പ്രതിരോധ ഓഹരികളിലെ നിക്ഷേപ ആവേശം കുറയുകയാണോ?  ഒമ്പത് പ്രതിരോധ കമ്പനികളിലായി 1,700 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് കഴിഞ്ഞ മാസം മ്യൂച്വല്‍ ഫണ്ടുകള്‍ വിറ്റൊഴിഞ്ഞത്. ഓപ്പറേഷന്‍ സിന്ദുറിന് ശേഷമുള്ള റാലിയില്‍ ഓഹരികളുടെ മൂല്യത്തില്‍ വന്‍ കുതിപ്പ് രേഖപ്പെടുത്തിയിരുന്നു.

To advertise here,

ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്ന് പ്രതിരോധ മേഖലയിലെ ചെലവിടലില്‍ വര്‍ധനവുണ്ടായതും നാറ്റോയുടെ പ്രതിരോധ നീക്കിവെയ്ക്കല്‍ വര്‍ധിപ്പിച്ചതും ആഭ്യന്തര-കയറ്റുമതി വിപണികളില്‍ വന്‍സാധ്യത തുറന്നിരുന്നു. ഇതാണ് ഓഹരികള്‍ നേട്ടമാക്കിയത്. മൂല്യം വന്‍തോതില്‍ ഉയര്‍ന്നതിനെ തുടര്‍ന്നുള്ള റിസ്‌ക് കണക്കിലെടുത്താണ് മ്യൂച്വല്‍ ഫണ്ടുകള്‍ ഇപ്പോള്‍  ഓഹരികള്‍ വന്‍തോതില്‍ വിറ്റൊഴിയുന്നത്.

സോളാര്‍ ഇന്‍ഡസ്ട്രീസ് (952 കോടി), സെന്‍ ടെക്‌നോളജീസ് (192 കോടി), ഭാരത് ഫോര്‍ജ് (165 കോടി), ജിആര്‍സിഇ( 153 കോടി), കൊച്ചിന്‍ ഷിപ്പിയാഡ് (120 കോടി), മസഗോണ്‍ ഡോക്ക് (96 കോടി) എന്നിങ്ങനെയാണ് മ്യൂച്വല്‍ ഫണ്ടുകള്‍ ഓഹരികള്‍ വിറ്റഴിച്ചത്. ഭാരത് ഡൈനാമിക്‌സ്, യുണിമെക്ക്, ബിഎംഇഎല്‍ എന്നിവ ഉള്‍പ്പടെയുള്ള ഓഹരികളിലെ മൊത്തം വാങ്ങല്‍ 100 കോടിയായി കുറയുകയും ചെയ്തു. 

വില്പന സമ്മര്‍ദം ഓഹരികളുടെ വിലയെയും ബാധിച്ചു. ഒരു മാസത്തിനിടെ നിഫ്റ്റി ഇന്ത്യ ഡിഫെന്‍സ് സൂചിക നാല് ശതമാനത്തോളം ഇടിവ് നേരിട്ടു. ജിആര്‍എസ്ഇ, ആസ്ട്ര മൈക്രോവേവ്, കൊച്ചിന്‍ ഷിപ്പിയാഡ് എന്നിവയുടെ ഓഹരികളില്‍ ഇരട്ടയക്ക നഷ്ടം രേഖപ്പെടുത്തി. സോളാര്‍ ഇന്‍ഡസ്ട്രീസ് ഒമ്പത് ശതമാനവും എച്ച്എഎല്‍ മൂന്ന് ശതമാനവും ഇടിഞ്ഞു. 

പ്രതിരോധ ഓഹരികളുടെ ഉയര്‍ന്ന മൂല്യത്തെക്കുറിച്ചുള്ള ആശങ്കയാണ് വിപണിയിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാവിഷയം.