കരച്ചുങ്കത്തില്‍ ട്രംപിന്റെ പ്രഖ്യാപനം വരാനിരിക്കെ കനത്ത തിരിച്ചടി നേരിട്ട് ഓഹരി വിപണി. സെന്‍സെക്‌സ് 1,400ലേറെ പോയന്റ് തകര്‍ന്നു. നിഫ്റ്റിയാകട്ടെ 23,200ന് താഴെയെത്തി. ഐടി, റിയാല്‍റ്റി, ധനകാര്യം, ഉപഭോക്തൃ ഉത്പന്നം എന്നീ വിഭാഗങ്ങളിലെ ഓഹരികള്‍ 1-3 ശതമാനം ഇടിവ് നേരിട്ടു. ചൊവാഴ്ചയിലെ വ്യാപാരത്തിനിടെ നിക്ഷേപകരുടെ സമ്പത്തില്‍ 3.43 ലക്ഷം കോടിയുടെ ഇടിവുണ്ടായി. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം 409.44 ലക്ഷം കോടിയായി താഴ്ന്നു. 

To advertise here,

ട്രംപിന്റെ താരിഫ് പ്രഖ്യാപന പദ്ധതിതന്നെയാണ് ഇടിവിന്റെ  പ്രധാനകാരണം. ഏപ്രില്‍ രണ്ടിലെ അദ്ദേഹത്തിന്റെ 'സ്വാതന്ത്ര്യ പ്രഖ്യാപനം' എത്രത്തോളം വിനാശകരമാകുമോയെന്നാണ് നിക്ഷേപ ലോകം ഉറ്റുനോക്കുന്നത്. എല്ലാരാജ്യങ്ങളെയും ഉന്നംവെച്ചാണ് പ്രഖ്യാപനമെന്ന് അദ്ദേഹം നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്. 

മറ്റ് കാരണങ്ങള്‍

ഡിമാന്റില്‍ കുറവുണ്ടായേക്കുമെന്ന ഭീതിയില്‍ ഐടി ഓഹരികള്‍ കനത്ത ഇടിവ് നേരിട്ടു. ഐടി സൂചിക 1.8 ശതമാനം താഴ്ന്നു. മാര്‍ച്ച് പാദത്തില്‍ 15 ശതമാനത്തോളം ഇടിവ് നേരിട്ടതിന് പിന്നാലെയാണ് ചൊവാഴ്ചയിലെ തകര്‍ച്ച. 

പണപ്പെരുപ്പ ഭീതി ഉയര്‍ത്തിക്കൊണ്ട് ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഉയരുന്നത് തിരിച്ചടിയായി. അഞ്ച് ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിലാണ് ക്രൂഡ് ഓയില്‍ വില. ബ്രന്റ് ക്രൂഡ് വില ബാരലിന് 74.67 നിലവാരത്തിലാണ്. അസംസ്‌കൃത എണ്ണ വിലയിലെ വര്‍ധന രാജ്യത്തെ ധനകമ്മി വര്‍ധിപ്പിക്കാനും കോര്‍പറേറ്റ് വരുമാനം കുറയാനും ഇടയാക്കും. 

Also Read |പകരച്ചുങ്കം: ഏതൊക്കെ ഓഹരികളെ ബാധിക്കും? ഏതൊക്കെ സെക്ടറുകള്‍ നേട്ടമുണ്ടാക്കും?

സമീപകാലയളവില്‍ വിപണിയിലുണ്ടായ മുന്നേറ്റം നേട്ടമാക്കാന്‍ നിക്ഷേപകര്‍ ഇറങ്ങിയതും വിപണിക്ക് തിരിച്ചടിയായി. ചൊവാഴ്ചയിലെ വ്യാപാരത്തിനിടെ കാര്യമായിതന്നെ ലാഭമെടുപ്പ് നടന്നു. കനത്ത വില്പന സമ്മര്‍ദമാണ് വിപണി നേരിട്ടത്.