എന്‍ഡിഎ സഖ്യം വന്‍ വിജയം നേടുമെന്ന എക്‌സിറ്റ് പോളുകളിലെ പ്രവചനം വിപണിയെ സ്വാധീനിക്കാനോയിരുന്നോ? എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ പിന്‍ബലത്തില്‍ വിപണിയിലുണ്ടായ കുതിപ്പില്‍ നിക്ഷേപകര്‍ക്ക് വന്‍ നേട്ടമാണുണ്ടായത്. അതേസമയം വോട്ടെണ്ണല്‍ ദിവസത്തില്‍ കനത്ത തകര്‍ച്ച നേരിടുകയും ചെയ്തു. അന്ന് മാത്രം 31 ലക്ഷം കോടി രൂപയാണ് നിക്ഷേപകര്‍ക്ക് നഷ്ടമായത്. 

To advertise here,

ഈ സാഹചര്യത്തിലാണ് എക്‌സിറ്റ് പോളുകളില്‍ കൃത്രിമം നടന്നിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യാപകമായ സംശയമുണ്ടായത്. ഓഹരി വിപണിയില്‍ കൃത്രിമം കാണിച്ച് ബിജെപിയും എക്‌സിറ്റ് പോള്‍ ഏജന്‍സികളും കോടികള്‍ സമ്പാദിച്ചെന്നാണ് തൃണമുല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപി സാകേത് ഗോഖലെയുടെ ആരോപണം. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സെബിക്ക് അദ്ദേഹം കത്തയച്ചു. 

മനഃപൂര്‍വം വളച്ചൊടിച്ച എക്‌സിറ്റ് പോളിലൂടെ ഓഹരി വിപണിയില്‍ കൃത്രിമം നടന്നതായി അദ്ദേഹം ആരോപിക്കുന്നു. ജൂണ്‍ മൂന്നിന് ഏതൊക്കെ സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ നിക്ഷേപകര്‍ വന്‍തോതില്‍ നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നും അവര്‍ക്ക് ഇതുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്നുമാണ് സെബിക്കയച്ച കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുള്ളത്. 

എന്‍ഡിഎ സഖ്യം പരമാവധി 367 സീറ്റുകള്‍ നേടുമെന്നായിരുന്നു എക്‌സിറ്റ് പോളുകള്‍ പ്രചവിച്ചത്. ഇതേതുടര്‍ന്ന് സെന്‍സെക്‌സും നിഫ്റ്റിയും മൂന്ന് ശതമാനത്തിന് മുകളില്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. അതേസമയം, എന്‍ഡിഎ സഖ്യം 293 സീറ്റുകളിലൊതുങ്ങിയപ്പോള്‍ വിപണിയില്‍ ആറ് ശതമാനം ഇടിവുംനേരിട്ടു. തിങ്കളാഴ്ചയിലെ കുതിപ്പും ചൊവാഴ്ചയിലെ തകര്‍ച്ചയും അസ്വാഭാവികമാണെന്ന് അദ്ദേഹം ആരോപിക്കുന്നു. എക്‌സിറ്റ് പോളുകള്‍ എത്രമാത്രം ഈതിപ്പെരുപ്പിച്ചതും അപ്രസക്തവുമാണെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. 

ഓഹരി വിപണിയിലെ മുന്നേറ്റത്തിനുവേണ്ടി നടത്തിയ കൃത്രിമം. വിപണിയിലെ തകര്‍ച്ചയെ തുടര്‍ന്ന് നിക്ഷേപകരുടെ ലക്ഷക്കണക്കിന് രൂപയാണ് നഷ്ടമായത്. ആക്‌സിസ് മൈ ഇന്ത്യയുടേത് പോലുള്ള എക്‌സിറ്റ് പോളുകള്‍ ബിജെപിക്കുവേണ്ടി ഊതിപ്പെരുപ്പിച്ചതാണോയെന്ന് കണ്ടെത്താന്‍ അന്വേഷണം വേണം. ആക്‌സിസ് മൈ ഇന്ത്യയുടെ ഇടപാടുകാരാണ് ബിജെപിയെന്നും ഗോഖലെ ആരോപിച്ചു. 

ജൂണ്‍ മൂന്നിന് വന്‍തോതില്‍ ലാഭമെടുത്തതിന് പിന്നാലെ ജൂണ്‍ നാലിന് ഷോര്‍ട്ട് സെല്ലിങിലൂടെ കൂടുതല്‍ ലാഭംനേടുകയും ചെയ്ത സ്ഥാപനങ്ങള്‍ ഉണ്ടോയെന്ന് അന്വേഷിക്കണമെന്നാണ് സെബിയുടെ മേധാവിക്കയച്ച കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടത്. 

സഖ്യകക്ഷികളുടെ പിന്തുണയോടെ പ്രധാനമന്ത്രി മോദി മൂന്നാം തവണയും സത്യപ്രതിജ്ഞാനിരിക്കെ വിപണി വീണ്ടും ഉയര്‍ന്നു തുടങ്ങി. ചൊവാഴ്ചയിലെ നഷ്ടത്തിന്റെ പകുതിയോളം ബുധനാഴ്ച ഉയരുകയും ചെയ്തു. വ്യാഴാഴ്ചയും സൂചികകള്‍ നേട്ടത്തിലാണ്.