റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതിന് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ എല്ലാ കാലയളവിലുമുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ കുറച്ചു. എഫ്ഡി പലിശ കാല്‍ ശതമാനംവരെയും സേവിങ്‌സ് അക്കൗണ്ടിന്റെ പലിശ അര ശതമാനം വരെയുമാണ് കുറച്ചത്. പുതുക്കിയ നിരക്കുകള്‍ ജൂണ്‍ 15 മുതല്‍ പ്രാബല്യത്തിലായി. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് ഉള്‍പ്പടെയുള്ളവയും സമാനമായ കുറവ് വരുത്തിയിരുന്നു. 

To advertise here,

ഇതോടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് എസ്ബിഐ നല്‍കുന്ന പലിശ 3.05 ശതമാനം മുതല്‍ 6.45 ശതമാനംവരെയായി. മുതിര്‍ന്ന പൗരന്മാരുടെ നിരക്കാകട്ടെ 3.55-7.05 ശതമാനവുമായി. 

എല്ലാ എസ്ബി അക്കൗണ്ടുകളുടെയും പലിശ 2.50 ശതമാനമായി പരിമിതപ്പെടുത്തി. പത്ത് കോടി രൂപയ്ക്ക് താഴെ ബാലന്‍സ് ഉണ്ടെങ്കില്‍ 2.70 ശതമാനവും അതിന് മുകളിലാണെങ്കില്‍ മൂന്ന് ശതമാനവുമായിരുന്നു. നേരത്തെ പലിശ നല്‍കിയിരുന്നത്. ജൂണ്‍ 15 മുതലാണ് എസ്ബി അക്കൗണ്ടിലെ പുതുക്കിയ പലിശ നിരക്കും നിലവില്‍വന്നത്. 

444 ദിവസത്തെ പ്രത്യേക എഫ്ഡിയായ അമൃത വിഷ്ടി സ്‌കീമിലെ പലിശ 6.85 ശതമാനത്തില്‍നിന്ന് 6.60 ശതമാനമായാണ് കുറച്ചത്. 60 വയസ്സിന് മുകളിലുള്ളവര്‍ക്ക്  കൂടുതല്‍ പലിശ ലഭിക്കും.