ലാഭമെടുപ്പും കനത്ത വില്പന സമ്മര്‍ദവും വിപണിക്ക് തിരിച്ചടിയായി. കഴിഞ്ഞ ദിവസത്തെ നേട്ടത്തിന്റെ പകുതിയോളം അപ്രത്യക്ഷമാകുകയും ചെയ്തു. സെന്‍സെക്‌സ് 1,281.68 പോയന്റ് നഷ്ടത്തില്‍ 81,148ലും നിഫ്റ്റി 346 പോയന്റ് താഴ്ന്ന് 24,578ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി സൂചിക മൂന്ന് ശതമാനം ഇടിവ് നേരിട്ടു. അതേസമയം പ്രതിരോധ ഓഹരികള്‍ മികവ് പുലര്‍ത്തി. ഫാര്‍മ കമ്പനികളും നേട്ടമുണ്ടാക്കി. 

To advertise here,

കഴിഞ്ഞ ദിവസത്തെ നേട്ടത്തില്‍നിന്ന് വന്‍തോതില്‍ ലാഭമെടുപ്പ് നടന്നതാണ് വിപണിയെ ബാധിച്ചത്. വന്‍കിട ഓഹരികള്‍ കനത്ത വില്പന സമ്മര്‍ദം പ്രകടമായി. അസംസ്‌കൃത എണ്ണ വിലയിലെ വര്‍ധനവും വിപണിയെ ബാധിച്ചു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 64.74 ഡോളറിലെത്തി. രണ്ടാഴ്ചക്കിടെ അഞ്ച് ശതമാനത്തിലേറെ വര്‍ധനവാണുണ്ടായത്. 

ബാങ്ക്, ഫിനാന്‍സ്, ഐടി, ഓട്ടോ, എഫ്എംസിജി എന്നീ മേഖലകളിലെ വന്‍കിട ഓഹരികളാണ് തകര്‍ച്ച നേരിട്ടത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടിസിഎസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നീ ഓഹിരകളില്‍ ഇടിവ് പ്രകടമായി. 

Also Read| ഇന്ത്യ-പാക് വെടിനിര്‍ത്തല്‍: കനത്ത ഇടിവ് നേരിട്ട് ചൈനീസ് പ്രതിരോധ ഓഹരികള്‍

യുഎസിലെ ട്രഷറി ആദായത്തിലുണ്ടായ വര്‍ധനവും ഓഹരി വിപണിക്ക് തിരിച്ചടിയായി. മാര്‍ച്ച് അവസാനത്തെ 4.25 ശതമാനത്തില്‍നിന്ന് ആദായം 4.457 ശതമാനത്തിലെത്തി. ഇന്ത്യപോലുള്ള വികസ്വര വിപണികളില്‍നിന്ന് വന്‍തോതില്‍ നിക്ഷേപം പിന്‍വലിക്കാന്‍ ഇത് പ്രേരണയാകും.