യു.എസ്-റഷ്യ പ്രസിഡന്റുമാരുടെ കൂടിക്കാഴ്ചയെ തുടര്‍ന്ന് റഷ്യയിലെ എണ്ണ വിതരണത്തെക്കുറിച്ചുള്ള ആശങ്കകള്‍ ലഘൂകരിച്ചതും ജിഎസ്ടി പരിഷ്‌കരണം സംബന്ധിച്ച ആത്മവിശ്വാസത്തിലും കുതിച്ച് വിപണി. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് ആയിരം പോയന്റിലധികം നേട്ടമുണ്ടാക്കി. നിഫ്റ്റിയാകട്ടെ 350 പോയന്‍് ഉയരുകയും ചെയ്തു. 

To advertise here,

1,100 പോയന്റ് നേട്ടത്തില്‍ സെന്‍സെക്‌സ് 81,65 പോയന്റിലും നിഫ്റ്റി 350 പോയന്റ് ഉയര്‍ന്ന് 24,900 നിലവാരത്തിലുമാണ് വ്യാപാരം നടക്കുന്നത്. 

യു.എസുമായുള്ള വ്യാപാര സംഘര്‍ഷങ്ങള്‍ക്കിടെ രാജ്യത്തെ വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിന് വ്യാപകമായി നികുതി പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനുള്ള സര്‍ക്കാര്‍ പദ്ധതി വിപണിക്ക് തുണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്രദിന പ്രസംഗത്തിനിടെയാണ് ജി.എസ്.ടി പരിഷ്‌കരണം പ്രഖ്യാപിച്ചത്. ചെറുകാറുകളുടെ ജി.എസ്.ടി 28 ല്‍നിന്ന് 18 ശതമാനമായി കുറയ്ക്കാന്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി ഉള്‍പ്പടെയുള്ള വാഹന നിര്‍മാതാക്കളുടെ വില്പനയില്‍ ഗണ്യമായ വര്‍ധന ഇതിലൂടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ചെറിയ പെട്രോള്‍, ഡീസല്‍ കാറുകളുടെ ജി.എസ്.ടി 18 ശതമാനമായി കുറയ്ക്കുന്നതോടൊപ്പം ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സുകളുടെ പ്രീമിയത്തിന്മേല്‍ ഈടാക്കുന്ന ജിഎസ്ടി വേണ്ടെന്നുവെയ്ക്കുകയോ അഞ്ച് ശതമാനമായി കുറയ്ക്കുകയോ ചെയ്‌തേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ഈ വിഭാഗങ്ങളിലെ പ്രീമിയത്തിന് 18 ശതമാനം ജി.എസ്.ടിയാണ് ഈടാക്കുന്നത്. അവശ്യ സാധനങ്ങളുടെ നികുതിയും കുറയ്ക്കുമെന്ന വിലയിരുത്തലാണ് വിപണിയില്‍ അനുകൂല വികാരം തീര്‍ത്തത്. 

ഏഷ്യന്‍ വിപണികളിലെ മുന്നേറ്റവും രാജ്യത്തെ സൂചികകള്‍ നേട്ടമാക്കി. റഷ്യന്‍ എണ്ണ സംബന്ധിച്ച ആശങ്കകള്‍ ലഘൂകരിച്ചതോടെ ക്രൂഡ് വിലയില്‍ കുറവുണ്ടായി. ജപ്പാനിലെയും തായ്‌വാനിലെയും സൂചികകള്‍ റെക്കോഡ് ഉയരങ്ങളിലെത്തി. ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷയാണ് ജപ്പാന്റെ നിക്കിയെ തുണച്ചത്. ചൈനീസ് ബ്ലൂചിപ്പുകള്‍ ഒരു ശതമാനം നേട്ടമുണ്ടാക്കുകയും ചെയ്തു.