഇവരൊക്കെ എന്തുകൊണ്ടാണ് ഇങ്ങനെ ചിന്തിക്കുന്നത്? ഞാൻ ആർക്കും ദ്രോഹം ചെയ്തില്ലല്ലോ...?'
നിങ്ങളൊരു മഹാനടനല്ല, മഹാവൃക്ഷമായതുകൊണ്ട് എന്ന് പറയണമെന്നുണ്ടായിരുന്നു. അതിലേക്കെറിയുന്ന ഓരോ കല്ലിനും ഓരോ ലക്ഷ്യമുണ്ട്. തണൽകാണാതെ കനി മാത്രം കാണുന്നവരെ മറന്നു കളഞ്ഞേക്കാൻ മാത്രം മനസ്സിൽ പറഞ്ഞു.
അന്ന് സംഭാഷണമധ്യേ കടന്നുവന്നയാളെ ഇന്ന് വീണ്ടും കണ്ടു. 'ഹാപ്പി ടൈഗർ ഡേ'' എന്ന വരിക്കൊപ്പം മമ്മൂട്ടി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനു കീഴേയുള്ള ആയിരക്കണക്കിന് കമന്റുകളിലൊന്ന് അയാളുടേതായിരുന്നു. ആറടിയുയരത്തിൽ നിവർന്നുനിൽക്കുന്ന ഗർജനം നല്കിയ അദ്ഭുതമത്രയും അയാളുടെ പ്രതികരണത്തിലുണ്ടായിരുന്നു. കണ്ണുകളിൽ വിരിയിച്ചുവച്ച രണ്ട് ഹൃദയച്ചിഹ്നങ്ങൾക്കൊപ്പം അത് മമ്മൂട്ടിയെനോക്കി വിസ്മയിച്ചു.
ഒരു പക്ഷേ, കാലം അയാളിൽ വരുത്തിയ പരിവർത്തനത്തിന്റെ അടയാളമായിരുന്നിരിക്കാം ആ കമന്റും ഇമോജിയും. യഥാർഥ മമ്മൂട്ടിയെ മനസിലാക്കിയതിനു ശേഷമുള്ള പ്രായശ്ചിത്തത്തിന്റെ പ്രത്യക്ഷപ്രണാമം. പാണന്മാരുടെ ചന്തുവിനപ്പുറമെത്തിയപ്പോഴുള്ള അവിശ്വസനീയതയിൽ നിന്നുണ്ടായ ഹൃദയാലിംഗനം. പക്ഷേ, ആ ചിത്രം മമ്മൂട്ടിയോടുള്ള വിദ്വേഷത്തിന്റെ ഏതെങ്കിലുമൊരു അണു അയാളുടെ ഉള്ളിൽ ബാക്കിനില്പുണ്ടായിരുന്നെങ്കിൽ അതിനെയും കഴുകിക്കളഞ്ഞു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. തന്റെ ഒറ്റച്ചിത്രം കൊണ്ട് മമ്മൂട്ടിക്ക് ഒരുപാട് തിരുത്തുകൾ സാധ്യമാകും.

മലയാളി ഇങ്ങനെയൊരു കടുവദിനം ഒരിക്കലും ആഘോഷിച്ചിട്ടില്ല. ജൂലായ് 29 എന്നത് കടുവകൾക്ക് വേണ്ടിയുള്ള ദിനമാണ് എന്ന് പലരും അറിഞ്ഞതുപോലും മമ്മൂട്ടി ഇന്ന് സ്വന്തം ചിത്രത്തിനൊപ്പം അതിനെക്കുറിച്ച് ഓർമിപ്പിച്ചപ്പോഴാണ്. 'യെവൻ പുലിയല്ല, കടുവയാണ്' എന്ന് ആരാധകരല്ലാത്തവരെക്കൊണ്ടുപോലും പറയിപ്പിച്ച ആത്മപ്രകാശനം. ഒറ്റദിവസം കൊണ്ട് ഫെയ്സ്ബുക്കിനെ ജിം കോർബറ്റ് നാഷണൽ പാർക്ക് പോലെയോ രംൺതംഭോർ പോലെയോ ആക്കിക്കളഞ്ഞു മമ്മൂട്ടി. 'ഈ കടുവ ആളൊരു കിടുവാ' എന്ന് ആളുകൾ പറയുന്നതും മറ്റൊന്നും കൊണ്ടല്ല.
ഗൃഹലക്ഷ്മിയുടെ കവർ ചിത്രത്തിലെ നില്പുകണ്ട് 'കുറച്ചു യൗവനം കടം തരുമോ' എന്ന് ചോദിച്ചപ്പോൾ മമ്മൂട്ടിയുടെ മറുപടി ഇതായിരുന്നു: 'കുറച്ച് പഴയ മോഡൽ യൗവനമാണ്...' ക്ലാവു പിടിക്കാത്ത വൈകാരികതയായി ചെമ്പ് എന്ന ജന്മദേശത്തിന്റെ നന്മയെയും നിഷ്‌കളങ്കതയെയും ഹൃദയത്തിൽ കൊണ്ടുനടക്കുന്നതു കൊണ്ടാണ് മമ്മൂട്ടിക്ക് ഇങ്ങനെ പറയാനും സ്വയം നിവർന്ന് നില്കാനും സാധിക്കുന്നത്. അനാദൃശ സൗന്ദര്യമുള്ള ആത്മവിശ്വാസത്തിൽനിന്ന് ഉരുവം കൊള്ളുന്നൊരു സ്വയംപ്രവാഹമാണത്. അതുകൊണ്ടുതന്നെയാണ് മമ്മൂട്ടിയുടെ ഏതൊരു ചിത്രവും കാണിയിൽ അസൂയ ഉണർത്തുന്നതും.
കോവിഡ് കാലത്ത് വർക്ക് ഔട്ട് ഇടവേളയിൽ നിന്നുള്ള സെൽഫി. അതുകഴിഞ്ഞപ്പോൾ ഗൃഹലക്ഷ്മി കവർ. ഇടവേളകളിൽ നമ്മെത്തേടി മമ്മൂട്ടി പല രൂപങ്ങളിൽ എത്തിക്കൊണ്ടേയിരിക്കുന്നു. ഓരോ രൂപവും ഓരോതരം ആനന്ദമാകുന്നു. അനേകർക്ക് ആവേശമേകുന്നു. ഓരോരുത്തർക്കും അവരവരുടേതായ രീതിയിൽ വാസനിച്ചെടുക്കാവുന്ന ഉദ്യാനമാണ് സോഷ്യൽ മീഡിയയിലെ മമ്മൂട്ടിപ്പടങ്ങൾ.
കടുവച്ചിത്രം കണ്ട് സംസാരിച്ചപ്പോൾ ഒന്നും വിട്ടുപറയാൻ തയ്യാറായില്ല മമ്മൂട്ടി. ഗൃഹലക്ഷ്മി കവർ പോലെ ഷാനി തന്നെ എടുത്തതാണ് എന്നുമാത്രം പറഞ്ഞു. അങ്ങനെയങ്കിൽ ഇനിപ്പറയാം, ഷാനി ഒന്നാന്തരം ഫാഷൻ ഫോട്ടോഗ്രഫർ മാത്രമല്ല, വൈൽഡ് ലൈഫ് ഫോട്ടോഗ്രഫർ കൂടിയാണെന്ന്! ഫോൺ ദുൽഖറിന്റെ കൈയിലായിരുന്നോ എന്നാണ് പലർക്കും അറിയേണ്ടത്. അതേക്കുറിച്ച് ചോദിച്ചപ്പോൾ മമ്മൂട്ടി ചിരിച്ചുകൊണ്ട് സംസാരം മറ്റൊരു കാട്ടിലേക്ക് കൊണ്ടുപോയി.
'യഥാർഥത്തിൽ പുലിയാണോ കടുവയാണോ...അതോ സിംഹമോ...'എന്ന ചോദ്യവും ഫലം കണ്ടില്ല. കടുവ അല്ലെങ്കിലും അങ്ങനെ എളുപ്പം പിടി തരാറില്ലല്ലോ...!
അത് പല നേരങ്ങളിൽ പല വനങ്ങളിൽ പ്രത്യക്ഷമാകും. ഒരാഴ്ച മുമ്പ് മമ്മൂട്ടിയെ കണ്ടത് വി.കെ. ശ്രീരാമന്റെ ഞാറ്റുവേല വാട്സ് ആപ്പ് കൂട്ടായ്മക്കാർക്കിടയിലായിരുന്നു. അന്ന് 'വാർത്തകൾ കഥകളാകുന്നതിനെ കുറിച്ചും ഇന്നത്തെ വാർത്ത നാളത്തെ തെറ്റായ ചരിത്രം ആകുന്നതിനെ'ക്കുറിച്ചും പറഞ്ഞുകൊണ്ട് പലരിൽ ഒരാളായി മാറിയ ആൾ. ഓരോ നിമിഷവും ഓരോ കാൾഷീറ്റായി എണ്ണാവുന്ന നക്ഷത്രരാജാവാണ് ഒരുപാട് നേരം മറ്റുള്ളവർ പറയുന്നതിന് കാതോർത്തത്. 'ഇറങ്ങി'എന്ന് പറഞ്ഞ് മെസജയച്ച സുഹൃത്തിനായി കണ്ണോർത്തത്, ആരോ വരുന്നതു കണ്ടപ്പോൾ അത് അയാളാണോ എന്ന് സംശയിച്ചത്...
കുറച്ചു ദിവസം കഴിഞ്ഞ് മിണ്ടിയപ്പോൾ പറഞ്ഞതത്രയും അപരൻ ശത്രുവാകുന്ന വർത്തമാനകാലത്തിന്റെ ആസുരതകളെ കുറിച്ചായിരുന്നു. മമ്മൂട്ടി അപ്പോൾ ഒരു കടുവയല്ല, മുയൽ ആയിരുന്നു. പേടിച്ചരണ്ട കണ്ണുകളോടെ സമൂഹത്തെ നോക്കുന്ന പാവം. കോവിഡ് മഹാമാരിയിലും പ്രകൃതി ക്ഷോഭങ്ങളിലും മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ തുടർവിദ്യാഭ്യാസം മമ്മൂട്ടി കൂടി ഭാഗമായ കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ എം.ജി.എം.ഗ്രൂപ്പിന്റെ സഹകരണത്തോടെ ഏറ്റെടുത്തതിന്റെ പ്രഖ്യാപനം വന്ന പകലായിരുന്നു അത്. ഈ മനുഷ്യന് ആന്തരികസൗന്ദര്യം കൂടിയുണ്ടെന്ന് ലോകത്തിന് ഒരിക്കൽക്കൂടി മനസിലായ നാൾ.
അതുകൊണ്ടാണ് മമ്മൂട്ടിയുടെ ചിത്രങ്ങൾ അതിവേഗം ആളിപ്പടരുന്നത്. പുതുകാലം അതിനെ വൈറൽ എന്ന് വിളിക്കുന്നത്. ആന്തരികമായൊരു തേജസ് അവയെ എല്ലാം അത്യധികം പ്രകാശമുള്ളതാക്കുന്നു. ഒരുകാലം തനിക്ക് പിമ്പേ മൃഗയാവിനോദത്തിനായി നടന്നവരെക്കൊണ്ടുപോലും ആർപ്പുവിളിപ്പിക്കാൻ മമ്മൂട്ടിക്ക് ഒരേയൊരു പടം മതി.
Content Highlights: Mammootty, Tiger Day, Malayalam Movies, Super Star
Published: 29 Jul 2022, 06:12 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented