മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍നിന്ന് വേര്‍പെടുത്തി മറ്റൊരു കമ്പനിയാക്കിയ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഗസ്റ്റ് 21ന് വിപണിയില്‍ ലിസ്റ്റ് ചെയ്യും. എഫ്.ടി.എസ്.ഇ റസ്സല്‍ സൂചികകളില്‍നിന്ന് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിനെ ഒഴിവാക്കുന്നതിന് ഒരു ദിവസം മുമ്പ് ലിസ്റ്റിങ് നടത്താനാണ് പദ്ധതി. ഓഹരി വിപണിയില്‍ വ്യാപാരം ആരംഭിക്കാത്തതിനാല്‍ സൂചികകളില്‍നിന്ന് ജിയോയെ ഒഴിവാക്കുമെന്ന് എഫ്.ടി.എസ്.ഇ നേരത്തെ അറിയിച്ചിരുന്നു. 

To advertise here,

ഓഹരിയൊന്നിന് 265.85 രൂപ നിശ്ചയിച്ച് ഡമ്മിയായി ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും വ്യാപാരമൊന്നും നടക്കുന്നില്ല. 21ന് ലിസ്റ്റ് ചെയ്തുകഴിഞ്ഞാലും 10 ദിവസത്തേക്ക് ദിനവ്യാപാരവും അനുവദിക്കില്ല. ഓഹരി വാങ്ങി ഡീമാറ്റ് അക്കൗണ്ടില്‍ സൂക്ഷിച്ചശേഷം പിന്നീടാണ് വില്‍ക്കാന്‍ കഴിയുക. 

ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരികള്‍ കഴിഞ്ഞയാഴ്ച ഓഹരി ഉടമകളുടെ ഡീമാറ്റ് അക്കൗണ്ടിലേക്ക് വരവുവെച്ചിരുന്നു. വിഭജനത്തിന്റെ ഭാഗമായി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഒരു ഓഹരി കൈവശമുള്ളവര്‍ക്ക് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഒരു ഓഹരിയാണ് ലഭിക്കുക. 

ബാങ്കിതര ധനകാര്യ സേവന കമ്പനിയായിട്ടായിരിക്കും ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രവര്‍ത്തിക്കുക. വായ്പ, ഇന്‍ഷുറന്‍സ്, ഡിജിറ്റല്‍ പണമിടപാട്, അസറ്റ് മാനേജുമെന്റ് ഉള്‍പ്പെടുയള്ള സേവനങ്ങള്‍ കമ്പനി നല്‍കും. മ്യൂച്വല്‍ ഫണ്ട് മേഖലയിലേക്ക് കടക്കുന്നതിന്റെ ഭാഗമായി ബ്ലാക്ക്‌റോക്കുമായി കഴിഞ്ഞ മാസം കമ്പനി കൂട്ടുകെട്ടുണ്ടാക്കിയിരുന്നു.